Followers

Monday, 27 March 2017

അവിടെ ഒരു ആകാശമുണ്ടായിരുന്നു..
പറവകൾ പറക്കുന്ന കുന്നിൻചെരുവിലന്ന്  അമ്പിളി ചന്ദനപ്പുടവ ഞൊറിയുടുത്തൊരുങ്ങി നിന്നു.
ഈ ആകാശത്തിന് കീഴെയാണ് ഞാൻ ദൂരങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരിക്കാറ്. ചിമ്മിച്ചിമ്മി, ഇടയ്ക്ക് ചുവന്ന് നീലിച്ച്  നക്ഷത്രളങ്ങനെ എന്നെ മാടിവിളിച്ചു..
പരന്ന്  കിടക്കുന്ന ജ്യോതിര്ഗോളങ്ങളിൽ മനസ് നട്ട് ഇരുന്ന കുട്ടിക്കാലത്ത്, പോയവരെല്ലാം നക്ഷത്രങ്ങളായ് പുനർജനിക്കപ്പെടുമെന്ന കഥ എന്നെ നെടുതൊന്നുമല്ല സന്തോഷിപ്പിച്ചത്..
മുകളിലേക്ക് നോക്കിയാൽ എനിക്കും എനിക്കറിയാത്ത ഏതോ താരകങ്ങളായ് അവരും..

ഓർമയുടെ കണ്ണ് നനയിച്ച് മനോരഥങ്ങളിൽ അവർ ജീവിച്ചിരിക്കുന്നു എങ്കിലും പരസ്പരം ഇനിയൊരിക്കൽ കൂടി കാണാനോ ഒരു വാക്ക് പോലും പറയാനോ കഴിയില്ല എന്ന അറിവിൽ തേര് അവസാനിക്കുമ്പോഴും...
അകലങ്ങളിൽ ഇരുന്നവരെന്നെ കാണുന്നുവെന്ന ചിന്ത മിഥ്യയെന്ന് അറിയുമ്പോഴും അതൊരു സുഖമുള്ള കഥയായിരുന്നു.
അങ്ങനെയെങ്കിലും ഒരു ചരട് തമ്മിൽ നീളുന്നുവെന്ന് വിചാരിക്കാമല്ലോ..
അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത്, എനിക്ക് ഒരുപാടൊന്നും സ്നേഹിക്കാൻ തോന്നിയിട്ടില്ല. കാണുമ്പോഴെല്ലാം തങ്കമ്മ എനിക്ക് വഴക്കിന്റെ കരിങ്കല്ലുകൾ തന്ന്, അകലങ്ങളിൽ അത് വിതറുവാൻ പ്രേരിപ്പിച്ചു.
അടുപ്പത്തിന്റെ പൂവിതളുകൾ വിടർന്ന് പരിമളം പരത്തി വരുമ്പോഴേക്കും നാലുപേരിലെ അവസാനത്തെയാളായി അമ്മൂമ്മ പോയ്മറഞ്ഞു.
കുറ്റബോധം മനസിലിരുന്നെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
കുറച്ചുകൂടി നന്നായി സ്‌നേഹിച്ച് കഴിയാമായിരുന്നു..
കഴിഞ്ഞില്ല ! 
അപ്പൂപ്പനാണെങ്കിൽ അമ്മയുടെ കല്യാണപ്പിറ്റേന്ന് മരിച്ചു. 

അയോഡെക്സിന്റെ ഗന്ധമാണ് അച്ചാമ്മയ്ക്ക് !
എല്ലായ്പ്പോഴും ആ സുഗന്ധമെന്നെ പഴയ അഞ്ചാം ക്ലാസ്സുകാരിയിലേക്ക് കൊണ്ടുപോവുന്നു.
ഓർമ്മകളിലൊളി വിതറി, ഇന്നും പൊടിപ്പെണ്ണിന്റെ പേരക്കുട്ടിയെന്ന് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങലുണരും..അച്ചാമ്മ ശേഷിപ്പിച്ച സ്‌മരണകളിലത്രയും കൊച്ചുരേവതി ഇപ്പോഴും ആ ആശുപത്രി മുറിയിൽ,അച്ചാമ്മയുടെ കിടക്കയ്ക്കരികിൽ കൂടെയിരിക്കയാണ്.    വണ്ടാനത്തു നിന്ന് തിരികെ എത്തുമെന്ന് കരുതി മുറി വിട്ടിറങ്ങി നടന്നകലുമ്പോഴും പാതി പിന്നിട്ട വഴിയിൽ,വീണ്ടും ഒരുനോക്കൊന്ന് കാണാൻ വാതിൽക്കൽ ചെന്ന് നിർന്നിമേഷയായ് നോക്കിനിൽക്കെ, ക്ഷീണം നിറഞ്ഞ, വാടിയ ചിരിയോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു. 
അതായിരുന്നു ഒടുവിലത്തെ കാഴ്ച!!

പിറ്റേന്ന് വെളുക്കുമ്പോൾ എന്റെ ലോകം അസ്തമിച്ചിരുന്നു. 
മറവിയുടെ മിഴിയെത്താത്തവണ്ണം പ്രഭ ചൊരിഞ്ഞുകൊണ്ട് അച്ചാമ്മ എന്റെ രക്തം നിറയെ നിറഞ്ഞിരിക്കുന്നു. അഭിയേട്ടന്റെ, വേങ്ങരയിലെ മുത്തശ്ശിയെ കാണുമ്പോഴെല്ലാം അച്ചാമ്മയുടെ ഓർമ വന്ന് പുഞ്ചിരിക്കും...

                 നഷ്ടപ്പെട്ട് പോകുമ്പോഴാണ്, ഇനി അങ്ങനെയൊരു കാലമരികെ വരാനില്ലയെന്ന  അറിവ് ബാക്കിയാകുമ്പോഴാണ് എന്തുമാത്രം ആഴത്തിൽ, സ്നേഹിച്ചിരുന്നവർ എന്നിലുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത്. 
എന്റെ അച്ഛന്റെ അമ്മ മാത്രമായിരുന്നില്ല എനിക്ക് പ്രഭാവതി..
എന്റെ കൂട്ടുകാരി.
സ്കൂളിലേക്ക് പോവാൻ മുടി പിന്നിക്കെട്ടി തരുന്ന ,
രാവിലെ പരസ്പരമുള്ള വൈരത്തിനുമേൽ മത്സരിച്ചുണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് അമ്മയുണ്ടാക്കിയത് വായിൽ വച്ചാൽ കെറുവിക്കുന്ന കുശുമ്പിപ്പാറു. 
വൈകിട്ട് ഞാൻ വരും വരെ നോക്കിനിൽക്കുന്ന എന്റെ കാവൽമാലാഖ. 
അച്ചാമ്മയുടെ വിരലിൽ തൂങ്ങി വീടിനടുത്തുള്ള കാഞ്ചനയമ്മൂമ്മയെ കാണാൻ വൈകുന്നേരങ്ങൾ ഞങ്ങൾ കൂട്ടിവച്ചു.
അവിടെ ചെല്ലുമ്പോൾ കഴിക്കാറുള്ള കാരയ്ക്ക ഓർമയിൽ ചവർക്കുന്നു. 
അപരാഹ്നങ്ങളിൽ ഞങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ "അങ്ങാടിപ്പാട്ടും അലകടലും " കണ്ടു. 
അച്ചാമ്മയ്ക്ക് ശരീരം നോവുമ്പോൾ അയോഡെക്സുമായ് ഞാൻ തിരുമ്മിക്കൊടുക്കും. 
ഇടയ്ക്ക് സന്തോഷ് വല്യച്ഛനെ കാണാൻ പാടത്തേക്ക് നടന്നുപോയി.
അണ്ണനെ കഴിഞ്ഞു ഏറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഇടയ്ക്കിടയ്ക്ക് രാജി ആന്റി പറയാറുണ്ട്. 
എനിക്കും അറിയാം, 
ഞങ്ങൾ പരസ്പരം അദൃശ്യമായ ഒരു നൂൽപ്പാലം എന്നും സൂക്ഷിച്ചിരുന്നു. എന്നെ നെഞ്ചോട് ചേർത്തുറക്കി, ഞാനുറങ്ങും വരെ കൂട്ടിരുന്ന്,
എന്റെ സന്തോഷങ്ങൾക്കായി ത്യാഗങ്ങൾ സഹിച്ചും,
പിരിയുന്നതിൽ വേദനിച്ചും അന്യോന്യം താങ്ങും തണലുമായി നിഴലുകളായ്.... 
മധ്യവേനലൊഴിവിന് കണ്ണങ്കരയ്ക്ക് കൊണ്ടുപോവാൻ വല്യമ്മ വരാറുണ്ട്.യാത്ര പറഞ്ഞു, വണ്ടിയിൽ കയറാൻ നേരം പിറകിലൂടെ കൈനീട്ടി അച്ചാമ്മ കനപ്പിച്ചു നോക്കി, കിഴുക്കിയാണ് വിടുക. 
വേർപിരിയുന്നതിന്റെ വൈഷമ്യത അന്നെനിക്ക് മനസിലായില്ല. !! 
 അച്ചാമ്മ ഒരുനാൾ എന്നെ വിട്ട് കാഴ്ചയ്ക്കപ്പുറത്തേക്ക് മറയുമെന്ന് അന്നൊന്നും ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല. ഇനിയുമേറെ സ്നേഹിച്ചും കലഹിച്ചും "ബോബനും മോളിയും " പോലെ ദീർഘദൂര ഒറ്റയടിപ്പാതകൾ ഞങ്ങൾക്ക് മുന്നിലെന്ന് കരുതി  കൈകോർത്തു നടന്നു. 
ഒടുവിൽ പാതയിൽ ഞാൻ മാത്രം ബാക്കിയായി....

