Followers

Saturday, 22 July 2017



ഭാഷയിലെ വൈരുദ്ധ്യതയേക്കൊണ്ട് വായിക്കപ്പെടാൻ പരിചിതമല്ലെങ്കിൽക്കൂടിയും നീയില്ലായ്മയിൽ നിന്നൊരു കടലാഴത്തിന്റെ കഥയിൽ ഒരലയെന്നപോലെ തീരത്തേക്കാഞ്ഞടിച്ച്, കരയെ തന്നോട് ചേർത്തുനിർത്തി,വീണ്ടും വീണ്ടും ചുംബിച്ച്, പുണർന്ന്,സ്നേഹത്തിന്റെ വരിയെ ഗർഭമേന്തിയവളെപ്പോലെ രാവ് നിശബ്ദയാവുമ്പോൾ..

നീയില്ലായ്മയെന്ന ശൂന്യതയിൽ നിന്ന്, മറു ശൂന്യതയിലേക്കുള്ള യാത്രയിൽ കേൾക്കപ്പെടാനേറെയുള്ള ഇന്നലെകളെ ചെപ്പിലടച്ചു വച്ച്, വീണ്ടും കടലാഴങ്ങൾക്കുമടിത്തട്ടിൽ നീലയിൽ പല വർണ്ണങ്ങളേന്തി,

ഇനിയും ഖനനം ചെയ്തെടുക്കാത്ത രത്നങ്ങളുണ്ടോയെന്നു നോക്കി നെടുവീർപ്പിടുന്ന ഈ ചിന്തയെ,

വ്യസനങ്ങളുടെ മരുഭൂമിയിൽ പെയ്തൊഴിയാൻ കാത്തിരുന്ന മഴയെ,
ഇല്ലാത്തൊരു പച്ചപ്പുണ്ടെന്നു കനവ് കണ്ട, ഘന ഗംഭീരമായൊരു ശബ്ദത്തെ,

ഇനിയധികമില്ലാത്ത എണ്ണിയാലൊടുങ്ങുന്ന ദിനങ്ങളെ..
നമുക്ക് വീണ്ടും കണ്ടുമുട്ടാം...

എന്റെ കണ്ണുകളിലേക്ക് നോക്കി പ്രിയമെന്ന് പറഞ്ഞവനേ...
മറ്റാരേക്കാളും സ്നേഹമെന്ന വാക്കിനെ മാറ്റുരച്ചുനോക്കി, ഒരുപക്ഷേ എന്റെ അറിവിന്നുമപ്പുറം നിങ്ങളെന്തായിരുന്നുവെന്ന ആകാംക്ഷയോടെ ആ കഥയറിവാൻ ഞാൻ നോക്കിയിരിപ്പാണ്.

നിങ്ങളെ കേൾക്കാൻ..

നിങ്ങളാരാണ്,എന്തായിരുന്നു എന്നറിയാൻ, കാതോർത്ത് നിൽപ്പാണ്...
നമുക്ക് മുന്നിൽ നീണ്ടുകിടക്കുന്ന വീഥികൾ.. പരസ്പരം പറഞ്ഞറിയാതെ

അതിദ്രുതം വീശുന്ന കാലത്തിന്റെ കടൽക്കാറ്റിൽ കൈവിട്ടകലും മുന്നേ, നിങ്ങളെന്റെ മിഴികളിൽ നിന്നും മായും മുന്നേ, സംവത്സരങ്ങളുടെ ദൂരം പറഞ്ഞുതീർക്കാനുണ്ട്..

അതിന്നുമപ്പുറം, അവളെവിടെ,അവൾക്കെന്ത് സംഭവിച്ചുവെന്ന് കേൾക്കപ്പെടുവാനാണ്..

നിങ്ങളിലിരുൾ വീഴാതെയിരുന്നാൽ മാത്രം..


Saturday, 15 July 2017


ചിലർ ജീവിതത്തിലേക്ക് വന്നുചേരുന്നതും പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഭാഗമാകുന്നതുമെല്ലാം വളരെപ്പെട്ടെന്നാണ്. വരുന്നതിലും വേഗത്തിൽ ചിലർ പോവുമ്പോഴും മറ്റുചിലർ വന്നുകൊണ്ടേയിരിക്കുന്നു..
പൊയ്പ്പോയവരെച്ചൊല്ലി തെല്ലും പരിഭവമില്ല..പകരം നിറഞ്ഞ നന്ദിയാണുള്ളത്.

കഴമ്പില്ലാത്ത കഥകളിൽ നിലനിൽക്കപ്പെടാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഈ അകലത്തിന്റെ മാറ്റ് പത്തരയാണ്..

