Followers

Thursday, 13 December 2018

ഓർമയിൽ പക്ഷേയൊട്ടിപ്പിടിച്ച് ഇടനേരങ്ങളിൽ പൊന്തിവന്ന് കണ്ണ് മിഴിക്കും.. ഇനിയുമൊരിക്കൽക്കൂടി വർത്തമാനത്തെ സന്ധിക്കുമോ എന്നാവണമത്..

അങ്ങനെയുള്ള 'വയസ്സൻ' ഓർമയാണ് അമ്മയെ "മോളാ " എന്ന് നീട്ടിവിളിച്ചുകൊണ്ട് ഇടയ്ക്കിടെ വീട്ടിലേക്ക്  വരാറുണ്ടായിരുന്ന ഒരാന്ധ്രാക്കാരി അമ്മൂമ്മ.

ചെന്നാൽ ആട്ടിപ്പായിക്കില്ല എന്നുറപ്പുള്ളതോണ്ട് വല്ലപ്പോഴുമൊക്കെ അവർ വന്നുപോയി.
ആദ്യമൊക്കെ ഇഷ്ടക്കേട് തോന്നി,അമ്മയോട് അറിയാത്തയാളുകളോട് അകന്ന് നിൽക്കണം എന്നൊക്കെ പറഞ്ഞെങ്കിലും  പിന്നീടവരെ എനിക്കും കാര്യമായിത്തീർന്നു.

തെലുങ്ക് കലർന്ന മലയാളം ആദ്യമൊക്കെ പ്രയാസമായിരുന്നെങ്കിലും പതുക്കെ കേട്ടാൽ മനസിലാകും എന്ന പരുവമെത്തി.

അമ്മയോടവർ നിറയെ സംസാരിക്കും.
വരാന്തയിലിരുത്തി ചോറുകൊടുക്കും. തിരികെപ്പോകുമ്പോൾ സാരിയും ഭാണ്ഡത്തിലേക്ക് അരിയും കൊടുക്കും.
മീൻകറിയുമായി കൂട്ടിക്കുഴച്ച് കുഞ്ഞുരുളകളാക്കി കഴിക്കുമ്പോൾ അവരെന്നെ നോക്കി ചിരിക്കും.
തെല്ല് കൊലുന്നനെയുള്ള അവരെ നോക്കി ഞാനും ചിരിക്കും.

അവരുടെ കഥ, കുഴിഞ്ഞുപോയ കണ്ണിണകളിലേക്ക് ആഴത്തിൽ നോക്കി ഞാൻ വായിക്കാൻ ശ്രമിക്കാറുണ്ട്..
പിന്നെപ്പിന്നെ ഞാനവരുടെ ഓരോ "മോളാ " വിളികൾക്കായി കാത്തിരുന്നു..
കൊല്ലങ്ങൾ പലത് കഴിഞ്ഞു ഇപ്പോഴാ അമ്മൂമ്മയെ കണ്ടിട്ട്..
ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല..

കത്തുന്ന പകലുകളിൽ, ഉച്ചയടുക്കുന്ന നേരങ്ങളിൽ, തോളിലൊരു ഭാണ്ഡവും തൂക്കി, നര പിടിച്ച നൂലുമുടി റബ്ബർബാന്റിട്ട് കെട്ടി, നെറ്റിയിന്മേൽ പറന്ന് വീഴുന്ന അളകങ്ങളെ കൈയ്യോണ്ടൊതുക്കിയവർ വരുന്നുണ്ടോയെന്ന് ഞാൻ നോക്കി നിൽക്കാറുണ്ട്.

വീടിന്നു മുന്നിലേക്കുള്ള നീളൻ വഴിയിൽ ഞാന്നും ചരിഞ്ഞും നടന്ന് ആ അമ്മൂമ്മ വരുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു..
കാലത്തിന്റെ പൊടി പിടിച്ച്, അവ്യക്തത കലർന്ന് മങ്ങിപ്പോയ മുഖമുള്ള ഒരോർമയായി പിന്നെയവർ ചുരുങ്ങിപ്പോയിവെന്നാലും.