കണ്ണുനീരുപ്പ് അലിഞ്ഞിറങ്ങിയ എന്റെ കവിളിലെ ചാലുകൾ തുടച്ചുനീക്കി, ഗ്യാസ്സ്ററൗവ് കത്തിക്കുന്ന മുറിയിലെ കയർ ഇഴ പാകിയ കട്ടിലിൽ, പ്രമേഹം വന്ന് പൊട്ടിയ വ്രണപ്പാടുകൾ പിങ്ക് നിറം വരുത്തിയ കാലുകൾ നീട്ടിയിരുന്ന്, കട്ടിക്കണ്ണടയുമായി വാത്സല്യത്തോടെ ഒരാൾ എന്റെ പേര് ഉറക്കെ വിളിക്കും. 
അടുത്ത് പിടിച്ചിരുത്തി ചില്ലറത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി "നീ വച്ചോ"എന്ന് പറയും. 
മെലിഞ്ഞ ശരീരം പതുക്കെ നിവർത്തി എണീട്ടിരുന്ന് അച്ചിച്ചൻ ചിരിക്കുന്ന ചിരിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. 
കുരുത്തക്കേടിന് അമ്മയും അച്ചാമ്മയും ഒരുമിച്ച് തല്ലാനോടിക്കുമ്പോൾ അച്ചിച്ചൻ വന്ന് തടസം പിടിച്ചു രക്ഷിക്കും. 
കാലിനു സുഖമുണ്ടായിരുന്ന കാലത്തു പുറത്തുപോയി വരുമ്പോൾ കൈയിലൊരു പൊതി എന്നെ നോക്കി കണ്ണിറുക്കും. 
അതുകൊണ്ടൊക്കെത്തന്നെ അച്ചിച്ചനും അച്ചാമ്മയും തമ്മിലുള്ള വഴക്കുകളിൽ അച്ചിച്ചന്റെ സൈഡും വക്കീലും ജഡ്ജിയും എല്ലാം ഞാൻ തന്നെയായിരുന്നു. 
എന്നും ഇവരുടെ പേരക്കുട്ടിയായ് ഈ സ്നേഹസമുദ്രങ്ങളിൽ നീരാടി,ദിവസങ്ങളെല്ലാം കഴിഞ്ഞുപോകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. 

അച്ചിച്ചൻ ഉറങ്ങിയെണീറ്റ് കാപ്പി ചോദിച്ചിട്ട്  കിടന്ന വൈകുന്നേരം വരെയും അത് പാളിയില്ല. 
ആ ഉറക്കം അച്ചിച്ചൻ പിന്നെ ഉണർന്നില്ല. 
അതുവരെയും എനിക്ക് പരിചിതമല്ലാതിരുന്നതും എന്റെ വീട്ടിലേക്ക് അനുമതിയില്ലാതെ ആദ്യമായ് കടന്ന് വന്നതുമായ മരണത്തിന്റെ മരവിപ്പിക്കുന്ന മൂകതയിൽ വളപ്പിലെ മാവിൽ ആദ്യത്തെ കോടാലി കരഞ്ഞു. ഉമ്മറത്തു തലയ്ക്കലെരിയുന്ന വിളക്കിനരികെ അച്ചിച്ചൻ അതേ നിദ്രയിലാണ്ട് അങ്ങനെ.. 
വാതിൽക്കലെ മുറിയിൽ, ജനൽപ്പടിയിൽ മുഖം ചേർത്ത് വ്യസനിച്ചു നിൽക്കുന്ന പടിഞ്ഞാറ്റയിലെ ജാനകി അച്ചാമ്മയെ ഓർമ, ഇന്നലെകളുടെ കൂമ്പാരത്തിൽ നിന്ന് പുറത്തേക്കെടുത്തു. 
അച്ചിച്ചനരികെ, കുറച്ചുമാറി മുട്ടുകളിൽ മുഖം താഴ്ത്തി നിശബ്ദയായി അച്ചാമ്മ ഇരിന്നിരുന്നു..

ചുറ്റും എന്താണ് നടക്കുന്നതെന്ന്, എന്തുകൊണ്ടാണ് അച്ചിച്ചനെ ഇവ്വിധം കിടത്തിയിരിക്കുന്നതെന്ന്, അമ്മയടക്കം മറ്റ്  ബന്ധുജനങ്ങൾ കരഞ്ഞിട്ടും അച്ചിച്ചൻ ഉണരാത്തതെന്തെന്ന് മനസിലാവാതെ ഞാനും അന്ന് വിഷാദത്തോടെ ഇരുന്നു. 
അച്ചിച്ചനോടൊത്തുള്ള ഓർമകൾ ബാക്കിവച്ചു ആളകന്ന് പോയി എന്ന തിരിച്ചറിവ് പതുക്കെയാണ് ഉണ്ടായിവന്നത് .

ഉത്സവരാവുകൾക്കായി ഞാൻ കാത്തിരുന്നത് മുഹമ്മയിലെ ഭവാനി  വല്യപ്പച്ചി വന്നുചേരാൻ വേണ്ടിയായിരുന്നു. എല്ലാക്കൊല്ലവും വല്യപ്പച്ചി വരും, വരാന്തയിൽ പായ വിരിച്ചിരുന്ന് മുറ്റത്തേക്ക് നോക്കിയിരുന്നാൽ വെടിക്കെട്ട് കാണാം. 
രാത്രി അത്താഴമൊക്കെ കഴിഞ്ഞു,പാട്ട് മൂളുന്ന ഫാനിനു താഴെ  അച്ചാമ്മയും വല്യപ്പച്ചിയും വർത്തമാനം പറഞ്ഞുകിടക്കും. 
ഉത്സവബഹളങ്ങൾ അടങ്ങുമ്പോൾ അടുത്തകൊല്ലത്തേക്കുള്ള കാത്തിരിപ്പ് ബാക്കിവച്ചു, വല്യപ്പച്ചി മടങ്ങും. പിന്നീട് വരാമെന്ന് പറഞ്ഞുപോയ വല്യപ്പച്ചി അസുഖം ബാധിച്ചു കിടപ്പിലായി.അത് പിന്നെ മരണം വരെയും നീണ്ടുപോയി.കുട്ടിക്കാലത്തെ ആണ്ട് തോറുമുള്ള ഇരുപത്തിയൊന്ന് ദിവസങ്ങളുടെ മാറ്റൊന്നും ഇപ്പോഴില്ല. അന്നത്തെ രസമോ സന്തോഷമോ എന്റെ കൂട്ടരോ ഇന്നില്ല. 
എല്ലാം ഏതോ കാലത്തു നടന്നത് പോലെ. 
പെറ്റ് പെറ്റ് അകലുകയും ചത്തു ചത്തു അടുക്കുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിരുന്നു.. 
അതെത്ര വാസ്തവമാണ്. 


Friday, 24 March 2017



കണ്ണന് യശോദയെന്ന പോലെയാണ് എനിക്ക് വല്യമ്മ.
വാത്സല്യപ്പെരുമഴ തൂവുന്ന കൂറൂരമ്മ.

മാമൻ സ്നേഹത്തോടെ വല്ലി എന്ന് ചുരുക്കി വിളിക്കുന്ന രേവമ്മയെന്ന രാധ...

അമ്മയേക്കാൾ അടുപ്പമുണ്ടായിരുന്നു എനിക്ക് വല്യമ്മയോട്.

മനസുറച്ച് തുടങ്ങുന്ന നാൾ തുടങ്ങി, സ്‌ഥായിയായിട്ടുള്ള ഒരു സ്നേഹത്തിന്റെ പൊന്നൂലിൽ ഞങ്ങൾ തുന്നപ്പെട്ടിരുന്നു. 
കണ്ണങ്കരയിലെ കായലരികത്തെ വീട്ടിലെ ഗ്രീഷ്മവിരാമങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഋതു വരേയ്ക്കുമുള്ള എന്റെ സ്കൂൾജീവിതം. 
ഇവിടെ ഈ ഒറ്റക്കുട്ടി വാസത്തിൽ നിന്ന്  സമപ്രായക്കാരോടൊത്ത് കളിച്ചുനടക്കാൻ വെമ്പുന്ന മനസ്, ഏകാന്തതയുടെ കാർക്കോളിൽ നിന്നുമൊളിച്ച്, രേഷ്മാക്കയും ചിപ്പിയും ഗോപുവും ചേർന്ന് മഴവില്ല് വരയുന്നിടത്തേക്ക് ഓടിപ്പോകാൻ കൊതിക്കും. 

അച്ചാമ്മയുടെ സ്‌നേഹത്താൽ പൊതിഞ്ഞ കിഴുക്കിന്റെ വേദനയിൽ തോൾ ചുവന്ന് തുടുത്താലും, കണ്ണുകൾ കലങ്ങിയാലും കൈയൊന്ന് അമർത്തിതിരുമ്മി, വല്യമ്മ വരുന്നതും നോക്കി അക്ഷമയോടെ ഞാനിരിക്കാറുണ്ടായിരുന്നു. 
അച്ചാമ്മയുടെ കൂട്ട് വലുതായിരുന്നെങ്കിലും, വല്യമ്മയുടെ വീട്ടിലെ"അച്ചൂ അച്ചൂ " വിളികളിൽ തങ്ങി ഞാൻ വല്യമ്മയോടൊപ്പം ആഹ്ലാദിച്ച് ഇറങ്ങിപ്പോയി. 

എന്റെ ഓരോ വെക്കേഷൻ നിൽപ്പിനുപിറകിലും നോവുന്നൊരു മനസുണ്ടായിരുന്നുവെന്ന് മനസ്സിലാവാൻ എന്നിലെ "കുട്ടിക്ക് ഒരുപാട് സമയം വേണ്ടി വന്നു. 

കണിച്ചുകുളങ്ങര അമ്പലം കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊക്കെയോ വിഷമതകളിൽ മനസുഴറി നിൽക്കും. 
പിന്നെ യാത്രയുടെ രസം പിടിക്കും. 
ഉടുപ്പുകൾ നിറച്ച ബാഗും പിടിച്ച് വല്യമ്മയോട് ചേർന്നിരുന്ന് പുറം കാഴ്ചകൾ കണ്ട്, കണ്ണങ്കര ചെന്ന് ചേരുന്ന മനക്കോട്ടകൾ പണിത് യാത്ര തുടരും.  
എനിക്ക് പിറകിൽ കണിച്ചുകുളങ്ങര,അപ്പോഴെക്കുമൊരു മങ്ങിയ പൊട്ട് മാതിരിയായിട്ടുണ്ടാവും.
മുട്ടത്തിപ്പറമ്പ് സ്റ്റോപ്പിൽ ബസിറങ്ങി ഒന്നെങ്കിൽ നടക്കും.
അല്ലെങ്കിൽ ഓട്ടോ പിടിക്കും. 
മിക്കവാറും എന്റെ തത്രപ്പാടിൽ നടത്തമൊക്കെ മരണപ്പാച്ചിൽ പോലുള്ള ഓട്ടമായിരിക്കും. അതൊഴിവാക്കാൻ എന്റെ പരവേശമറിയാവുന്ന വല്യമ്മ ഓട്ടോ വിളിക്കും. 