പരസ്പരപൂരിതമായൊരു പാലമാണ് സ്നേഹവും വിശ്വാസവും കൊണ്ട് ഊട്ടിയുറപ്പിച്ചു നിലനിർത്തുന്ന ബന്ധങ്ങളെന്നു പറയുന്നതെന്നാണ് എന്റെ പക്ഷം.എന്ന് ആ പാലത്തിലൊരു വിള്ളൽ വീഴുന്നുവോ, പിന്നെയതൊരു ബാദ്ധ്യത മാത്രമാണ്..

നിർവാഹമില്ലാത്തതിനാൽ ചുണ്ടുകൾ വളച്ചു വശങ്ങളിലേക്കാകുമ്പോൾ അതൊരിക്കലുമൊരു ചിരിയാവുന്നില്ലല്ലോ.
സത്യസന്ധതയിലൂന്നി, എങ്ങും കഴിയാനാവില്ലയെന്ന തിരിച്ചറിവിന്റെ നോവ് എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഏതാണ് നുണ, ഏതാണ് വാസ്തവമെന്ന് തപ്പിതടഞ്ഞു,ഇരുട്ടിലന്ധയെന്ന പോലെ ചുവടുകളറച്ചറച്ച്, ഓരോ നിമിഷവും ഭയപ്പെട്ട് ജീവിച്ച് മടുത്തുതുടങ്ങിയിരുന്നു ഇപ്പോൾ.
സീസണിലെന്ന പോലെയുണ്ടായിരുന്നു ഇടയ്ക്ക് കേട്ടുകൊണ്ടിരുന്ന നുണക്കാലം.കേൾക്കുമ്പോഴേ സത്യമല്ലെന്ന ധാരണ എന്നെ നോക്കി കൊഞ്ഞനംകുത്തികാട്ടിയിട്ടും നിവൃത്തികേടിന്റെ ഫലമായി ഒക്കെയും കേൾക്കെ, അവയിലെ ശരികളുടെ മാലാഖമാർ ദൂരങ്ങളിലിരുന്ന് പുഞ്ചിരിച്ചു.

വിസ്മയങ്ങൾ തീർത്ത് അക്കാലം പടിയിറങ്ങി, ഓർമയിൽ അവയെ ചികഞ്ഞുനോക്കുമ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നുക..
വളരെനാൾ പിന്നിട്ട്‌, ഇന്നിപ്പോൾ പ്രോജക്ടിന്റെ ഭാഗമായി ഇവിടെക്കഴിയുമ്പോൾ ഓർത്തുചിരിക്കാനും പങ്കുവയ്ക്കാനും വളരെയേറെ ദൈർഘ്യമുള്ള ഒരു കാലഘട്ടത്തിന്റെ യവനിക അങ്ങനെ വീണുതീരുന്നു..