Monday, 19 November 2018

ഉണങ്ങിപ്പിടിച്ച്, പശിമയിൽ ഒട്ടി ഒടുവിൽ വറ്റിവരണ്ട ചോറ് പോലെ ചില ആത്മബന്ധങ്ങളുണ്ടായിരുന്നു.
ഒരുനാൾ തുടുത്തുവീർത്തിരുന്നവ.. പാകത്തിന് വേവും രുചിയും കൊണ്ട് ഹൃദയം കീഴടക്കിയവ..
മൂപ്പെത്തുംമുമ്പ് കരിഞ്ഞുപോയ പൂക്കളെപ്പോലെ വിസ്‌മൃതിയിൽ പൂണ്ടിട്ടും ഇടയിൽ ഓർമയുടെ വാതിൽപ്പടിയിൽ ചാരിയിരിക്കാറുള്ളവ..
ഇന്ന്, വേനലിൽ ചുട്ടുപൊള്ളിയ ഇലകളെന്നവണ്ണം ഓർമയുടെ ഭാരത്താൽ മാത്രം പറന്നുനീങ്ങുന്ന അവയിൽ ഭൂതകാലത്തിലെ പച്ചപ്പില്ല.. നടുവിലായി കരിവിന്റെ തുടക്കവും ചോന്നിലകളുടെ വരവറിയിച്ച് പഴുക്കുന്ന പോക്കുവെയിലിന്റെ അവസാനകണവും...
വേണ്ടത്ര മധുരമില്ലാതെ ഇപ്പോഴവ എന്നെത്തട്ടിത്തടഞ്ഞുപോകുമ്പോൾ നെഞ്ചിൽ അവളെയോർത്ത് ഒരു മിഴിനാളം കരിന്തിരി കത്തി അണഞ്ഞുപോയത് അങ്ങനെതന്നെ ബാക്കിയാണ്..
അവളെന്റെ എക്കാലത്തെയും ആത്മസഖിയാണ്..
കാലം ഞങ്ങൾക്ക് മേൽ ഏൽപ്പിച്ച ഹരണങ്ങൾക്ക് ഒരിക്കലും പക്ഷേ എന്നിൽ നിന്ന് ആ ചുരുളൻമുടിക്കാരിയെ കവർന്നെടുക്കാൻ ഇന്നും സാധിച്ചിട്ടില്ല.

Friday, 14 September 2018


എത്രവേഗമാണ് ഓർമകൾ കുന്നുകൂടുന്നത്..
മനുഷ്യർ മണ്മറയുന്നത്..

കാൽ തൊട്ട് കണ്ണിൽ വയ്ക്കുമ്പോൾ തമ്മിലിനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് മണി അച്ഛൻ പറഞ്ഞത് ഇന്ന് അന്വർത്ഥമായി.
പ്രായമുള്ളയാളാണ്,മരിക്കേണ്ടതാണ് എന്നൊക്കെ പറയാമെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്ന നോവ് ഭീകരമാണ്. അതേതു പ്രായത്തിൽ മരിച്ചാലും വേദനയാണ്..

മണി അച്ഛൻ എനിക്ക് ,സ്നേഹിച്ചുകൊതിതീരും മുന്നേ എന്നെവിട്ട് പോയ അച്ചാമ്മയുടെ  ജീവിച്ചിരിക്കുന്ന പ്രതിരൂപമായിരുന്നു.

മണ്മറഞ്ഞുപോയിട്ടും അച്ചാമ്മയെ ഞാൻ കണ്ടുകൊണ്ടിരുന്ന മുഖം.
അമ്മാവന് കൂടുതലാണെന്നുള്ള അച്ഛന്റെ മെസേജ് പിന്നീട് അമ്മാവൻ മരിച്ചു എന്നായി മാറി.

അച്ഛനയച്ച ആ രണ്ട്‌ വാചകങ്ങളെ ഏറെ നേരം നോക്കിയിരുന്ന് ഒടുവിൽ കണ്ണുനീർ വീണ് മാഞ്ഞുപോയി. അവ വെറും അക്ഷരങ്ങൾ തുന്നിച്ചേർത്ത വാക്കുകളായിരുന്നില്ല...
വിവരിക്കാനാവാത്തൊരു വേദന അവയിൽ വിങ്ങി നിൽപ്പുണ്ട്.

ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളെല്ലാം പടിപടിയായി ഓർമയിലേക്ക് ഒഴുകിയെത്തി.
അസുഖം കൂടിയെന്ന് കേട്ടപ്പോൾ തൊട്ട് ഞാൻ അസ്വസ്ഥയായിരുന്നു.പുലർച്ചയ്ക്ക് പതിവില്ലാതെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ആലോചിച്ചത് കൂടുതലും മണി അച്ഛനെക്കുറിച്ചാണ്.

മരിക്കുന്ന നേരം മണി അച്ഛന്റെ ആത്മാവ്  എന്നെക്കൊണ്ട് ഓർമിപ്പിച്ചതാവണമെന്ന് പിന്നീട് തോന്നി.

പ്രായം കൊണ്ട് അവശനായി തുടങ്ങുന്ന സമയത്താണ് ഞാൻ ദുബായിലേക്ക് പോരുന്നത്.ഇടയിൽ ചെന്നപ്പോൾ അസുഖം കൂടിയും കുറഞ്ഞും ഇരുന്നു.
2005 ൽ മാമന്റെ കല്യാണത്തിന് എത്ര ചുറുചുറുക്കോടെ ഓടിനടന്നയാളാണ്.

ഓർക്കാനിപ്പോൾ ഒരുപിടി ഓർമചിത്രങ്ങൾ കോറിയിട്ടു മണി അച്ഛനവിടെ ചേതനയറ്റ് കിടപ്പുണ്ടാവും.
ഉത്സവത്തിന് വീട്ടിൽ വന്നിരുന്ന് വർത്തമാനം പറഞ്ഞൊക്കെ ഇന്നലെയെന്നത് പോലെയുണ്ട് മനസിൽ.

പ്രായാധിക്യം മണി അച്ഛനെ കുറച്ചൊന്നു നോവിച്ചു. ഓർമ പതുക്കെ മങ്ങിയെങ്കിലും പിന്നെയിടയ്ക്ക് മറവിയുടെ മാറാല നീക്കി പുറത്ത് വരും. നടക്കുമ്പോൾ വീഴുന്നുവെന്ന് അമ്മ പറഞ്ഞുകേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും. നടക്കരുതെന്ന്  പറഞ്ഞാലൊന്നും കേൾക്കില്ലെന്ന് മാത്രമല്ല കണ്ണ് തെറ്റിയാൽ പറമ്പിലേക്ക് ഓടിക്കളയുകയും ചെയ്യും. വയസായാൽ കുട്ടികളെക്കാൾ കുസൃതി കൂടുമെന്നുള്ളത് എത്ര ശരിയാണ്.

കാറിലെത്ര കയറിയാലും മതി വരാതെ, ആഗ്രഹത്തോടെ നോക്കി നിൽക്കുന്ന മണി അച്ഛൻ പടിയത്ത് വീട്ടിലെ വരാന്തയിൽ അങ്ങനെ തന്നെ നിൽപ്പുണ്ട്.

മണി വൈദ്യർ മരിച്ചുപോയെന്ന് നാട്ടുകാർ പറഞ്ഞിരിക്കും.

ഇല്ലല്ലോ എന്ന് വിചാരിക്കുമ്പോഴെല്ലാം കണ്ണ് നിറയും.പക്ഷേ തൊണ്ണൂറുകളുടെ വൈഷമ്യതകളിൽ നിന്നുള്ള മോചനം മണി അച്ഛന് അനിവാര്യമായിരുന്നു.

വേദനകൾ കനച്ച ലോകത്ത് നിന്ന് അപ്പൂപ്പനും അമ്മൂമ്മയും അച്ചിച്ചനും അച്ചാമ്മയുമെല്ലാം പിരിഞ്ഞുപോയി.

എന്റെ ഹൃദയത്തിൽ വിരിഞ്ഞ താമരപ്പൂക്കളായിരുന്നു അവരെല്ലാവരും.
ഒരുകാലത്തും വാടാത്ത താമരപ്പൂവുകൾ...