കണ്ണങ്കരയിലെ വീട്ടിലേക്കുള്ള ഇരുവശവും പുല്ല് നിറഞ്ഞ ഇടവഴിയിലൂടെ നടന്ന് കുറച്ച് മാറിയാൽ തേച്ചിട്ടില്ലാതിനാൽ ദൂരെനിന്നേ ഇഷ്ടികക്കെട്ടിടത്തിന്റെ ഓറഞ്ചുനിറം കാണാം.
വല്യച്ഛന്റെ കടയാണത്. 

ചുവന്ന നിറത്തിൽ കുഞ്ഞുപൂക്കളുള്ള,പൊട്ടിച്ചാൽ വെള്ളക്കറ കിനിയുന്ന വേലിച്ചെടിയും കടന്ന്, പിന്നിറയത്തേക്ക് കയറിയാൽ വൻ വരവേൽപ്പുമായി എന്റെ മൂന്നാൾപ്പട്ടാളം ഹാജരാകും.
കൂട നിറയെ പഴം മാങ്ങകളുമായി വല്യച്ഛൻ വരുന്നതോടെ ഞാൻ മാങ്ങകളുമായി മൽപ്പിടുത്തം തുടങ്ങും. 

കായൽത്തീരത്തായിരുന്നു വല്യമ്മയുടെ വീട്. 
അതുകൊണ്ട് തന്നെ കായലായിരുന്നു അന്നത്തെ എന്റെ അത്ഭുതവും പ്രധാന ആകർഷണീയതയും. 
വീടിന്ന് പിന്നാമ്പുറത്ത് കൂടിയാണ് വീട്ടിലേക്ക് കയറാനാവുക.
കിഴക്കേ മുറ്റം കുറച്ച് മാറിയാൽ കായൽ അതിർത്തിയിടുന്ന  കൽപ്പടവിൽ ചെന്നവസാനിക്കും. മഞ്ചാടിയും മൈലാഞ്ചിയും ചെമ്പരത്തിയും നിഴൽ തീർത്ത മുറ്റത്ത് കുക്കിരിക്കട്ടയിട്ട് കളിച്ച മണ്ണിരക്കൂട്ടങ്ങൾ,
മഞ്ജു ചേച്ചിയും സതീശൻ ചേട്ടനുമടങ്ങുന്ന സ്നേഹസമ്പന്നമായ അയൽവീട്,തെക്കേ വീട്ടുകാരുമായി ഭൂമി അതിർ വച്ച ചെങ്കല്ലുകൾ,

അതേച്ചൊല്ലിയവരുണ്ടാക്കിയ വഴക്കുകൾ,
കായലിൽ നാട്ടിയ അതിരടയാളക്കുറ്റികൾ...

കണ്ണങ്കരക്കാലങ്ങളുടെ ഓർമ, കുഞ്ഞിക്കണ്ണുകൾ ചിമ്മി ചുറ്റും നോക്കുകയായി.

കുട്ടികളിൽ മൂത്തയാളായിരുന്നു രേഷ്മാക്ക. 
ഉള്ളടക്കം സിനിമയുടെ കാലത്ത് ജനിക്കയാൽ നായികയുടെ പേര് കിട്ടിയ വല്യമ്മയുടെ കടിഞ്ഞൂൽപ്പുത്രി.
ആഡംബരങ്ങളിൽ പ്രിയമില്ലാത്ത, ലാളിത്യത്തിനുടമയായിരുന്നു അക്ക. അടുക്കും ചിട്ടയും അക്കയുടെ മുഖമുദ്രയായിരുന്നു.

 ഓരോ സാധനങ്ങൾക്കും, അവ ഉപയോഗശൂന്യമാണെങ്കിലും ഒരുപാട് ഓർമകളുടെ കഥ പറയാനുണ്ടാകുമെന്ന് കരുതുന്നയാളാണ് ഞാൻ.ഒന്നും നഷ്ടപ്പെടുത്തിക്കളയാൻ അന്നും ഇന്നും മനസ്സനുവദിക്കാറില്ല..

ഒന്നാം ക്ലാസ്സിലെ ആദ്യമുപയോഗിച്ച ബാഗ്, 

ആദ്യത്തെ പെൻസിലിന്റെ കൂർപ്പിച്ച് കൂർപ്പിച്ച് തേഞ്ഞ ഒരു കൊച്ചുകഷ്ണം,

അരികുകൾ എലി കരണ്ടതുപോലെയായ തൊടുറബ്ബർ,

അച്ചൻ ആദ്യം വാങ്ങിത്തന്ന നോട്ട്ബുക്ക്,

പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന കാർഡ് ബോർഡ്,

അമ്മ വാങ്ങിത്തന്ന മുത്തുമാല പൊട്ടിപ്പോയതിൽ നിന്ന് പെറുക്കിയെടുത്ത അഞ്ചാറു മുത്തുകൾ,കുപ്പിവളപ്പൊട്ടുകൾ,

മിഠായിക്കടലാസുകൾ പല വർണത്തിലുള്ളത്,
എന്നുവേണ്ട എണ്ണിയാൽ തീരാത്തത്ര സാധനങ്ങൾ വാഗൺ ട്രാജഡി പോലെ ഞാൻ അലമാരിയിൽ കുത്തിനിറച്ചു.
അവ അതിനകത്ത് നിന്ന് ശ്വാസം വിടാൻ നന്നേ ബദ്ധപ്പെട്ടിട്ടുണ്ടാകും. ഇടയ്‌ക്കെടുത്ത് നോക്കി ഓർമകളിലേക്ക് കണ്ണോട്ടയെറിയാൻ അലമാര തുറക്കുമ്പോൾ എല്ലാം കൂടി താഴെ വീഴാൻ പരുവമായ കാലത്താണ് രേഷ്മാക്കയുടെ ഇടപെടലുണ്ടാവുന്നത്. 

പ്രയോജനമില്ലാത്ത വസ്തുവകകൾ അലമാരിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. 
ശേഷിക്കുന്ന സാമാനങ്ങൾക്ക് ആവശ്യത്തിനുള്ള സ്‍ഥലം ലഭ്യമായി. 
കുറച്ചൊന്ന് വ്യസനിച്ചിട്ടായാലും അലമാരിക്കൊരു ചന്തം വന്നുതുടങ്ങിയതിൽ ഞാൻ ആനന്ദം കണ്ടെത്തി.
അപ്പോൾ മുതൽ "കടിഞ്ഞൂൽക്കല്യാണത്തിലെ" ഉർവ്വശിയെന്ന പേരെനിക്ക് സ്വന്തമായി.

ഞങ്ങളെല്ലാം ഒത്തുചേരുന്ന വൈകുന്നേരങ്ങളിൽ പഴയ അലമാരിക്കഥയുടെ കാറ്റ് ചിരിയുടെ കുന്നിറങ്ങി വരാറുണ്ട്..

അക്ക കഴിഞ്ഞാൽ പ്രായത്തിന്നിളയത് ഞാനാണ്. 
അച്ചിച്ചൻ എനിക്ക് രേവതിയെന്നും അച്ചൻ അർച്ചനയെന്നും പേരിട്ടു. അമ്മയുടെ ദർശന ഒടുവിൽ പരിണമിച്ച് അർച്ചനയായി. 
അങ്ങനെ രേവതി ചെല്ലപ്പേരായും അർച്ചന എഴുത്തുകുത്തിലും ഇടം പിടിച്ചു. 

വല്യമ്മയുടെ രണ്ടാമത്തെ മകളായിരുന്നു എനിക്ക് ഒരു വയസിന് താഴെയുള്ള ചിപ്പി. രുഗ്മയെന്ന ചിപ്പിക്കും എനിക്കും പറയാൻ ഒരൊന്നൊന്നര യുദ്ധത്തിന്റെ ചരിത്രമുണ്ട്... 
ആ ചരിത്രത്തിന്റെ ശേഷിപ്പായി,വലത് കൈത്തണ്ടയിൽ കുപ്പിവള ഒടിഞ്ഞ് കയറിയ പാട് അക്കാലത്തിന്റെ പ്രതീകമെന്നോണം കുറച്ചുനാൾ അവളുടെ കയ്യിൽ മായാതെ കിടന്നു.

അതൊരു ഉത്സവകാലമായിരുന്നു.
സദ്യാലയത്തിലെ ഒറ്റമുറിക്കലവറയിൽ ഞങ്ങളെല്ലാം ഞങ്ങളെല്ലാം ഒന്നിച്ചാണ് ചിക്കരയിരുന്നത്. 
രേഷ്മാക്ക നേരത്തെയിരുന്നതുകൊണ്ട് അക്കയൊഴിച്ച്, ഞാനും ചിപ്പിയും ഗോപുവും വല്യമ്മയുടെ അയൽവീട്ടിലെ ബാബുച്ചേട്ടന്റെ മകൻ ഉണ്ണിയും ഞങ്ങളുടെ ബന്ധുക്കളും സാധനസാമഗ്രികളും ചേർന്നപ്പോൾ ആകെ ബഹളമയം.
കലവറ കിട്ടിയപ്പോൾ അച്ചാമ്മയടക്കം ഞങ്ങളെല്ലാം സന്തോഷിച്ചു. സദ്യാലയത്തിലെ ഹാളിൽ കുറെപ്പേരൊടൊന്നിച്ച് കഴിയേണ്ടതിന് പകരം അടച്ചുറപ്പുള്ള, നമ്മുടെ അതിരിൽ വാതിലുള്ള ഒരിടം കിട്ടിയല്ലോ. 

പക്ഷേ,ആ സന്തോഷത്തിന് മേൽ പുകയുടെ നൃത്തം ചെയ്യൽ കൂടിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ കലങ്ങി. ശാസകോശങ്ങൾ ബുദ്ധിമുട്ടി.
 ഫാനിട്ടാൽ കലവറയ്ക്കപ്പുറത്ത് നിന്നുമുള്ള പാചകസ്ഥലത്തെ അടുപ്പിൽ നിന്ന് പുക ഞങ്ങളുള്ളയിടം തേടി ചുരുണ്ടും പുളഞ്ഞും വന്ന് തുടങ്ങും. കണ്ണെരിച്ചലും ചുമയും അസഹ്യമായി ഫാൻ നിർത്തിയാൽ വെന്ത് പോകുന്ന ചൂടിനാൽ അടുത്ത ദുർവിധി ചമയക്കൂട്ടിട്ട് വരികയായി.
അങ്ങനെ എല്ലാം കൊണ്ടും ചിക്കരക്കാലം ആ കലവറയ്ക്കകത്ത് സഹനങ്ങളുടെ പാഠങ്ങളുടേതായിരുന്നു.

ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ഞാനും ചിപ്പിയും അങ്കത്തട്ടിലെന്ന പോലെയാണ് ജീവിച്ചത്. 

അവളെയെങ്ങനെ ഉരുട്ടിയിടാമെന്ന് ഞാനും എന്നെ എങ്ങനെ ഉന്തിയിടാമെന്ന് അവളും സദാ ആലോചനയിലാണ്ടു.
അവസരങ്ങൾ കിട്ടുമ്പോഴെല്ലാം പരസ്പരം തള്ളിയും അടിച്ചും ഞങ്ങൾ വഴക്കിന്റെയങ്ങേയറ്റം കണ്ടു. അമ്മമാരുടെ ശാസനകളൊന്നും ഞങ്ങൾ കേട്ടതേയില്ല. 

വല്യമ്മ എനിക്ക് അച്ചാമ്മയെപ്പോലെ പ്രാണനായിരിക്കെ,അവളുടെ അമ്മയെന്ന് കരുതി വല്യമ്മയെ എനിക്ക് സ്നേഹിക്കാൻ പാടില്ലായ്കയുണ്ടോ ?

ചിപ്പി എന്നെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. 

"എന്റമ്മയ്ക്കത്ര പ്രായമൊന്നുമില്ല !
എന്റമ്മയെ വല്യമ്മയെന്ന് വിളിക്കരുത് "

അവൾ ആക്രോശിച്ചു. 
അവളുടെ ദേഷ്യം നിറഞ്ഞ വർത്തമാനങ്ങളിൽ നിന്ന് എന്നിലെ രൗദ്രപ്പുഴ അണവിട്ടൊഴുകി. 

ഹോ !! അന്നുണ്ടായ പോലൊരു ദേഷ്യം !!
അവളെ അരച്ചുകലക്കാനാണ് തോന്നിയത്. 
നേരെ ഓടിച്ചെന്ന് ഒരൊറ്റത്തള്ള് !

ചിപ്പി മറിഞ്ഞ് വാതിൽപ്പടിയിൽ വീണ് കൈമുട്ടിലെ തൊലിയൊരൽപ്പം ഉരഞ്ഞ് ചോര, തന്റെ പൊടിത്തല പുറത്തേക്ക് നീട്ടി. 
കയ്യിൽ വന്നതിനൊക്കെയേറു വച്ചുതന്നിട്ടും കലിയടങ്ങാത്ത ബാധ പോലെ ചിപ്പി എന്നെ കുറേ തല്ലി. അമ്മമാർ ഒരുവിധം ഞങ്ങളെ അടക്കിനിർത്തി നിൽക്കുമ്പോഴാണ് കണ്ണങ്കരയിൽ നിന്നുമൊരു സംഘം കുട്ടികളെ കാണാനെത്തുന്നത്.

അവർ ഉണ്ണിക്കും ഗോപുവിനും എന്തോ കൊടുത്തു. 
ചിപ്പിക്കുമുണ്ട് കുപ്പിവളകൾ. 
എനിക്കുമാത്രം ഒന്നുമില്ല. ഞാൻ നോക്കുമ്പോൾ അവൾ വളകളെല്ലാം കൈയിലേക്ക് ഇടുകയാണ്. കഴിഞ്ഞ വഴക്കിന്റെ അരിശം പതഞ്ഞുയർന്ന് ഒരു കൊടുങ്കാറ്റ് പോലെ ഞാനവളിലേക്ക് പാഞ്ഞടുത്തു. 
സംഹാരരുദ്രയെപ്പോലെ വളകൾ പിടിച്ചുവാങ്ങിപ്പൊട്ടിച്ച് അവളുടെ വലതുകൈയിലേക്ക് ആഞ്ഞിറക്കി !!
ചിപ്പിയുടെ കരച്ചിലും വല്യമ്മയുടെ അടിയും കൊണ്ട് അന്നത്തെ രാത്രി എനിക്ക് കെങ്കേമമായിരുന്നു. 

ഞങ്ങൾ തമ്മിൽ കണ്ടാൽത്തന്നെ പ്രശ്നമായിരുന്നു.
അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ചില നേരങ്ങളിൽ മതിലായും,മറ്റുചിലപ്പോൾ രേഷ്മാക്ക റഫറിയായും എപ്പോഴും ജാഗരൂകയായി നിലകൊണ്ടു. 
എന്റെ അയൽവാസികളിൽ ചിലരെല്ലാം ചിപ്പിയുടെ ഹിറ്റ് ഡയലോഗ് ഇപ്പോഴും ഓർക്കുന്നുണ്ട്. അവരത് പറഞ്ഞുചിരിക്കുമ്പോൾ പഴയ രണ്ടാം ക്ലാസ്സുകാരി പട്ടുപാവാടക്കുട്ടി സ്മരണയിൽ,തന്റെ അനിയത്തിയുമായി  അടിപിടി തുടങ്ങും.

കുട്ടിക്കാലത്തിന്റെ വിവരമില്ലായ്മയും മുൻകോപവും ഞങ്ങളിൽ നിന്ന് പടിയിറങ്ങിയപ്പോൾ വഴക്കിട്ട് നടന്ന നാളുകളോർത്ത് ഞങ്ങൾ പൊട്ടിച്ചിരിച്ചു. അന്നടിപിടിച്ചത് കൊണ്ട് പിൽക്കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹത്തിന്റെ വൈഡൂര്യങ്ങൾ ഖനനം ചെയ്തു.. 

ഇഷ്ടമുള്ളവരോട് അടികൂടുക എന്നത് പിന്നെയൊരു രസമുള്ള ഇടപഴകലായി മാറി... 
അന്ന് പക്ഷേ അവയെല്ലാം ഓർത്തുചിരിക്കാൻ പോന്നവ പോലെ രസകരങ്ങളായിരുന്നു. കുറച്ചുകൂടി എളിമ കാട്ടാമായിരുന്നു എന്ന വ്യഥയൊഴിച്ച് നിർത്തിയാൽ ആ അടിപിടികളെല്ലാം എല്ലാവർക്കും സന്തോഷമുള്ള നിമിഷങ്ങളായിരുന്നു.
ഇനിയങ്ങനെയുള്ള ദിനങ്ങൾ വരാനില്ലാത്തവണ്ണം മാഞ്ഞുപോയതിനാൽ 
സുവർണ്ണനാരുകളാൽ ഇഴ ചേർത്ത് സ്‌മൃതിയോട് പാകട്ടെ... 

രണ്ട് പെൺകുട്ടികൾക്കൊടുവിലാണ് മൂന്നാമത്തെ കുരുന്നാൺതരിയായി ഗോപു പിറക്കുന്നത്. 

ഒരു ഉണ്ട ചെക്കൻ..

അവനോട് ഞാൻ എന്നെ ചേച്ചിയെന്ന് വിളിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെ തിരിച്ച് ചേട്ടനെന്ന് വിളിക്കാനാണ് പറയുക. 
ചെറുക്കാന്ന് വിളിച്ചാൽ ഉരുളയ്ക്കുപ്പേരി പോലെ ചെറുക്കിയെന്ന് മറുവിളി വരും. 
ശർമയെന്നാണ് വല്യമ്മ അവനു പേരിട്ടത്.
നോർത്തിലൊക്കെ ശർമയെന്നാൽ ഇവിടുത്തെ പിള്ള,നായർ,വർമ,പോലൊക്കെയാണെന്ന് പറഞ്ഞ് അവൻ അവനെത്തന്നെ സിദ്ധാർഥ്‌  എന്ന് വിളിച്ചുതുടങ്ങി.

വേനലൊഴിവിന്റെ മുടക്കമായാൽ കണ്ണങ്കരയ്ക്ക് ചെല്ലാനുള്ള അച്ചൂ വിളി ആദ്യം തുടങ്ങുന്നത് ഗോപുവും ചിപ്പിയും കൂടെയാണ്. ഞങ്ങൾ മൂവരുമൊന്നിച്ച് കായലിൽ ഇറങ്ങി ഒരിക്കൽ കുറേ കിഴക്കോട്ട് പോയി. ഒരു പരിധി കഴിഞ്ഞാൽ അടിത്തട്ടിൽ ചെളിയാണ്. 
ചെളിയിൽ കാൽ പുതഞ്ഞ് കായൽവെള്ളം കുറേയന്ന് കുടിച്ചു. വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പരിഭ്രമിച്ച് ഒരുവിധമാണ് തിരിച്ചുപോകാൻ പറ്റിയത്. അതിൽപ്പിന്നെ ആ അബദ്ധത്തിന് മുതിർന്നിട്ടില്ല.

കായൽത്തീരത്തെ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല.
എന്റെ കുട്ടിക്കാലത്തെ എത്രയോ കഥകൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്..
വല്യച്ഛൻ കൊണ്ടുവരാറുള്ള മാമ്പഴ മധുരം,
ആ നാട്ടിൻപുറവും ചിപ്പിയും ഗോപുവും പഠിച്ചിരുന്ന സ്കൂളും പള്ളിയങ്കണവും, ചിറയ്ക്കൽ ക്ഷേത്രം, കായലിൽ സഹോദരങ്ങളോടൊത്ത് നീന്തിത്തുടിച്ചത്,കരയിൽ നിന്നപ്പോൾ കായലിലൂടെ ഒഴുകിവരുന്ന വിസർജ്യങ്ങളെക്കണ്ടറച്ചത്,

മഴ പെയ്യുമ്പോൾ ചോരാറുണ്ടായിരുന്ന തേങ്ങ കൂട്ടിയിട്ടിരുന്ന അകത്തളം,

ഗോപു ഇരുന്നാടിയിരുന്ന,എനിക്കിരിക്കാൻ ഭയമായിരുന്ന "പൂവങ്കോഴി" കളിപ്പാട്ടം, തയ്യലവശിഷ്ടങ്ങൾ കൊണ്ടുള്ള കളികൾ,

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രി പുലർന്നപ്പോൾ കണ്ട ചേതോഹരമായ കായലിന്റെ നീലനിറം,

ഏതോ ചിത്രകാരന്റെ ഭാവനാത്മകമായ വരകളെന്നപോലെ തോണികൾ നയമ്പൂന്നി മായുന്ന ആളുകൾ,

കാലുകളെത്തൊട്ട് ഓടിയും വന്നും പുണരുന്ന കുഞ്ഞോളങ്ങൾ... 
എന്നെക്കൊണ്ട് പാട്ടുപാടിച്ചത്, 

നൃത്തം ചെയ്യിച്ചത്....

