Followers

Saturday, 26 August 2017

കൂരിരുളിനും കാർക്കോളിനും കരിമിഴിയ്ക്കുമെല്ലാം ഒരേ നിറമാണ്..
ഏഴഴകാൽ ചന്തം വിടർത്തിയ കറുകറുത്ത കറുപ്പ്..
ഏറ്റവും വൈശിഷ്ടമായതെന്തോ അവയെല്ലാം കറുത്തിരിക്കുന്നു..
തലമുടി ഉച്ചിച്ചെരുവിലൊതുക്കിക്കെട്ടിയ പെണ്ണിന്റെ കഴുത്തിലെ മിന്ന് കൊളുത്തിയ കറുത്ത ചരടും വീണ മീട്ടുന്ന വെള്ളവസ്ത്രധാരിണിയും..
മറ്റുവർണ്ണങ്ങളെക്കാൾ കറുപ്പിന് മാത്രം മാറ്റ് പകുത്തെടുക്കപ്പെടാതെ സമ്പൂർണ്ണമായിരിക്കുന്നു..
ഇപ്പോൾ മാത്രമാണ് രാവിന്റെ കറുപ്പിൽ മുങ്ങിത്താണ്,പണ്ട് നിലാവിൽ ഭ്രമിച്ചുപോയതുകൊണ്ടാവണം, അപ്പോൾ കാണാൻ സാധിക്കാതെപോയത്.
തൊലിപ്പുറത്തെ കറുപ്പും മിനുങ്ങുന്ന കണ്ണുകളും ആഴക്കയങ്ങളെന്ന പോലെ അവയുരുളുന്ന മുഖവും ഇന്നേറെ പരിചിതവുമായതും നഷ്ടത്തിന്റെ തീയിലേക്ക് എരിയപ്പെടാൻ വയ്യാത്തതുമായ ഈ നിറത്തെ... ഞാനെന്നിലേക്ക് ആവാഹിക്കട്ടെ...

Thursday, 3 August 2017



ഇവിടെയീ മാഞ്ഞുതുടങ്ങുന്ന സൂര്യന് കീഴെ, ചെഞ്ചായം പുരണ്ട മാനത്തേക്ക് കണ്ണുനട്ട്, എക്കാലത്തെയും പ്രിയമുള്ള പവനുരുകുന്ന നിറത്തോട്‌ തോന്നുന്ന ഭ്രാന്ത് ഏറെ ഭ്രമാത്മകമാണ്.

പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി..
അലകടൽ നടുവിൽ അവനവസാനിക്കുന്ന ദൃശ്യം..
വേർപിരിയലുകളുടെ കണ്ണുനീർത്തുള്ളികളിൽ തട്ടിത്തെറിച്ച് ചിന്നിപ്പോയ മഴവില്ലൊളിയിലെ സപ്ത വർണ്ണങ്ങളിൽ ചോന്ന നിറം മാത്രം പിന്നെയുമൊലിച്ചുകൊണ്ടിരുന്നു. കടുത്ത ചുവന്ന രാശി..

പ്രണയത്തിന്റെ, കടുപ്പം മാത്രമല്ലത്. വേദനകളുടെ കൂടിയാണ്.
നീർക്കുമിളകൾ കണക്കെ പൊട്ടിപ്പോകാവുന്നത്ര ആയുസുള്ള ചിലവ, 

ആഴങ്ങളിൽ ചേർന്ന് ഹൃദയത്തോട് അടുത്ത്, ഒടുവിൽ അനിവാര്യമായ വിധിക്കരികെ ചെന്ന് ഇരുകയ്യും നീട്ടി ഹൃദയവ്യഥയോടെ മിഴികൾ നനച്ച്, ശിരസ് കുനിച്ച്, യാത്രാമൊഴി ചൊല്ലിപ്പിരിയുന്നു.

തിരിച്ചുവരുമെന്ന് പ്രത്യാശയുടെ മെഴുതിരി കൊളുത്തിവയ്ക്കുന്നുണ്ടെങ്കിലും ജീവിതമെന്ന ചങ്ങാടത്തിന്റെ വേഗവും ദിശയും കടിഞ്ഞാണും കൈകളിൽ നിന്നൂർന്ന് പോയാലോയെന്ന ഭയം ചെറുമാത്ര, എന്നിൽ നിന്ന് തുടർന്നുകൊണ്ടേയിരുന്നു.

എനിക്ക് ഈ സായന്തനങ്ങൾ കൊണ്ട് ഒരു ജന്മദൂരമോടേണ്ടതുണ്ട്.
തണുത്ത കാറ്റിൻ കരങ്ങളിൽ പിടിച്ച്,
രാവിൻ ചന്തത്തിൽ, പേരറിയാ മരങ്ങളെക്കണ്ട്, ഈ യാത്രയേറെ പോവേണ്ടതുണ്ട്...

അസ്തമിക്കപ്പെടാനിനിയും ഏതാനും നാഴികകൾ ശേഷിക്കെ, അവസാനിക്കപ്പെടുന്നത്, കണ്മുന്നിൽ നിന്ന് മായുന്നത് ഇത്രമേൽ നെഞ്ചുരുക്കുന്ന ഒന്നായിത്തീരുമെന്ന ചിന്തയിലല്ല ഈ കണ്ണാംതുമ്പി പിഞ്ചിളം ചിറകിൽ പാറിപ്പറന്നു തുടങ്ങുന്നത്.
പറന്നുതുടങ്ങുമ്പോളുള്ള അവസ്ഥ നന്നേ മാറപ്പെട്ടു..
ഇപ്പോൾ ഈ വാനമേലാപ്പ് ഉപേക്ഷിക്കാനാവാത്തവണ്ണം സ്ഥിതിഗതികൾ പരിവർത്തനം ചെയ്യപ്പെട്ടു.

ഇന്ന്, ഇവിടം വിടുന്ന അവസാനദിവസം തന്റെ ചിറകുകളറ്റ്, ഈ വായുവിൽ പാറിനടക്കാൻ മാത്രമായെങ്കിലെന്ന് അവൾ നെടുവീർപ്പിടുന്നുണ്ടാവണം.

തുമ്പിക്കണ്ണുകൾ നിറയെ നീർ നിറഞ്ഞ് വർണ്ണങ്ങളുടെ വലിയ ലോകം അവൾക്ക് മുന്നിൽ അപ്പോൾ മാഞ്ഞുതുടങ്ങുന്നുണ്ടാവും.

ആ നേരങ്ങളിൽ മാത്രമുള്ളിൽ വായിക്കുന്ന വയലിൻ വീചികളെ, ഏറ്റുപാടാൻ അവളുടെ ആത്മാവ് സ്വയം പരിശ്രമിക്കുന്നുണ്ടാവണം..