Wednesday, 12 September 2018

നീയൊരോർമയായി മാഞ്ഞുതുടങ്ങുന്നു എന്നറിയുന്നിടത്താണ് നാം വീണ്ടും ജീവിച്ചുതുടങ്ങുന്നത്...
അസ്തമിക്കപ്പെടുവാനായി മാത്രം നിറശോഭയോടെ പുനർജനിക്കുകയും  ചെഞ്ചായം കലർന്ന ആകാശത്ത് സൂര്യൻ വേദനയോടെ പുഞ്ചിരിക്കുകയും ചെയ്യും.
നഷ്ടപ്പെടുന്നതിന്റെ നോവാണോ അതെന്നെന്നോട് ചോദിച്ചാൽ ഇനിയൊരിക്കലും തിരികെ വരാത്ത ഈ സന്ധ്യയെന്നെ 

നോവിക്കുന്നുവെന്ന് പറയും.
ഞാനൊറ്റയ്ക്കാണ്.
വരാന്തയിൽ, കടൽക്കാറ്റ് കൊണ്ടിരുന്ന് ചോന്ന രത്നക്കല്ല് കെട്ടിയ കുളത്തിൽ മുങ്ങുന്ന സൂര്യനെ കണ്ടവസാനിക്കുന്ന എന്റെ സന്ധ്യകൾ..
അദൃശ്യമായ പാളികൾക്കപ്പുറത്ത്,എന്റെ കാഴ്ചയ്ക്കുമപ്പുറത്ത് നീയെന്നെ കാണുന്നുണ്ടോയെന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ വിചാരിക്കുന്നു.
എന്നെ നീ കാണുകയും കേൾക്കുകയും എന്നാലെനിക്ക് മറയപ്പെട്ടും,നീ കൂടെയുണ്ട് എന്ന ചിന്തയിലാണ് ഞാനെന്നെ ഭദ്രമാക്കിയിട്ടുള്ളത്.

ഓരോ അസ്തമയ സൂര്യനും ചോപ്പുരാശി പൂണ്ട് നിൽക്കുമ്പോൾ വേർതിരിച്ചറിയാനാവാത്തൊരു ദുഃഖമെന്റെ നെഞ്ചിലുരുണ്ട് കൂടും.
ഒരു മഴയിപ്പോൾ പെയ്താൽ മരിച്ചുവീഴാവുന്നത്ര കാർമേഘങ്ങളെ പേറിയുള്ള യാത്രയെനിക്ക് മടുത്തു.

തിരിഞ്ഞുനോക്കിയാലൊരുപക്ഷേ,ഒരു മാത്ര മിന്നിമാഞ്ഞു കാണാൻ,പാതിവഴിലെങ്ങാൻ നീയുണ്ടോവെന്ന് ഞാൻ തിരിഞ്ഞുനോക്കാറുണ്ട്.
ആഞ്ഞലയ്ക്കുന്ന തിരമാലകളെയല്ലാതെ മറ്റൊന്നും അവിടെ ശേഷിക്കയുണ്ടാവില്ല.
നാമൊന്നിച്ചു തുന്നിയ പട്ടുവിരിപ്പിലെ പൂമ്പാറ്റയെ ഓർക്കുന്നോ നീ..
അതിന്റെ ചിറകിൽ ഞാനിന്നും മഴവില്ലിനെ തേടാറുണ്ട്.
പറന്ന് പോകാൻ അതിനും മോഹമുണ്ടെന്ന് തോന്നുന്നു.
ചില രാത്രികളിൽ ഓർമകളെല്ലാം കൂടി എന്റെ തലയ്ക്കൽ വന്ന് ബഹളം പൂണ്ട് ആരാദ്യം, ആരാദ്യം എന്നൊച്ചവച്ച് മനസിലെ പിന്നിലേക്കുള്ള ജനാല തുറന്നിടും.. കണ്ണുനീർ വീണ് കുതിർന്ന്, തൊണ്ടയിൽ കുരുങ്ങിപ്പോയ കരച്ചിൽ നിന്റെ പേര് വിതുമ്പാറുണ്ട്. പോറിപ്പോയ, മങ്ങിയ ഒരു ചിത്രം ഹൃദയഭിത്തിമേൽ തൂങ്ങുന്നു..
ഏകാന്തത പിന്നെയും പെറ്റുകൂട്ടി,എനിക്ക് ചുറ്റുമവ പാട്ട് പാടുന്നു...
നൃത്തം വയ്ക്കുന്നു.
ഇനിയേത് ലോകത്ത് വച്ചാണ് നിന്നെയൊന്നു കാണാനാവുക..