Tuesday, 11 July 2017



അന്നൊരു തുണ്ടുകടലാസിൽ അഡ്രസ്സും ഫോൺ നമ്പറും ഉറുമ്പുകൾ വരിവരിയായി പോകുന്നപോലെ കുഞ്ഞക്ഷരത്തിൽ ആശ ടീച്ചർ എഴുതിത്തരുമ്പോൾ ഞങ്ങളൊന്നിച്ചുപോയ കലോത്സവദിനങ്ങളായിരുന്നു മനസിൽ. ഏറ്റവുമൊടുവിൽ ചെന്ന് മത്സരിച്ച്, ഒന്നാം സമ്മാനം വാങ്ങി മടങ്ങുമെന്ന് ടീച്ചറെ അന്നത്തെ മറ്റ് സ്കൂളുകളിലെ അദ്ധ്യാപകർ കളിയാക്കുമ്പോൾ ഞാനനുഭവിച്ച സന്തോഷം വളരെ വലുതായിരുന്നു. 
ടീച്ചർ അഭിമാനത്തോടെ എന്നെ നോക്കും.. വായിച്ചുകൊണ്ടിരുന്ന ബുക്കിലേക്ക് മിഴികൾ നടുമ്പോഴും മൈക്കിലൂടെ മുഴങ്ങിക്കേൾക്കുന്ന ശബ്ദത്തെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു..
ആരവങ്ങൾക്കിടയിൽ എന്റെ പേര് കേൾക്കുന്നതോടെയാണ് അന്നത്തെ കാത്തിരിപ്പുകൾ ഒടുങ്ങാറ്..
ഉച്ചമയക്കത്തിൽ നിന്നുണർന്ന മങ്ങിയൊരു ദിവസം അയൽവാസിക്കുട്ടി ഗൗരി വീട്ടിലെത്തി, കളവംകോട് സ്കൂളിൽ വച്ചുനടന്ന കഥാരചനയ്ക്ക് ഫസ്റ്റ് ഉണ്ടെന്ന് പറയുന്നതോടെയാണ് എന്റെ ജൈത്രയാത്ര പിന്നെയും സ്കൂളുകളിലേക്ക് നീളുന്നത്.
അങ്ങനെയൊരു കലോൽസവക്കാലത്ത്, ചേർത്തല ബോയ്സ് സ്കൂളിൽ റിസൾട്ട് കാത്തിരിക്കുമ്പോൾ ടീച്ചർ ടീച്ചറുടെ കഥയെന്നോട് പറഞ്ഞുതന്നു. എഴുതിക്കൊടുക്കാൻ.ഒരാഴ്ച പിറന്ന്, ലോങ് കവറിൽ ഞാനത് കൊണ്ടുചെന്നുകൊടുത്തു. കിട്ടിയ അഭിനന്ദനപ്പൂച്ചെണ്ടുകളിൽ ആശ ടീച്ചർക്കും മേലെ നിഷ ടീച്ചർ പരിമളം പരത്തുന്നു.
ആശ ടീച്ചറോടുള്ള ആത്മബന്ധം ഞാൻ കണിച്ചുകുളങ്ങരയിൽ നിന്ന് പോന്നിട്ടും തുടർന്നു.
ഒരിക്കൽ അന്ന് തന്ന പേപ്പർ നഷ്ടപ്പെട്ട്, നിഷ ടീച്ചറിൽ നിന്നും നമ്പർ വാങ്ങി വിളിക്കുമ്പോൾ എന്നെയിന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട് എന്ന് കേട്ടപ്പോൾ വീണ്ടും സന്തോഷം. ടീച്ചർ വളരെനേരം സംസാരിച്ചു..ഈണത്തിൽ കവിത വായിക്കുന്ന ടീച്ചർ മനസിൽ പുഞ്ചിരിച്ചു.
റിട്ടയേർഡായിപ്പോയ ശാരദാമണി ടീച്ചറേയും യാത്രകളെ സ്നേഹിച്ച, വാസന മുരടിപ്പിക്കരുതെന്ന് എപ്പോഴും ഓർമിപ്പിക്കുന്ന വിനയകുമാരി ടീച്ചറേയും ഞങ്ങൾ ഓർമകളിൽ കൊരുത്തു.
പറഞ്ഞവസാനിപ്പിക്കുമ്പോൾ നാട്ടിലുള്ളപ്പോൾ ഒരു ദിനം സ്കൂളിലേക്ക് വരണമെന്ന ടീച്ചറുടെ വിളിക്ക് കാതോർത്താണ്, മണിക്കൂറുകൾ നീണ്ട ബാങ്ക് ഇടപാടുകൾക്ക് ശേഷം വീണ്ടും കൊല്ലങ്ങൾക്കിപ്പുറം ഞാൻ തണൽമരച്ചുവട്ടിൽ സൈക്കിൾ വയ്ക്കുന്നത്. ഞങ്ങളുടെ സ്കൂളിന്റെ യാതൊരു ശേഷിപ്പുമില്ലാത്ത മുൻ കെട്ടിടങ്ങൾക്ക് പകരമായി, പാതി മഞ്ഞയടിച്ച ചുമരുകൾക്ക് അഭിമുഖമായി പടവുകൾ കയറിച്ചെല്ലുമ്പോഴേ സംസാരിച്ചുകൊണ്ടിരിക്കുന്ന ബിന്ദുടീച്ചറെയാണ് ആദ്യം കാണുന്നത്. മുടിയില്ലായ്മയുടെ അങ്കലാപ്പിനവസാനം ഓർമയുടെ വിടർന്ന ചിരിയാൽ ടീച്ചർ എന്നെ സ്വാഗതം ചെയ്‌തു..