പിന്നീട്‌, ബാദ്ധ്യതകളെച്ചൊല്ലി ആ കായൽത്തീരം അവർ വിറ്റുപോയിരുന്നു. ഇന്നിപ്പോൾ,താമസം വാരണത്തേക്ക് മാറി,അവിടത്തെ കുട്ടികളും എന്നെപ്പോലെ ബാല്യകൗമാരങ്ങൾ കടന്നുപോയി.വലുതായപ്പോൾ തിരക്കുകളേറി.

അമ്മൂമ്മയുടെ മരണാനന്തരം വല്യമ്മയുമായി കുടുംബത്തിൽ അകൽച്ചയുടെ മഴമേഘങ്ങൾ ഉരുണ്ടുകൂടി. 
അമ്മൂമ്മ പ്രഷർ സംബന്ധിയായി അസുഖക്കിടക്കയിലായപ്പോഴോ, മരിച്ചപ്പോഴോ കാണാൻ വല്യമ്മ വന്നില്ല. 
ചിതയിലേക്ക് അമ്മൂമ്മയെ കൊണ്ടുപോവുന്നത് വരെയും എല്ലാവരും വല്യമ്മയെ പ്രതീക്ഷിച്ചു. 

അമ്മയുടെ ആർത്തനാദങ്ങൾക്കൊടുവിൽ,വല്യമ്മ വായ്ക്കരിയിടാതെ,അമ്മൂമ്മയുടെ ചിതയ്ക്ക് മാമൻ തിരി കൊളുത്തി. 

കുടുംബത്തിലത് വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി. 
വല്യമ്മയെക്കുറിച്ചുള്ള പരിഭവങ്ങൾ, പരാതികൾ, അന്തംവിടലുകൾ.. 
എങ്ങും നുരഞ്ഞുയർന്നു. 

വല്യമ്മയുമായുള്ള ബന്ധം വേരറ്റുതുടങ്ങുന്നു എന്ന തിരിച്ചറിവ് എന്നെ പൊള്ളിച്ചു.

ഇടയ്ക്കെപ്പോഴോ എസ്.ൻ.ഡി.പിയുടെ യൂണിയൻ യോഗവുമായി കണിച്ചുകുളങ്ങരയിൽ വന്ന വല്യമ്മയെ കണ്ട് കണ്ണുനിറഞ്ഞതു കാരണം കുറച്ചുനേരത്തേക്ക് കാഴ്ച മറഞ്ഞുപോയി. 
വല്യമ്മയുടെ ശരികൾ ഞാൻ കേട്ടിരുന്നു. 
പക്ഷേ അമ്മയും മാമനും വല്യമ്മയിൽ നിന്നുമപ്പോഴും ദൂരത്തായിരുന്നു. ബന്ധുജനങ്ങൾ കാണുമ്പോഴെല്ലാം രാധയെ തിരക്കും. വിമർശിച്ചവരും പരിതപിച്ചവരും കുടുംബത്തിലേക്ക് ഉറ്റുനോക്കി. 
പരസ്പരമകന്ന് കഴിയുമ്പോഴും വല്യമ്മയുടെ അസുഖവിവരങ്ങൾ ഞങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. അമ്മയ്ക്കും മാമനുമൊക്കെ ഉള്ളലിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നുവെങ്കിലും പാതി മനസ് പിന്നിലേക്ക് വലിച്ചു. 

അങ്ങനെയിരിക്കെ,
ഒരുനാൾ ഉല്ലലയിലെ വല്യച്ഛനെയും സരളപ്പച്ചിയെയും കാണാൻ പോയൊരു വൈകുന്നേരം ഇന്നും ഓർമയിൽ അന്തിവെട്ടചോപ്പ് മായാതെയുണ്ട്.
തൊണ്ടയിൽ കാൻസർ ബാധിച്ച്, ശബ്ദം നഷ്ടപ്പെട്ട സരളപ്പച്ചി ബുക്കിലെഴുതി, വല്യമ്മയെ കാണാൻ പോയിരുന്നോവെന്ന് ചോദിച്ചു. 
ഇതുവരെയും തമ്മിൽ കണ്ടിട്ടില്ലയെന്ന മറുപടിക്ക് സരളപ്പച്ചി കർക്കശമായി എഴുതി. 
"അങ്ങനെയല്ല, പോകണം,അവളെ വിട്ടുകളയരുത്,കൂട്ടത്തിലേക്ക് ചേർത്തുപിടിക്കണം". 
വയ്യാതിരുന്നിട്ടും അപ്പച്ചി ഓർമപ്പെടുത്തിയതിനാൽ ആ ഉപദേശത്തിന്റെയൊപ്പം പോകണമെന്ന് ഞാനും നിർബന്ധം പിടിച്ചു. 
അങ്ങനെ പാതി മനസ്, മുഴുതിങ്കൾ പോലെ നിറച്ച്, ഉല്ലലയിൽ നിന്നും വല്യമ്മയുടെ വീട്ടിൽ ചെല്ലുന്നതോടെയാണ് മഞ്ഞുരുകിത്തീരുന്നത്. 

ഞങ്ങളെത്തുമ്പോഴേക്കും സന്ധ്യയ്ക്ക് കനം വീണിരുന്നു. 
കുടുംബശ്രീ കൂടിക്കൊണ്ടിരുന്ന വീട്ടിൽ നിന്നും വല്യമ്മയെ ഞാൻ കൂട്ടിക്കൊണ്ടുവന്നു. 
കണ്ണുകൾ നിലയ്ക്കാതെയൊഴുകി സ്നേഹധാരകളായി ഉറവ പൊട്ടി. 
അതുവരെയുണ്ടായിരുന്ന പിണക്കമെന്ന് പോലും പറയാനാവാത്ത എന്തോ ഒന്ന് അക്കൂടെയൊലിച്ചുപോയി.

പിന്നെ, ഒരുപാട് തവണ കണ്ണങ്കരയ്ക്കും കണിച്ചുകുളങ്ങരയ്ക്കും പോക്കുവരവുകളുണ്ടായി. 
ഉത്സവങ്ങളിൽ എനിക്കെന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടി. 
അവിടെ, കായൽതീരത്തെ പഴയ ദിനങ്ങളിലെന്ന പോലെ സ്നേഹം പങ്കുവയ്ക്കാൻ, ഒരുമിച്ച് അത്താഴമുണ്ണാൻ, ആഴമേറുന്ന ഓർമകൾക്ക് ജന്മമേകാൻ അവരെന്നെ കാത്തിരിക്കുന്നുണ്ടാവും. 
അച്ചൂ എന്ന വിളിയൊച്ചയ്ക്ക് കാതോർത്ത് ഞാനും......



Thursday, 16 March 2017



വെള്ളമേഘങ്ങൾ തുന്നിപ്പിടിപ്പിച്ച, കറുത്ത കമ്പളം പുതച്ച് രാവുണരുമ്പോൾ, ആകാശച്ചെരുവിലേക്ക് കണ്ണ് നട്ട് ഞാൻ ഉറങ്ങാതെയിരിക്കാറുണ്ട്.
ഉൾച്ചിരാതിൽ അണയുന്നുമില്ല, എന്നാലൊട്ട് ആളുന്നുമില്ല എന്ന കണക്കിൽ ഇപ്പോഴും നീറുന്നുണ്ട് ഉലയിൽ നിന്നെന്ന പോലെ, ചോന്ന ഒരു രക്തക്കട്ട !

ഒറ്റയ്ക്കിങ്ങനെയിരുന്ന്, ദൂരെ വാനമേലാപ്പിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം മണ്ണ് കൊണ്ടകന്ന് പോയിരുന്നിട്ടും മേലെ വിണ്ണ്  കൊണ്ട് അടുപ്പമുള്ള പറയാൻ മടിച്ച പ്രേമം ഓർമയിലുദിച്ചുയരും.
ഓരോ ദിനരാത്രങ്ങളിലും അകന്നകന്ന് പോവുകയാണെന്നറിയാമായിരുന്നെങ്കിലും ഏറെ വൈരൂപ്യമുള്ള ആ പനിനീർപ്പൂവ് ഇന്നും വാടാതെ ബാക്കിയാണ്.

ഒട്ടേറെ ജനിതകത്തകരാറുകൾക്കിടയിലും മുള പൊട്ടിയ ഒരു കുരുന്ന് മുകുളം. 
പക്വമാകും മുമ്പേ പറിച്ചെറിയപ്പെട്ടുവെന്നാലും, അത് വളർന്നുകൊണ്ടേയിരുന്നു.

പരസ്പരമുള്ള വിഭിന്നതകളുടെ മുള്ളുവേലികളിൽപ്പടർന്ന്...
മൗനം വളമായ, ഉതിരും മുമ്പേ അടർന്ന് പോയ വാക്കിന്നറ്റത്ത് പാട്ടായ് പിറന്ന്,
കണ്ടുമുട്ടലുകളിലെ വഴക്കുകളിലൊളിച്ച്,
ഇഷ്ടമെന്ന വാക്കൊഴികെ മറ്റെന്തും വിളമ്പിയ ശബ്ദസാഗരത്തിലെ തിരയായ് അലച്ച്,

ഞാൻ അയാളെ സ്നേഹിച്ചിരുന്നു...
അയാൾ പോലുമറിയാതെ...

അയാൾ....
എന്റെ അന്ധഗായകൻ !

തുടരെത്തുടരെ ഗാനമാലികകൾ തീർത്ത് സ്വരങ്ങളാൽ ഹൃദയം നിറച്ച പ്രേമസ്വരൂപൻ.

പാടാമെന്നേറ്റ പാട്ടുകൾ മുഴുമിപ്പിക്കാതെ എന്നേക്കുമായി അകന്നുപോയ, കേൾക്കാവാനാവാതെ പോയ വരികളെ ബാക്കിയാക്കി ഇന്നും മനസിൽ വളരുന്ന നോവ്...

ഞാനിന്നും ഓർമയിൽ നിങ്ങളെ കാണുന്നു.

