നീയെന്നെ വിട്ടകലുമെന്നോ, ജീവിതത്തിൽ 'ഇനി' എന്നൊരു വാക്കിനുപോലും അർത്ഥമില്ലാത്തവണ്ണം മാഞ്ഞുപോകുമെന്നോ എനിക്ക് അക്കാലത്ത് സങ്കല്പിക കൂടി വേദനിപ്പിക്കുന്ന, കരൾ പകുക്കുന്ന ചിന്തയാണ്.
എന്നുമെല്ലാക്കാലത്തും ആ കയ്യോട് കൈ കോർത്ത്, നെഞ്ചോട് ചേർന്നുറങ്ങി, വീർത്തുപൊന്തിയ കൈപ്പത്തിയിലെ ഞരമ്പിൽ ഉറുമ്പിന്റെ വരി തീർത്ത് ഞാനങ്ങനെ ജീവിച്ചിരിക്കെ.. ആ ഞാൻ അവിടെ തന്നെ നില്ക്കയാണ്..
എന്നെ കാണുന്നുണ്ടോ നീ?
എന്റെ കണ്ണുനീർ കാണുന്നുണ്ടോ?
ഒടുവിൽ നീ മണ്ണായി മടങ്ങിയിടത്ത് ഞാൻ നമ്മുടെ വൈകുന്നേരങ്ങളിൽ പൂക്കാറുണ്ടായിരുന്ന ചെമ്പകം നട്ടുവളർത്തി. എന്റെ എല്ലാ സന്ധ്യകളും മിക്കപ്പോഴും നീ കാറ്റായി വരുമെന്ന് ആശിച്ചാണ് ഒടുങ്ങുക..
ഇന്നും നീ അവിടെത്തന്നെ, നമ്മുടെ വീട്ടുവളപ്പിൽ ഉറങ്ങുന്നുണ്ടെന്ന് ഞാൻ കരുതാറുണ്ട്.. നിനക്കറിയോ.. ഞാനെത്ര വളർന്നുവെന്ന്..!
എത്ര ദിവസങ്ങൾ!
എത്ര വർഷങ്ങൾ നാം പിരിഞ്ഞിട്ട്..
പോയകാലത്തെ പാൽക്കിണ്ണം നീ മാഞ്ഞ രാത്രിക്ക് മാനത്തിന്റെ വക്കത്ത് വീണുടഞ്ഞു ശിഥിലമായി...
ദിനസൂര്യന്മാർ പകൽക്കല കൊണ്ടെന്നെ കുത്തി നോവിച്ചിട്ടും നീ നോവിച്ചതിനേക്കാൾ അവർക്കെന്നെ ഒന്നും ചെയ്യാനായില്ല..ഇനി തമ്മിലൊരിക്കലും കാണുകയില്ലായിരുന്നെങ്കിൽ നമുക്ക് ഇത്രമേൽ സ്നേഹിക്കേണ്ടിയിരുന്നില്ല..!
ഇത്ര അഗാധമായി നീയെന്തിനെന്നിൽ, എന്റെ ഹൃദയാന്തരങ്ങളിൽ കുടി വച്ചു?
ഇന്നേക്ക് നീ പോയ നാളാണ്..
വർഷങ്ങൾക്ക് മുന്നേ നിന്നെ തീനാളങ്ങൾ ചുംബിച്ച രാത്രി.
ഈ നേരം അന്നാ നേരത്ത് നീയും ഞാനും എരിഞ്ഞടങ്ങുകയാണ്...
നീ മൃതപ്പെട്ടും, ഞാനോ??.