കെമിസ്ട്രിയുടെ ഒരുപാട് രസകരങ്ങളായ പീരിയഡുകൾ മാത്രമായിരുന്നില്ല ബിന്ദു ടീച്ചർ എനിക്ക്. നടത്തത്തിലുള്ള,ഇതുവരെയും മാറ്റാൻ പറ്റാത്ത കുഴപ്പം ആദ്യം പരിഹരിക്കാൻ പറഞ്ഞുതന്നത് ടീച്ചറായിരുന്നു. ടീച്ചറുമായി വിശേഷങ്ങൾ പറയുന്നതിനിടെ രജനി ടീച്ചറെ കണ്ടു.. ടീച്ചറോട് വർത്തമാനം പറയുന്നതിനിടെയാണ് നീട്ടിയുള്ള വിളി കേൾക്കുന്നത്..
ആശ ടീച്ചർക്കിപ്പുറം ഏറ്റവുമധികം അടുപ്പമുള്ള,എന്നെ വായിക്കാനിഷ്ടമുള്ള സ്വന്തം നിഷ ടീച്ചർ കണ്ണുകളിൽ നിറയെ ചിരിയോടെ വിളിക്കുന്നു.
ഇരട്ടിച്ചുവന്ന ആനന്ദത്തിൽ ഉച്ചരിച്ച വാക്കുകൾക്ക് വ്യക്തത നഷ്ടപ്പെട്ട്, അവ ഞങ്ങളുടെ പൊട്ടിച്ചിരികളിൽ തട്ടിത്തങ്ങി മാറ്റൊലി കൊണ്ടു..
പഴയ സ്മരണകളുടെ പൊട്ടും പൊടിയും പരസ്പരം തട്ടിയെടുത്ത്,ഞാൻ വീണ്ടും പഴയ പത്താം ക്ലാസ്സുകാരിയിലേക്ക് ഓടിപ്പോയി.
അവൾ 9 മണിക്കുള്ള ഇംഗ്ലീഷിന്റെ സ്‌പെഷ്യൽ ക്ലാസ്സിൽ,തന്റെ ഊഴം കാത്ത് ഓരോ പാരഗ്രാഫും കൂട്ടുകാരികൾ വായിക്കുന്നത് കേട്ടുകൊണ്ടിരുന്നു. ബുധനാഴ്ചകളിൽ സ്കൂൾ അസംബ്ലിക്ക് തന്റെ വിഭാഗമായ വാർത്താ വായനയ്ക്ക് വേണ്ടിയുള്ള പ്രധാന വാർത്തകൾ അടയാളപ്പെടുത്തിക്കിട്ടാൻ ഉണ്ണികൃഷ്ണൻ സാറിനെ നോക്കി ഇളംനീല ചുമർ ചാരി നിൽപ്പുണ്ട്..പ്രയർ ടീം അടുത്തുനിന്ന് ഇന്ന് പ്രതിജ്ഞയ്ക്ക് ആരാ എന്ന് ലീഡറോട് തിരക്കുന്നു.
സജിത കയ്യിലേറെ പേപ്പറുകളുമായി തിരക്കിട്ട് കയറിവരുന്നു.
അങ്ങനെ കുറെയേറെ അസംബ്ലികൾ..
നിരനിരയായി നിന്ന ഞങ്ങളുടെ വരിയിൽ അഥീനയ്ക്ക് മുന്നിലായി നിന്ന ഞാൻ ആടുന്നുണ്ടോയെന്ന് എനിക്കും അഥീനയ്ക്കും സംശയം. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ള സാവകാശം കിട്ടും മുമ്പേ എന്റെ പുരികങ്ങൾ ശക്തിയിൽ പിടച്ച്,കണ്ണുകളിൽ ഇരുട്ടുകയറി,വിദ്യുത് പ്രവാഹമെന്ന പോലെ ഇരുളാകെ...
പിന്നെ ഞാൻ ടീച്ചേഴ്സാൽ വലിക്കപ്പെട്ട് നീങ്ങുകയും അഥീന തലകുത്തനെ നിൽക്കുകയും ചെയ്തു.
അങ്ങനെയാണ് തലകറങ്ങുക എന്നവസ്ഥയെന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നു.
കലോൽസവത്തിന് അന്ന് ഞങ്ങൾ നാടൻ പാട്ടിനും ഉണ്ടായിരുന്നു. നിഷ ടീച്ചറുടെ കാറിൽ രചനാമത്സരങ്ങൾക്ക് ഞാൻ ഒരുപാട് പോയിട്ടുണ്ടെങ്കിലും മറ്റൊരു ഐറ്റത്തിന് കൂട്ടുകാരുമായിപ്പോകുന്നത് അപ്പോൾമാത്രമാണ്. പരിപാടി പൊടിപൊടിച്ചു. നാടൻപാട്ടിൽ 3rd ആയിരുന്നുവെന്ന് മങ്ങിയൊരോർമ്മ.