നിങ്ങളുടെ സ്വരവും, പതിഞ്ഞ സ്വനത്തിൽ പാടിയ പാട്ടുകളും ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു.
നാളെ ഞാൻ നിങ്ങളെ അവസാനമായി കാണുവാൻ, വേണമെന്ന് വച്ച് അരികിൽ വരികയാണ്.. കണ്ടുമുട്ടിയിരുന്ന സമയങ്ങളിലെല്ലാം ആടിയിരുന്ന ഉണ്ണിയാർച്ചയുടെ വേഷമഴിച്ച് വച്ച്, ഇനി ഉപയോഗിക്കാനാവാത്തവണ്ണം പൊട്ടിപ്പോയ ഉറുമി ഉപേക്ഷിച്ച്,
പഴയ വഴക്കാളിപ്പെണ്ണിന്റെ മൃതശരീരം കൈയിലേന്തി....
നാം തമ്മിൽ നേരിലുണ്ടായിരുന്ന,അകലമവിടെ, ഒരു ദിനത്തേക്ക് മാത്രം ചിലപ്പോൾ ഇല്ലാതെയാവും..
നാളെയ്ക്കുമപ്പുറം, ഒരു പക്ഷേ ഇപ്പോഴത്തെ പോലെ നിങ്ങളെ കാണാനാവുമെന്ന ആശയ്ക്ക് നിവൃത്തിയില്ല എന്ന തിരിച്ചറിവിൽ,കാണാമറയത്ത് നിന്നും നിങ്ങളുള്ള ഒരു പകൽവെളിച്ചത്തിലേക്ക് പുറപ്പെടുന്നു..

കണ്ണുനിറയെ വീണ്ടുമൊരിക്കൽ കണ്ട്, ഫോണിലൂടെ നിങ്ങളുടെ ശബ്ദം കേട്ട് കഴിയുമ്പോഴുണ്ടാകുന്ന വ്യഥയ്ക്കുമപ്പുറം വേദനപ്പെടുത്തുന്ന സ്‌മൃതികളുടെ ഭാണ്ഡക്കെട്ടുമായ് മടങ്ങുമ്പോഴും..

ഒടുവിലെ ഈ കൂടിക്കാഴ്ച എനിക്കേറെ പ്രിയമുള്ളതായി മാറിയിരിക്കും.
നമ്മുടെ കൂട്ടരോടൊന്നിച്ച് ഒരുപക്ഷേ ഇനിയുണ്ടാവാത്ത അവസരങ്ങളെന്ന ഖ്യാതി നാളേയ്ക്ക് സ്വന്തം.
കണ്ടൊന്ന് മിണ്ടിപ്പിരിയാൻ ഒരു നാൾ ദൂരത്തിൽ നിന്ന് ഒരു ജന്മദൂരത്തിലേക്ക്...

ഇനിയൊരിക്കലും തിരികെക്കിട്ടാത്ത കാല്പനികതയിലെ പാട്ടുകാരാ നിങ്ങളിൽ നിന്നും ഈയുള്ളവളിലേക്ക് ഇനിയൊരു നിഴൽ ദൂരം...


Wednesday, 15 March 2017



വെളുക്കുവോളം മഴ കനത്തുപെയ്ത രാത്രിയിലാണ് പുസ്‌തകത്തിൽ നിന്ന് അവരോരുത്തരായി ഇറങ്ങി വന്നത്..
നിരന്തരം തുടരുന്ന സംവാദങ്ങൾക്കൊടുവിൽ അവരെന്നോട് കലഹിച്ചു. മറ്റ് ചിലപ്പോൾ സ്നേഹത്തോടെ പെരുമാറി.
അവരിലെനിക്ക്  ഏറെപ്പ്രിയപ്പെട്ടവളായിരുന്നു സദൻ.
വർഷങ്ങൾക്ക് മുമ്പ് അവളെ കാണുന്നത് ഇതേ പോലൊരു പുലരാറായ രാത്രിയിലാണ്.
അന്നും മഴ വലിയ തുള്ളികളായി ശബ്ദത്തോടെ പെയ്‌തുകൊണ്ടിരുന്നു.
ജനാലയ്ക്കൽ വന്നലയ്ക്കുന്ന കാറ്റും , ഇടവിട്ടിടവിട്ടുള്ള മിന്നൽപ്പിണരുകളുമെല്ലാം ചേർന്ന് അന്തരീക്ഷം മുഴുവൻ ഭീതിപ്പെടുത്തുന്നതായിരുന്നു. 

സദൻ ബുക്കിൽ നിന്നൂർന്ന് ചുരുളൻ മുടി വിടർത്തിയിട്ട്, കണ്ണുകളിൽ നിറയെ ചിരിയുമായി വന്ന് മേശമേൽ ചാരി നിന്നു.
പിന്നെപ്പതുക്കെ നടന്ന് ചാരിയിട്ട ജനാല തുറന്ന് മഴയെ മുറിക്കകത്തേക്ക് ക്ഷണിച്ചു.
മഴയാകട്ടെ, നനഞ്ഞ കൈകളോടെ  കിതച്ചെത്തി.
അപ്പോഴേക്കും വെള്ളത്തുള്ളികളുമായി അവൾ കളിച്ചുതുടങ്ങി.
അവൾ പുസ്തകത്തിലെമ്പാടും ഓടി നടന്ന് താളുകളെല്ലാം നനച്ചു.
ചില നേരത്ത് സദൻ വളരെ കുറുമ്പിയാണ്.
അനുസരണക്കേട് കാട്ടി, കെറുവിച്ച് പരിഭവം പറഞ്ഞ് വാശിയിലിരിക്കും.
പുസ്തകമടച്ച് വച്ചാലും അവൾ പോകാതെ മനസിന്റെ ഉമ്മറത്ത് ചുറ്റിപ്പറ്റി നടക്കും.
എങ്കിലും സദനെ എനിക്കൊരുപാടിഷ്ടമാണ്...
അവളുള്ള ഈ മിഥ്യയുടെ വരാന്തയിൽ ചെന്നിരിക്കാൻ വേണ്ടിമാത്രം ഞാൻ കുറേ സായാഹ്നങ്ങൾക്കായി കാത്തിരുന്നിട്ടുണ്ട്.
സദൻ വരുമ്പോൾ മാത്രമാണ്, ഞാൻ പ്രകൃതിയിലേക്ക് ഉറ്റുനോക്കി സദാ കേൾക്കുന്നുണ്ടെങ്കിലും അത്രവണ്ണം ശ്രദ്ധ ചെലുത്താത്ത പക്ഷികളുടെ കൂജനം അറിയുന്നത്. 


വീട്ടിന്നുമ്മറത്തെ വൈരപ്പുളിമേൽ തത്തിക്കളിക്കുന്ന അണ്ണാൻകുട്ടിക്കും അവന്റേതായ കുഞ്ഞൻ ശബ്ദമുണ്ടായിരുന്നു.
പേരറിയാത്ത കുരുവികളുടെ കളഗാനങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തെ ആദ്യം പരിചയപ്പെടുത്തിയത് സദനായിരുന്നു.
 
വൈരപ്പുളി കായ്ച്ചു തുടങ്ങിയിരിക്കുന്നു.
പിങ്ക് നിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവുകളുടെയോരത്തായി ഇളം കായ്കൾ കുലച്ചു നിൽക്കുന്നു.
പ്ലാവിൻചുവട്ടിലെത്തുമ്പോൾ വിഷുവിന്റെ ഓർമയുണർത്തി ചക്കത്തിരികൾ വീണുകിടക്കുന്നു.
പട്ടുപോവാതിരുന്നുവെങ്കിൽ ഇവയെല്ലാം തന്നെ ആരോഗ്യമുള്ള ഫലങ്ങളാവേണ്ടതല്ലേ.

അച്ചാമ്മയുടെ വേർപാടിന് ശേഷം, വരിക്ക കായ്ക്കാൻ മറന്ന് കുറേ വർഷങ്ങൾ ചെന്ന് പിന്നെയും കായ്ച്ചുതുടങ്ങിയത് ഈ വർഷമാണ്.
ഞാൻ സദനെയും കൂട്ടി പിന്നാമ്പുറത്തേക്ക് നടന്നു. എനിക്കേറെ പ്രിയപ്പെട്ട ചെമ്പകച്ചോട്ടിലേക്ക്.
വൈകുന്നേരങ്ങൾ സുഗന്ധപൂരിതമാക്കുന്നവൾക്കരികിലായ് കുറച്ച് മാറി ചാമ്പയും പൂവിട്ട് തുടങ്ങുന്നു.
ചോന്ന ചാമ്പങ്ങകൾ ഞാന്ന് കിടക്കുന്ന കാഴ്ച എനിക്ക് സദനെ കാട്ടിക്കൊടുക്കണം.
തെക്കേതൊടിയിലൂടെ നടന്ന് ഞാൻ നട്ട മഞ്ചാടിയ്ക്കടുത്ത് വളർന്ന് പൂത്ത് നിൽക്കുന്ന നന്ത്യാർവട്ടത്തിന്റെ പൂവുകളിലൊന്ന് ഇറുത്തെടുത്ത് സദന്റെ മുടിയിൽ ചൂടിച്ചു. 

ഇക്കൊല്ലമോ പിറ്റേക്കൊല്ലമോ വീട് പണിയാൻ തുടങ്ങുമെന്ന് അമ്മ പറഞ്ഞിരുന്നു.
ചെമ്പകമുൾപ്പെടെ ചോന്ന പേരയ്ക്ക വിളയുന്ന പേരയും ചാമ്പയുമെല്ലാം നാമാവശേഷമാകാൻ അത്ര നാൾ കൂടി ബാക്കിയുള്ളൂ..
വളരണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ കലശലായിട്ട് തോന്നിത്തുടങ്ങി.
കുഞ്ഞായിരുന്നപ്പോൾ വളരാനുള്ള ആഗ്രഹമായിരുന്നെങ്കിലും ഇപ്പോഴത് വേണ്ടാതായി.

