Followers

Monday, 19 November 2018

ഉണങ്ങിപ്പിടിച്ച്, പശിമയിൽ ഒട്ടി ഒടുവിൽ വറ്റിവരണ്ട ചോറ് പോലെ ചില ആത്മബന്ധങ്ങളുണ്ടായിരുന്നു.
ഒരുനാൾ തുടുത്തുവീർത്തിരുന്നവ.. പാകത്തിന് വേവും രുചിയും കൊണ്ട് ഹൃദയം കീഴടക്കിയവ..
മൂപ്പെത്തുംമുമ്പ് കരിഞ്ഞുപോയ പൂക്കളെപ്പോലെ വിസ്‌മൃതിയിൽ പൂണ്ടിട്ടും ഇടയിൽ ഓർമയുടെ വാതിൽപ്പടിയിൽ ചാരിയിരിക്കാറുള്ളവ..
ഇന്ന്, വേനലിൽ ചുട്ടുപൊള്ളിയ ഇലകളെന്നവണ്ണം ഓർമയുടെ ഭാരത്താൽ മാത്രം പറന്നുനീങ്ങുന്ന അവയിൽ ഭൂതകാലത്തിലെ പച്ചപ്പില്ല.. നടുവിലായി കരിവിന്റെ തുടക്കവും ചോന്നിലകളുടെ വരവറിയിച്ച് പഴുക്കുന്ന പോക്കുവെയിലിന്റെ അവസാനകണവും...
വേണ്ടത്ര മധുരമില്ലാതെ ഇപ്പോഴവ എന്നെത്തട്ടിത്തടഞ്ഞുപോകുമ്പോൾ നെഞ്ചിൽ അവളെയോർത്ത് ഒരു മിഴിനാളം കരിന്തിരി കത്തി അണഞ്ഞുപോയത് അങ്ങനെതന്നെ ബാക്കിയാണ്..
അവളെന്റെ എക്കാലത്തെയും ആത്മസഖിയാണ്..
കാലം ഞങ്ങൾക്ക് മേൽ ഏൽപ്പിച്ച ഹരണങ്ങൾക്ക് ഒരിക്കലും പക്ഷേ എന്നിൽ നിന്ന് ആ ചുരുളൻമുടിക്കാരിയെ കവർന്നെടുക്കാൻ ഇന്നും സാധിച്ചിട്ടില്ല.