ഇന്നത്തെ വൈകുന്നേരം, പത്താം ക്ലാസ്സിലെ ഓർമകളുടെ പെരുമഴയിൽ ഞങ്ങൾ നന്നായി നനഞ്ഞു.
2005 ലെ കത്തുന്നൊരു പകലത്ത്,അച്ഛന്റെ വിരലിൽ തൂങ്ങി ഞാൻ ഇവിടെ വരുന്ന ചിത്രം മനസിലെ ഭിത്തിമേലിരുന്ന് പോയ കാലത്തെ നോക്കി നെടുവീർപ്പിട്ടു.
പുറത്തുനിന്ന് വന്ന പത്മശ്രീ ടീച്ചറെക്കണ്ട് ഭൂതകാലം ധൃതിപ്പെട്ട്, വർത്തമാനകാലത്തിലേക്ക് നടന്നുകയറി.
ഹിന്ദി പരിചയപ്പെടുത്തിയത് രമ്യ ടീച്ചർ ആയിരുന്നുവെങ്കിലും പത്തിൽ ഹിന്ദി കൈകാര്യം ചെയ്തത് പത്മശ്രീ ടീച്ചറായിരുന്നു. വിറകുവെട്ടുകാരന്റെ ഒരു കഥ ഞാനിന്നും ഓർക്കുന്നു. ആരുടെയോ ഉത്തരക്കടലാസിൽ, മലയാളം ഹിന്ദിയിലേക്ക് തർജ്ജിമ ചെയ്യുന്ന ഉത്തരം വായിച്ച് ക്ലാസ് മുഴുവൻ ചിരിക്കുന്നു.
ജങ്കൽ, ഏക് ബാർ എന്നുള്ള വാക്കുകൾ വായിച്ച്, കാട്ടിൽ ഒരു ബാറുണ്ടായിരുന്നുവെന്നുള്ള ഉത്തരം പിന്നെയും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു..
പത്മശ്രീ ടീച്ചറെക്കണ്ടപ്പോൾ
ആ ദിവസങ്ങളെല്ലാം വീണ്ടും സ്‌മൃതിയുടെ പൊന്നിഴകളിൽ തത്തിക്കളിച്ചു.
രമ്യ ടീച്ചറെ നോക്കിയേറെനേരം നിന്നുവെങ്കിലും സമയമതിവേഗം അതിക്രമിച്ചോടുന്നതിനാൽ അവരോട് യാത്ര പറഞ്ഞ്, തിരിച്ചു വാതിൽക്കലേക്ക് നടക്കുമ്പോൾ PT പഠിപ്പിച്ചിരുന്ന കുമാരി ടീച്ചർ അകത്തേക്ക് വന്നു. അറിയാതെ ഞാനെന്റെ കൈവിരൽനഖങ്ങളിലേക്ക് നോക്കിപ്പോയി. വെട്ടാൻ മറന്ന PT പീരിയഡുകളിൽ വിരലിൽ കിട്ടിയ അടിയുടെ നോവിന്നും പുളയുന്നു. അതും പറഞ്ഞു രജനി ടീച്ചറോടൊത്ത് ചിരിച്ചപ്പോൾ സോഷ്യൽ സ്റ്റഡീസിലെ വിനയ ടീച്ചറുടെ പിൻഗാമി, ദീപ്തി ടീച്ചർ വന്നു. ദീപ്തി ടീച്ചർ പഠിപ്പിച്ചിരുന്ന കാലത്ത് അന്നത്തെ മിക്ക TP യ്ക്കും ഞാൻ മുഴുവൻ മാർക്കും വാങ്ങിക്കുന്ന കുട്ടിയായിരുന്നു. അന്ന് പഠിച്ച ഗിൽഡുകൾ ഞാനിന്നും ഓർക്കുന്നു.

എന്നിൽ നിന്നടർന്നുപോയ ആറുവർഷക്കാലത്തെ സജീവസ്മരണകളുടെ തൊങ്ങലുകളോടെ ഏവരോടും വിടചൊല്ലിപ്പിരിയുമ്പോൾ രണ്ടാം നിലയിൽ ശാലിനി ടീച്ചർ നിൽക്കുന്നത് കണ്ടു. സൈക്കിൾ എടുത്ത് വളച്ച് ചവിട്ടാനായി ആഞ്ഞതും അന്നത്തെ പ്യൂൺ,ബിന്ദു ചേച്ചി എന്നെക്കണ്ട് പുറത്തേക്ക് വന്നപ്പോൾ സൈക്കിളിൽ നിന്നിറങ്ങിച്ചെന്ന് സംസാരിച്ചിട്ടാണ് ഞാൻ മടങ്ങിയത്..

ഈ ദിനം ആശ ടീച്ചറെ കാണാനായില്ല എന്നാലും, ഇനിയൊരിക്കൽ ഇന്ന് കാണാനാവാതെ പോയവരെയെല്ലാം ചേർത്തുകാണാൻ ഞാൻ വീണ്ടും വന്നെത്തുമെന്ന ചിന്തയോടെ....