എന്നും കുഞ്ഞായിരുന്നാൽ മതിയായിരുന്നു..
ബാല്യത്തിലുണ്ടായിരുന്ന സന്തോഷം,അച്ചിച്ചനും, അച്ചാമ്മയും, വല്യപ്പച്ചിയുമടങ്ങുന്ന എന്റെ വളരെ വലിയ ലോകം.. 
അക്കാലത്ത് ഹൃദയത്തിനിത്രയും ഭാരമില്ല.
വ്യസനങ്ങളുടെ പുഴയ്ക്കിത്രയ്ക്കാഴമില്ല.. 
അനുരാഗങ്ങളുടെ ഓളമില്ല.
പകരം നിഷ്കളങ്കതയിൽ നിറഞ്ഞ് നിന്ന കൊച്ച് രേവതിയും അവളുടെ കത്തുന്ന പകലുകളിലെ ഓണവും വിഷുവും കണിക്കൊന്നയുടെ മഞ്ഞയും..
കൊന്നയുടെ മഞ്ഞയ്ക്ക് പോലും ഓർമ്മയിലേതിനേക്കാൾ തെളിച്ചമില്ല..
പണ്ടൊക്കെ വിഷുവിന് പടക്കവുമായി സന്തോഷ് വല്യച്ചനും കുടുംബവും എല്ലാത്തവണയും വരും..
അച്ചാമ്മയും ഞാനും അക്കയുമെല്ലാം വരാന്തയിലിരുന്ന് അണ്ണൻ ഓലപ്പടക്കം കൈയ്യാലെ പൊട്ടിക്കുന്നത് കാണും.
കൂട്ടത്തിലെ ഏറ്റവും ആശ്ചര്യവതി ഞാനാണ്.
അന്നത്തെ എന്റെ ശക്തിമാൻ സന്ദീപ് അണ്ണനായിരുന്നു.
കൈ കൊണ്ടൊക്കെയാണ് പേടിയില്ലാതെ.. ഞാനൊക്കെയാണേൽ പേടിച്ച് വിറച്ച് ശീമക്കൊന്നയുടെ നീളമുള്ള കമ്പിന്റെ ഒരറ്റം പിളർത്തി അതിൽ ഓലപ്പടക്കം വച്ചുറപ്പിച്ച് മറ്റേയറ്റം പിടിച്ചു,പിടിച്ചില്ല എന്ന മട്ടിലാണ് മണ്ണെണ്ണവിളക്കിലേക്ക് കാണിക്കുക !!
അണ്ണന്റെ കസർത്ത് കണ്ട് അന്തം വിട്ടിരിക്കുന്ന എന്നെ രസിപ്പിക്കാൻ അണ്ണൻ പിന്നെയും ഓരോന്ന് കാണിച്ചുകൊണ്ടേയിരിക്കും.

അന്നത്തെ രാവുകളുടെ ചാരുത, നീ ഇന്നെവിടെ പോയ്മറഞ്ഞു ??
അതെല്ലാം ഇന്നൊരുപിടി ഓർമചിത്രങ്ങൾ മാത്രമാണ്.
അച്ചാമ്മ പോയതിൽപ്പിന്നെ അത്തരം അവസരങ്ങളെല്ലാം പതുക്കെ ഇല്ലാതായി. ഞങ്ങൾ കുട്ടികളിൽ നിന്ന് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു..
അക്ക ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയി.
ഇന്ന് ഡൽഹിയിൽ ജോലി ചെയ്യുന്നു.
അണ്ണൻ ദുബായിലും.
പഠനം കഴിഞ്ഞാൽ ഞാനും ഏതെങ്കിലും നാട്ടിലേക്ക് ജോലിയായി പോകും.

അണ്ണനോടും അക്കയോടുമൊപ്പം ചിലവഴിച്ച കുട്ടിക്കാലം ഏറെ സുന്ദരമായിരുന്നു.
മൂന്നുപേരും കൂടി സൈക്കിളിൽ കയറി കുറേ ദൂരം പിന്നിട്ട് ഒരു കുളത്തിനരികെ ചെന്ന് വീണത്.
കൈവെള്ളയിൽ പൂഴിക്കല്ലുകൾ തറച്ചുണ്ടായ മുറിവ് കാട്ടി കരയുന്ന എന്നെ സമാധാനിപ്പിച്ച് ചിരിപ്പിച്ചത്.
പാടത്ത്, അവരുടെ വീട്ടിൽ നില്ക്കാൻ പോകുമ്പോൾ കിഴക്കേ തോടിനരികെയുള്ള ആഞ്ഞിലികളിൽ നിന്ന് ആഞ്ഞിലിപ്പഴങ്ങൾ പറിക്കാൻ ഇരുവരും മത്സരിച്ചത്..
അണ്ണൻ കാണാതെയിരിക്കാൻ അക്ക കൊണ്ടുവന്ന പഴങ്ങളെല്ലാം മണ്ണിട്ട് മൂടി, എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചത്,
അണ്ണൻ മരം മുഴുവൻ കയറിയിറങ്ങി അതിലും കൂടുതൽ കൊണ്ടുവരാറുള്ളത്.
വൈകിട്ട് ആഞ്ഞിലിച്ചക്കയുടെ കുരുവെടുത്ത് വറുക്കുന്നത്.
തോട്ടിൽ വെള്ളമുണ്ടായിരുന്ന കാലത്ത് അക്കയും അണ്ണനും എന്നെ കരയ്ക്കിരുത്തി നീന്തിക്കാണിക്കും.
പലതരത്തിൽ അണ്ണന് നീന്താനറിയാമായിരുന്നു.

സ്നേഹമുള്ളവനായിരുന്നു അണ്ണൻ.
കുറേ സങ്കടപ്പെട്ട സമയമെല്ലാം മറികടന്ന് അണ്ണനിന്ന് നല്ലനിലയിൽ എത്തിച്ചേർന്നു.
തീവണ്ടിയും വിമാനവുമൊഴികെ എല്ലാ വളയവും അണ്ണന്റെ കൈപ്പിടിയിലൊതുങ്ങി. അക്കയും വളരെ പാവമായിരുന്നു. എനിക്ക് മുമ്പേ നടന്ന് നീങ്ങി വഴി തെളിച്ച അന്നത്തെ കൊച്ചുസോമൻ ഇപ്പോഴുള്ളതിനേക്കാൾ മിടുക്കിയായിരുന്നു പണ്ട്.
എന്റെ കൂടെപ്പഠിച്ച ശരണ്യയും അഞ്ജലിയും ബിച്ചുവും ഞങ്ങളുടെയൊപ്പം കളിക്കാൻ കൂടും.
അണ്ണനും അക്കയും കൂടി വഴക്ക് പിടിക്കുക അക്കാലത്ത് മിക്കപ്പോഴും പതിവാണ്. അനുയയിപ്പിക്കുക എന്ന കർത്തവ്യം സ്വയമേറ്റെടുത്ത് അണ്ണനിൽ നിന്ന് ബാക്കി വന്ന വഴക്കും കേട്ട് വരുന്ന എന്നെ നോക്കി അക്ക "വല്ല കാര്യവും ഉണ്ടായിരുന്നോ " എന്ന് ചോദിച്ച് ചിരിക്കും.
എങ്കിലും അപ്പണി ഞാൻ തുടർന്ന് പോരുക തന്നെ ചെയ്തു.

ഞങ്ങൾ മുതിർന്ന് തിരക്കുകളിലേക്ക് ഇടകലർന്ന്, ഒത്തുചേരലുകൾ കുറവായതിന് ശേഷവും കുറച്ച് വർഷങ്ങൾ മുമ്പ് വരെ അച്ചൻ പടക്കം വാങ്ങിച്ചുകൊണ്ട് വരുമായിരുന്നു . പഴയത് പോലെ അക്കയോ അണ്ണനോ അച്ചാമ്മയോ കൂടെയില്ലാതെ,ഒറ്റയ്ക്ക് പൂജാരി പൂജ ചെയ്യുന്നത് പോലെ ഞാനിരുന്ന് ഓലപ്പടക്കങ്ങൾ മുറ്റത്തേക്കെറിയും,യാന്ത്രികമായ് ഒരു സന്തോഷവും തോന്നാതെ കമ്പിത്തിരികൾ കത്തിച്ച് നീട്ടിപ്പിടിച്ച് അത് കെട്ടുപോയാലുമറിയാതെ നിൽക്കും.
പിന്നെപ്പിന്നെ ഞാനതും നിർത്തി. 

ഇപ്പോൾ ഓണം വന്നാലും വിഷു വന്നാലും ടിവിയിയിൽത്തന്നെ ആഘോഷങ്ങളെല്ലാം..
എങ്ങും പോകാനും എവിടെ നിന്നും വരാനും ആരുമില്ലാതെ ഞങ്ങളത് മൂന്നാളും കൂടി സാധാരണ ദിവസം പോലെ കഴിച്ചുകൂട്ടും..
നാലുപാടും ഗുണ്ടുകളും മറ്റും പൊട്ടുന്ന ഒച്ചയിൽ  രാവ് കനത്ത് വരും.
അച്ചനോട് ഏർപ്പെടുത്തിയ കണി സാമാനങ്ങളെല്ലാം ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലായൊരുക്കി ഏഴ് തിരിയിട്ട് വിളക്കും കോടിയും സ്വർണ്ണവും നാണയങ്ങളുമെല്ലാം പാകമാക്കുന്നതോടെ വിഷുവിന്റെ തത്രപ്പാട് അവസാനിക്കും. പുലർച്ചെ ഷാജിച്ചേട്ടന്റെ മകൻ കണ്ണനും കൂട്ടുകാരും കണിയുമായി വരുമ്പോഴാണ് പിന്നെയൊരു സന്തോഷം.
അവരുടെ കണി കണ്ടുണർന്ന് ഒരുക്കിവച്ച നിലവിളക്ക് കത്തിച്ച് അമ്മ വീട്ടിലെ കണിയും കാണിച്ചുതരും.
ഒരു കമ്പിത്തിരിയോ മത്താപ്പൂവോ ആളുകൾ കണിയുമായി വരുമ്പോൾ കത്തിക്കുമെന്ന് പറഞ്ഞ് അച്ചൻ എന്നെക്കൊണ്ടതും ചെയ്യിച്ചിരുന്നു.