സ്മൃതിതീരങ്ങളിലൊഴുകി ഊനമറിയാതെ ഉഴറുന്നൊരു തോണിയായി ഞാനും മാഞ്ഞുപോയൊരോർമയായി എന്നെ നീറ്റി നീയും..
പ്രിയപ്പെട്ടവളേ,
ഇനിയുമെനിക്ക് പകർന്നുതരാൻ സ്നേഹം ബാക്കിയായിരുന്നു.
പാതയോരമതാ നീളുന്നു.
ഞാനിനിയും യാത്ര തുടരട്ടെ..

Wednesday, 10 January 2018


എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും,പഴമയുടെ മണവും ഇനിയും മഞ്ഞപ്പ്‌ കലരാത്ത ഒട്ടനവധി ഓർമകളും കൂടിച്ചേരുന്നിടമാണ് പഴയ സ്കൂളും സ്കൂൾ അങ്കണവും.

തണൽമരങ്ങൾ നിഴൽ വിരിക്കുന്നവിടം, ഇന്നും ഗൃഹാതുരത്വം പങ്കുവയ്ക്കുന്നു.

ഓർമയിലെ മരത്തണലിൽ, വിനയകുമാരി ടീച്ചർ, ചക്രവാതങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെന്നപോലെ ഞങ്ങൾ, ക്ലാസിനിടയിൽ കിട്ടുന്ന കുറച്ചുസമയത്തെ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളുടെ എണ്ണമെടുത്ത്, അമ്പലത്തിലെ ആളുകളെ കണ്ട്, പിന്നിമുറുക്കിയ മുടിയറ്റത്തെ റിബണും ഇളക്കി വരുന്ന കാറ്റിനോട് മത്സരിച്ച്, വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു.
യാത്രകളെ ഇഷ്ടപ്പെടുന്ന ടീച്ചറുടെ ക്ലാസ്സിൽ ടീച്ചർ പോയ സ്‌ഥലങ്ങളുടെ വിവരണങ്ങളുമുണ്ടാകും. കഥ കേൾക്കാൻ ഇത്രയധികം പ്രിയമുള്ള മറ്റൊരു ക്ലാസില്ല.

പത്താം ക്ലാസ്സിലെ പടയൊരുക്കം ആരംഭിക്കുന്നതിനായി ഹെഡ്മാസ്റ്റർ ഗോപി സാർ പ്രത്യേക ക്ലാസ്സുകളുമായി വരാനിരിക്കുന്ന ദിവസങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തി.
നാലിനുള്ള വലിയ ബെല്ലിന് ശേഷം, ആറോ ഏഴോ പേരായിത്തിരിഞ്ഞ് വട്ടമായിരുന്ന് അന്നന്നത്തെ പാഠങ്ങൾ പഠിക്കുകയും, പിറ്റേ ദിവസത്തെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകുകയും വേണം.

ഓരോ വിഷയത്തിനും ഗ്രൂപ്പ് മാറി മാറി വരും. തലേന്ന് തന്നെ, ഇരുവശവും A പാർട്ടും B പാർട്ടുമായി തരംതിരിച്ച ചോദ്യപ്പേപ്പർ വിതരണം ചെയ്യും. രണ്ട് പാർട്ടും പഠിച്ചുവേണം പിറ്റേന്നത്തെ ഒമ്പതുമണിക്കുള്ള  പരീക്ഷയ്ക്ക് വരിയായി ഇരിക്കാൻ.

ഓരോ വരിയുടെയും മുന്നിലെ ആളിൽ നിന്ന്, ഒരാൾ A എങ്കിൽ, അടുത്തയാൾ B എന്ന കണക്കിൽ ആർക്കൊക്കെ ഏതൊക്കെ പാർട്ട് ആണെന്ന് തീരുമാനമാകും.
നന്നായിപ്പഠിച്ചുവരുന്നവരും ഉഴപ്പുസംഘവുമൊക്കെയായി പരീക്ഷ തകൃതിയായി നടന്നുകൊണ്ടിരുന്നു.അറിയുന്ന പാർട്ട് എഴുതാനായി ചിലർ പാർട്ടുകൾ തമ്മിൽ രഹസ്യമായി വച്ചുമാറും.

