മനസോടെ ചെയ്തവയെച്ചൊല്ലിപ്പോലും പിന്നീട് പരിതപിക്കേണ്ടിവന്നിട്ടുണ്ട്. ചില അമളികൾ പോലും ഉർവ്വശീശാപം ഉപകാരമെന്ന പോലെ വന്ന് ചേർന്നിട്ടുണ്ട്. പറയണമെന്ന് മനസിന്റെ ചെപ്പിനകത്തിരുന്ന് വിങ്ങിയ വാക്കുകളെ, അങ്ങേയറ്റം ആഗ്രഹിച്ചിട്ടും പറയാതെ ഉപേക്ഷിച്ചതിന്റെ ഭംഗിയും സുതാര്യതയും തിരിച്ചറിയാൻ ഏറെ വൈകിയെങ്കിലും അന്നവയിൽ പടർന്നിറങ്ങിയ വേദന ഏറെയായിരുന്നു..
എങ്കിലുമിന്ന് വളരെ ദൂരം പിന്നിട്ട് പോയ ദിവസങ്ങളെ പിന്തിരിഞ്ഞ് നോക്കുമ്പോൾ പാദങ്ങളിലേറ്റ മുള്ളുകളെല്ലാം ദളങ്ങളായി മാറിയിരിക്കുന്നത് കാണാം...
ഒക്കെയും ഇന്ന് ചിന്തിക്കുമ്പോൾ ചിരിയുടെ മഷിക്കുപ്പിയിൽ നിന്നൂർന്നിറങ്ങിയ മയിൽപ്പീലികൾ കൊണ്ടെഴുതിത്തീർക്കാനാവാതെ പോയ ഏതോ കാവ്യം പോലെ...
തമാശയുടെ കാറ്റിന്റെ കൈ പിടിച്ച് പിന്നെയും മഴ, ഞാൻ ചാരിയിട്ട വാതിൽപ്പാളികളിലേക്ക് വന്നലയ്ക്കുന്നു....
തുറന്ന് ചെന്നാൽ വീണ്ടും ആ മഴ നനയേണ്ടിവരുമെന്ന് അറിയാമായിരുന്നതിനാൽ അകത്തിരുന്ന് ആലിപ്പഴങ്ങൾ പൊഴിയുന്ന ശബ്ദത്തിലൂടെ ഞാൻ പിന്നെയും ഓർമകളിലേക്ക് സഞ്ചരിച്ചു..
കുട്ടിക്കാലത്ത്, വീടിന്റെ ഉമ്മറത്ത് വരാന്തയിൽ നിന്നാൽ കൊള്ളാവുന്ന മഴ, സ്കൂൾ വൈകുന്നേരങ്ങളിൽ ചന്നം പിന്നം പെയ്ത് കടലാസു തോണികളെ നനച്ച്, അവയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ കുഞ്ഞൻ മഴ, കൂട്ടുകാരോടൊത്തു വാ നിറച്ചു വർത്തമാനങ്ങൾ പറഞ്ഞുനടക്കുമ്പോൾ ചവിട്ടിതെറിപ്പിക്കാൻ നിരത്തിൽ വെള്ളവട്ടങ്ങൾ തീർത്ത വലിയ മഴ, ആവശ്യത്തിന് കുടയില്ലാതെ S.N.G.M കാലത്തെ നെടുനീളൻ നടപ്പുകളിൽ രണ്ടുപേരൊന്നിച്ച് നടക്കുമ്പോൾ കാറ്റിനോട് വേഗത കൂട്ടാൻ പറഞ്ഞ് ഇടിയോട് കൂടി ആർത്തലച്ചു വന്ന പെരുമഴ...
ഒടുവിൽ കണിച്ചുകുളങ്ങരയിലെ സ്കൂൾ അങ്കണത്തിൽ സജിതയ്‌ക്കൊപ്പമിരുന്ന് കൈയിലെ നേർത്ത പ്ലാസ്റ്റിക് ചുരുട്ടിക്കൂട്ടി അവളുടെ ചെവിയിലേക്ക് മഴയെ പുനഃസൃഷ്ടിച്ചതുവരെയും ഞാനൊരു ഓട്ടം ഓടി വന്നു..
ശരികേടുകളുടെ മഴക്കോളുകൾ കൊണ്ട് മൂടപ്പെട്ട ആകാശമെനിക്ക് വീണ്ടും അവസരങ്ങളുടെ പണിപ്പുരയിൽ ആയുധങ്ങൾ കരുതിവച്ചു.
പ്രയാസങ്ങളുടെ ഉപ്പുകടലിൽ നീന്തി മടുക്കാതെ തുഴച്ചിൽ തുടരാൻ അക്കരെയൊരു നല്ലകാലമുണ്ടെന്ന് ഓർമ, മെഴുതിരി തെളിച്ചു.
രക്തമൊലിക്കുന്ന മുറിവുകളിൽ നീറിയ മനസിൽ പ്രത്യാശയുടെ ഗോപുരങ്ങൾ പണിതുയർത്തി...
