Followers

Wednesday, 28 June 2017

വിശുദ്ധ വസ്ത്രങ്ങളണിഞ്ഞവർ അതിലും വിശുദ്ധമായ മനസോടെയെന്ന് നടിച്ച് ആട്ടവിളക്കിലേക്ക് അതിദ്രുതം എണ്ണ കോരിയൊഴിച്ചു. അനന്തരം ദീപം പ്രകാശിക്കാൻ തുടങ്ങി. പിഞ്ചിളം കുരുന്നിന്റെ ഓമൽ ചിരിയെന്ന പോലെ പ്രഭയെമ്പാടും പരന്നൊഴുകി.

തിരശ്ശീലയ്ക്കപ്പുറം പദങ്ങൾ ഈണത്തിൽ കൊട്ടിപ്പാടപ്പെട്ടു.

വേഷങ്ങൾ തുരുതുരാ അണിയറയിൽ നിന്നുമരങ്ങത്തേക്ക്.

അവരുടെ കരങ്ങൾ അതീവ ജാഗ്രതയിലും അതിനേക്കാളൊത്ത പാടവത്തോടെ മുദ്രകൾ അഭിനയചാതുര്യത്തോടെ കാണികളെ അവരിൽ തന്നെ കണ്ണുനട്ടിരിക്കാൻ പ്രേരിപ്പിച്ചു.
ചോന്ന കണ്ണുകൾ അങ്ങനെയാക്കാൻ ഏതോ പൂവരച്ചിട്ടാണെന്ന് പണ്ട് പഠിച്ചതോർത്തു.
നാല്പത്തൊന്നിന് വർഷാവർഷം രാത്രിക്ക് കഥകളിക്ക് അമ്പലപ്പറമ്പിൽ അച്ഛനോടൊത്ത് ചക്കരയിട്ട കാപ്പിയും കുടിച്ചിരിക്കുമ്പോഴും കനപ്പെട്ട് തൂങ്ങുന്ന കൺപോളകളും കോട്ടുവായിട്ട് മടുത്ത വായും ഒടുവിൽ അച്ഛനും നമുക്ക് പോകാമെന്ന് പറഞ്ഞാലും ആട്ട വിളക്ക് അണയാതെ അവിടെനിന്ന് പോന്നിരുന്നില്ല.

ഒടുവിൽ വർഷങ്ങൾക്കിപ്പുറം ഈ കഥയിലെ കളി കാണാൻ തുടങ്ങുമ്പോൾ ഇതിലെ അനിവാര്യത എത്രത്തോളമെന്ന് മനസിലായിരുന്നില്ല.
കളിയും മറുകളിയും അരങ്ങിൽ നിന്നൊഴിയുമ്പോഴാണ് ഇങ്ങനെയും കഥാപാത്രങ്ങൾ ഇവിടെയുണ്ടെന്നും ഇങ്ങനെയൊക്കെയാണ് ഇനി ചിലപ്പോൾ അങ്ങോട്ടേക്ക് കഥാവശേഷമെന്നും കണ്ടുമുട്ടിയ വാക്കുകൾ എന്നോട് വിസ്തരിച്ചു പറഞ്ഞു തന്നു.
ഒടുവിലൊരു ശൂന്യതയിൽ അവർ വീണ്ടും വീണ്ടും മാല്യങ്ങൾ കോർത്തുതൂക്കി വ്യഥാ പുനരധിവാസത്തിന് കളം തേടുമ്പോൾ ഈ ലോകമങ്ങനെയാണത്രേയെന്ന് പ്രായമെത്തി,നര ബാധിച്ച മുഖം ചുളുങ്ങി അവശയായ ഒരു അപ്പൂപ്പൻവാക്ക് എഴുതിവന്നെന്നോട് ഓർമിപ്പിച്ചു.
ജരാ നരകളേന്തി, കൈയ്യിലുള്ള ഊന്നുവടിയിന്മേൽ ഞാന്ന് അപ്പൂപ്പൻവാക്ക്‌ പിറകെ നടക്കാൻ പറഞ്ഞു പതുക്കെപ്പതുക്കെ ചുവടുകൾ വച്ചു നീങ്ങുന്നു..
ഈ നിളയുടെ തീരത്ത് നിന്ന് ഞാനും അനുഗമിക്കട്ടെ..