യാഥാർത്ഥ്യത്തിന്റെ പുകച്ചുരുളുകളിൽ വിഷാദം ഉരുണ്ട് കൂടി എന്നെ ഓർമകളിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നു.
ഇന്നലെകളുടെ കൂട്ടത്തിൽ നിന്നുമേറെ താഴ്ന്ന്, നോക്കുമ്പോൾ,
സഹോദരങ്ങളോടൊത്ത് കുരവപ്പൂ കത്തിച്ചും ശീമക്കൊന്നയുടെ കമ്പിന്മേൽ കോർത്ത് ഓലപ്പടക്കങ്ങൾ പൊട്ടിച്ചും അളവറ്റ ആഹ്ലാദത്താൽ തുള്ളിക്കളിച്ച്, പൊട്ടിച്ചിരിക്കുന്ന ഒരു പെൺകുട്ടി.
അവൾ തന്റെ അച്ചാമ്മയുടെ അരികിൽ നിന്ന് കൊണ്ട് കമ്പിത്തിരികൾ ഇരുകൈയിലും ചുഴറ്റി വായുവിൽ വൃത്തങ്ങളുണ്ടാക്കി.
ഇരുളിൽ വർണ്ണങ്ങളുടെ തോരാമഴ പെയ്തിറങ്ങുന്നത് കണ്ട് വിസ്മയം തൂകി.
ഓണക്കാലത്ത് ഒരാൾക്ക് പത്ത് തവണയെന്ന് കരാർ ഉണ്ടായിരുന്നിട്ടും കൂട്ടത്തിലെ ഇളയതെന്ന പരിഗണനയിൽ അഞ്ചാട്ടം കൂടുതൽ ഊയലാടി.
അത്തം പത്ത് നാളും അത്തപ്പൂവിട്ടു. പൂ തികയാതെ വന്നപ്പോൾ നിറമുള്ള ഇലകളെക്കൊണ്ട് നികത്തി.
കോടിപ്പാവുടുത്ത് ഏവരുമൊന്നിച്ച് സദ്യയുണ്ടു.
അക്കയുടെ ഉപ്പേരി, കാണാതെയെടുത്തു കഴിച്ചു.
ആരവങ്ങളകന്ന് ബന്ധുജനങ്ങൾ പിരിയുമ്പോൾ വ്യസനിച്ചു.
പതുക്കെപ്പതുക്കെ അവളുടെ കൂട്ടത്തിലെ ഓരോരുത്തരായി ദൂരങ്ങളാൽ കോർക്കപ്പെട്ടു. 

ഓർമയുടെ തോണി തിരികെത്തുഴഞ്ഞ് വീണ്ടും ഇന്നിന്റെ കടവടുക്കുമ്പോൾ അവൾ മാത്രമേ അവശേഷിക്കുന്നുള്ളൂ....
തോണിയിൽ നിന്നിറങ്ങി, ഞാൻ മുറിയിലെ ചാരുകസാലമേൽ മടങ്ങിവന്നപ്പോഴേക്കും മഴ നിലച്ചു.
സദനാകട്ടെ ബുക്കിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തു...


Sunday, 5 March 2017


കുട്ടിക്കാലമെന്ന ഇന്നലെകളിലെ ഓർമകളുടെ മാനത്ത് പൗർണമി ഉദിച്ചുയരുന്നു.
മഴയായി പെയ്ത്,കാറ്റായി തലോടി, മഞ്ഞാൽ കുളിർപ്പിച്ച്, പൂക്കളാൽ നിറമാർന്ന് എന്റെ ബാല്യം അവിസ്മരണീയമായിരുന്നു.
മറ്റേവരുടെയും പോലെ തന്നെ. 
സൂര്യൻ സിന്ദൂരം ചാർത്തിയ ചെമ്മാനം നോക്കി മുഗ്ദ്ധരായി നിന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. 
അവർ  കുളക്കടവിൽ കഞ്ഞിയും കറിയും വച്ച് കളിച്ചും,പറങ്കിമാവിൻ തണലിൽ സാറ്റെണ്ണിപ്പാത്തും ഒരുമിച്ച് അക്ഷരം പഠിച്ചും വളർന്നു. അന്നത്തെ ഒഴിവുദിവസങ്ങളുടെ മേമ്പൊടി അങ്ങനെയൊക്കെയായിരുന്നു. 
വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹ്റയെപ്പോലെ 
എനിക്കുമുണ്ടായിരുന്നു ഒരു ബാല്യകാലസഖി.

ഹീര ! 
അവളെന്റെ അയൽക്കാരി മാത്രമായിരുന്നില്ല, ഞങ്ങൾ ബന്ധുക്കൾ കൂടിയായിരുന്നു. 
കുറേക്കാലം അവളും കുടുംബവും ഞങ്ങളുടെ തൊട്ടടുത്ത് വീട്ടിലുണ്ടായിരുന്നു.
ഒരിക്കൽ അക്ഷരം പഠിപ്പിക്കുന്ന കറുപ്പനാശാന്റെ വീട്ടിൽ നിന്ന് ഒരിക്കൽ അവളോടൊപ്പം വല്യച്ഛന്റെ സ്കൂട്ടറിന് മുന്നിലിരുന്നാണ് വന്നത്. അമ്മ എന്നെ വിളിക്കാൻ എന്തോ അസൗകര്യം മൂലം വന്നില്ല. വല്യച്ഛന്റെ മുഖം കണ്ടപ്പോൾ എന്നെക്കൂടെ കൂട്ടിയതിൽ ഇഷ്ടക്കേടുള്ളത് പോലെ അന്ന് തോന്നി. ഹീരയുടെ അച്ഛനും എന്റെ അച്ഛനും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. 
പക്ഷേ ആ ഒരടുപ്പമൊന്നും വല്യച്ഛൻ കാട്ടാറില്ല. പണ്ടുമതെ ഇപ്പോഴും.
ഉൾവലിഞ്ഞ പ്രകൃതമായിരുന്നു സാജി വല്യച്ഛന്. 
ലൈല വല്യമ്മ പക്ഷേ കുറേക്കൂടി അടുപ്പം കാണിക്കും.
വർത്തമാനം പറയും. 
സ്നേഹവുമായിരുന്നു.

മുറ്റത്ത്, നീലപ്പന്തൽ കെട്ടി തണലാക്കി താഴെ കട്ടിലിൽ, വേപ്പുമരങ്ങൾക്കരികെ ഞങ്ങൾ പുറമേയ്ക്ക് നോക്കി ഇരിക്കും. 
വലിയ തൊടിയായിരുന്നു ഹീരയുടെ വീടിന് ചുറ്റും. 
വേപ്പും കണിക്കൊന്നയും മാവും പുളിയും നിറയെ കപ്പലുമാവുമൊക്കെച്ചേർന്ന് മരങ്ങളുടെ നീണ്ട നിര തന്നെ അന്നവിടെയുണ്ടായിരുന്നു. അലക്കുകല്ലിൽ നിന്ന് കുറച്ചുമാറിയുള്ള കിണറിലേക്ക് നോക്കി ഞങ്ങൾ ശബ്ദമുണ്ടാക്കി. കുളക്കടവിലെ കാഞ്ഞിരമരം ശാഖകളായി വളർന്നുണ്ടായ പൊത്തുകളിൽ നിന്ന് പാമ്പിറങ്ങിവരുമോ എന്ന് ഭയപ്പെട്ടു.
ഹീരയുടെ മൂത്തയാളായ വിഷ്ണുവുമായി തല്ലുപിടിക്കുകയാണ് അവളുടെ മറ്റൊരു വിനോദം.

ആയ്യിടയ്ക്കാണ് സൗമ്യ അക്കയോടൊപ്പം ഹിന്ദി പഠിക്കാൻ ഞങ്ങളും കരയോഗത്തിലേക്ക് പോയിത്തുടങ്ങിയത്.
ഒരു പട തന്നെയുണ്ടായിരുന്നു ക്ലാസ്സിലേക്ക്. 
സന്ദീപ് അണ്ണന്റെ പിന്നാലെ ശരണ്യയും അഞ്ജലിയും ബിച്ചുവും ഞങ്ങളുമെല്ലാം കുറേ വീടുകളിൽ കയറിയിറങ്ങിയൊക്കെയാണ് പോവുക!
കരയോഗത്തിന്നടുത്തെ വീട്ടിലെ വൈരപ്പുളി പറിച്ചതിന് വീട്ടുകാർ ഓടിച്ചത് ഇന്നും ഓർമയിൽ ചിരിയുണർത്തുന്ന തമാശയാണ്.  
കുടുംബസ്വത്ത് ഓഹരി വച്ചപ്പോൾ വല്യച്ഛന്റെ സഹോദരി, പുഷ്പ വല്യമ്മയ്ക്കായിരുന്നു കണിച്ചുകുളങ്ങരയിലെ വീട്. 
കുറുപ്പൻകുളങ്ങരയിലേക്ക് വീട് വച്ച് ഹീരയും കുടുംബവും അങ്ങോട്ടേക്ക് സ്ഥിരതാമസമായി.

പറമ്പിന്നതിരിലെ പുളിമരം, ഉമ്മറത്തെ കപ്പലുമാവ് എല്ലാം വെട്ടി,അവിടെ നിഴലിച്ചിരുന്ന തണലിനെ കൊന്നുകളഞ്ഞു. 
ഇപ്പോൾ പറമ്പിൽ പഴയതായി ആ രണ്ടുമുറി വീടും ഉപയോഗശൂന്യമായ കിണറും മാത്രമേയുള്ളു. 
കുളവും കടവുമൊക്കെ നികത്തപ്പെട്ടു. 
അവിടത്തെ അന്തേവാസികളായ പാമ്പുകളും അരണയും കുളക്കോഴിയുമെല്ലാം എവിടെപ്പോയോ ആവോ !
ശരീരം വളഞ്ഞ തെങ്ങും മേലെ നീലിച്ച് കിടക്കുന്ന വിണ്ണും നോക്കി നിൽക്കുമ്പോൾ പഴയ കാലം എന്നെ നോക്കി ചിരിക്കും. 
പതിയെപ്പതിയെ ഞങ്ങൾ വല്ലപ്പോഴും കാണുന്ന സന്ദർശകർ മാത്രമായി.
വർഷങ്ങൾ എന്നിലും അവളിലും ഒരുപാട് മാറ്റങ്ങൾ വരുത്തി.

എന്റെ അമ്മയുടെ ചേച്ചി,രാധ വല്യമ്മയുടെ വിളക്ക് വഴിപാടിന്റെ അന്നാണ് ഒടുവിൽ കണ്ടത്. അന്നവൾ തിരുവനന്തപുരത്തേക്ക് P.G ചെയ്യാൻ പോകുന്നെന്ന് പറഞ്ഞിരുന്നു. 
ബന്ധുക്കളുടെ കല്യാണങ്ങൾക്കും മരണങ്ങൾക്കും മാത്രമായിട്ടാണ് കണ്ടുമുട്ടിയിരുന്നതെങ്കിലും അവളെന്റെ ഓർമയിലെന്നും ഉണ്ടായിരുന്നു. 
മണ്ണപ്പം ചുടാൻ പഠിപ്പിച്ചവൾ !
വഴികാട്ടി,വിമർശക, ഉപദേശി, എന്നുവേണ്ട എണ്ണിയാൽ തീരാത്ത വിശേഷണങ്ങളിലെ തുടക്കക്കാരി. 
ബാല്യകാലത്തെ പ്രിയ മാധുരി !
ആദ്യത്തെ കൂട്ട് !