അതും പോരാഞ്ഞിട്ട്, കുറച്ചുകൂടി കേമികൾ, രണ്ടും വീട്ടിലിരുന്ന് ഉത്തരമെഴുതി കയ്യിൽ വയ്ക്കുകയും ഉത്തരക്കടലാസ് കൊടുക്കേണ്ട നേരമാകുമ്പോൾ, തന്ത്രപൂർവ്വം വേണ്ട പേപ്പറെടുത്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

രാവിലെയുള്ള ക്ലാസിന് വൈകിയെത്തുന്ന ഞാൻ ഏതെങ്കിലും വരിയുടെ അറ്റത്ത് കയറിപ്പറ്റുകയാണ് പതിവ്. പാലും മുട്ടയും പഴവുമൊക്കെ ബുധനാഴ്ചകളിലും പയർ പുഴുങ്ങിയത് മാത്രം എല്ലാ ദിവസവും.
അങ്ങനെ, ഞങ്ങളുടെ രാവിലെകളും വൈകുന്നേരങ്ങളും തിരക്കും വെടിവട്ടങ്ങളും, തമാശകളുമൊക്കെയായി അതിവേഗം കടന്നുപോയി.
എന്നെ സംബന്ധിച്ചിടത്തോളം പത്താം ക്ലാസ്, എന്നും തിളങ്ങിനിൽക്കുന്ന ഓരോർമയാണ്.

ഞാനും ആശ ടീച്ചറുമായിപ്പോയ കലോത്സവങ്ങളും സമ്മാനങ്ങളും അന്നത്തെ സന്തോഷങ്ങളും..

A B C ഡിവിഷനുകളായി ഒരുപാട് കുട്ടികൾ അക്കൊല്ലം ബാച്ചിലുണ്ടായിരുന്നു.

കുറച്ചുപേർ മാത്രം ഹയർസെക്കണ്ടറിയിൽ ഒന്നിച്ചു പഠിച്ചുവെന്നാലും വെവ്വേറെയിടങ്ങളിലായിപ്പോയ ചിലരെയല്ലാതെ, ഭൂരിഭാഗം ആളുകളും എവിടെയാണ് എന്താണ് എന്ന് വലിയ പിടിയില്ല.

പഴയകാലത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മനസിൽ തെളിയുന്ന മുഖമായിരുന്നു അഥീന. എഴുതണമെന്ന് എന്നോട് അക്കാലത്ത് ഓർമിപ്പിച്ചിരുന്നവളിലൊരുവൾ..

ഇടയിൽ, ഒരു ബസ് യാത്രയിൽ കണ്ടുമുട്ടി, ഫേസ്ബുക്ക് വഴി വീണ്ടും പൊടിതട്ടിയെടുത്തു. അസംബ്ലിക്ക് അടുത്തടുത്തായിരുന്നു സ്‌ഥാനം.തലകറങ്ങി വീണപ്പോൾ, എന്റെ കണ്ണിൽ, തലകീഴായ്ക്കണ്ട അഥീനയെ ഓർത്ത് ആ തളർന്ന അവസ്‌ഥയിലും ഞാൻ ചിരിച്ചു.
പിന്നെയും നഷ്ടപ്പെട്ട് പോയ കുറേപ്പേർ ബാക്കിയാണ്.
ജിനു, ഹെലൻ എന്ന് ഞാൻ വിളിച്ചിരുന്ന നോബി,സരിത,പ്രമീള,അനുസ്മിത മുരളി,പ്രീന, ദിവ്യ L, ഒരു സെറ്റ് ആതിരമാർ,രേഷ്മമാർ അങ്ങനെ...
People you may know യിൽ കൂടിയാണ് അപൂർവമായി ചിലരെ വീണ്ടും കാണുന്നത്.

അതും വളരെ പരിമിതം.

കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഏതൊക്കയോ തുരുത്തുകളിലായി ചിന്നിച്ചിതറിപ്പോയവരെല്ലാം വീണ്ടും അവിടെ തെളിഞ്ഞുവന്നേക്കാം..