Followers

Saturday, 18 November 2017


പന്തീരാണ്ട് കാലം നീണ്ട സുവർണ്ണകാലഘട്ടം അസ്തമിക്കുന്നത് അവിസ്മരണീയമായ മറ്റൊരു ഉദയത്തിലേക്കാണ്.
എല്ലാവരുടേയും ജീവിതത്തിൽ ഇക്കാലയളവിന് മാത്രമായി ചില പ്രത്യേകതകളുണ്ടാകും. പ്ലസ്ടു കോമേഴ്‌സ് എടുത്തുപഠിച്ചവരിൽ നിന്ന് വ്യത്യസ്തമായി സയൻസ് ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ളവരുടെ ഭാവിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ടേണിങ് പോയിന്റ്.
വളരെ നാൾ നീണ്ടുനിൽക്കുന്ന ചൂടുപിടിച്ച കരിയർ ഗൈഡൻസ് ആലോചനകൾക്കും കൊണ്ടുപിടിച്ച ആധികൾക്കും ഒടുവിലായി, എഴുതിത്തളർന്ന എൻട്രൻസ് പരീക്ഷകളോട് ചിലർ മല്ലിട്ടും മറ്റു ചിലർ പൊരുതിത്തോറ്റും അവരവരുടെ വരാനിരിക്കുന്ന വർഷങ്ങളെ എവിടെ നാട്ടുവളർത്തണമെന്ന തീരുമാനങ്ങളിൽ ചിന്തയെ വേരുപിടിപ്പിക്കുന്നു.
അങ്ങേയറ്റമെത്തിയവസാനം അഞ്ചുവർഷമോ അതിൽ താഴെയോ ഇനിയങ്ങോട്ട് ജീവിക്കാനുള്ള നാലുചുമരുകൾക്കുള്ളിൽ താന്താങ്ങളുടെ
സീറ്റ് കണ്ടെത്തുന്നതോടെ വിട..
അലോട്ട്‌മെന്റ് ടെൻഷനുകൾക്ക് !
അലച്ചിലുകൾക്ക് !
ഓടിത്തീർന്ന ഓട്ടങ്ങൾക്ക് !
അവിടെ പുത്തൻ പുതു പ്രഭാതം ആരംഭിക്കുകയായി.
ജീവിതത്തിലെ ഏറ്റവും മധുകരമായ,ഏറെ പ്രാധാന്യമുള്ള കുറച്ച് വർഷങ്ങൾ.
പുതിയ അന്തരീക്ഷം, പുതിയ കൂട്ടുകാർ..
"നവാഗതർക്ക് സ്വാഗതം" എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡും കടന്ന് കോളേജിൽ കാലുകുത്തുമ്പോഴേ ചിലരുടെ ചങ്ക് പിടപിടയ്ക്കും.
ആടിപ്പാടിയും ചൂളം വിളിച്ചും കൂട്ടം ചേർന്ന് ബഹളം വച്ചും പെമ്പിള്ളാരെ കമെന്റടിച്ചും വായ്നോക്കിയും നീങ്ങുന്ന സംഘങ്ങളും മസിൽ പിടിക്കുന്ന പഠിപ്പികളും, ജന്മനാ ജാഡകളായവരും അപരിചിതമായ ചുറ്റുപാടിൽ അടിവച്ചടിവച്ച് ആരെയെങ്കിലുമൊക്കെ അനുഗമിക്കുന്നുണ്ടാവും.
ആദ്യ ക്ലാസ്സിൽ രക്ഷിതാക്കളോടൊത്ത്, അദ്ധ്യാപകർ നടത്തുന്ന കോഴ്‌സ് വിവരണ മാമാങ്കത്തിലിരിക്കുമ്പോൾ പിടപിടപ്പ് കുറച്ചുകൂടി കൂടും.
ഇത്‌ നമുക്ക് പറഞ്ഞ പണിയേ അല്ലെന്ന് തോന്നും.
ആദ്യ ദിന അങ്കലാപ്പിൽ ഈ വിവരണം കൂടി കേട്ട് അന്തംവിട്ട് അച്ഛനമ്മമാരുടെയും അടുത്തിരിക്കുന്നവരുടെയും മുഖങ്ങളിലേക്ക്, അവർ തിരിച്ചു നമ്മളേയും നോക്കി,അല്പമൊന്ന് ഭയന്ന് ഇരിക്കുന്ന നമ്മളെ,പിന്നീട് ഓർത്താൽ നമുക്ക് തന്നെ ചിരി വരും.
ആ അവസ്‌ഥയിൽ നിന്നൊട്ടും വിഭിന്നമല്ല വരുന്ന ഒരാഴ്ച്ചക്കാലം.
പേടിയും മുന്നറിവില്ലാത്ത വിഷയങ്ങളും അവയുടെ കടുകട്ടിയും കൂടി ഒരവിയൽ പരുവം എത്തിച്ചേർന്നുകിട്ടിയാൽ പിന്നെ രക്ഷപ്പെട്ടു.
നമ്മൾ പിന്നെ എന്തിനേയും അതിജീവിക്കാൻ പ്രാപ്തരായിക്കഴിഞ്ഞിരിക്കും.
ഈപ്പറഞ്ഞ ഒരാഴ്ച കൊണ്ട് ചെയ്തു തീർക്കുന്ന അസൈൻമെന്റുകളും സെമിനാറുകളും ക്ലാസ് ടെസ്റ്റുകളും മറ്റ്‌ ലൊട്ടുലോടുക്കുകളും പുതിയ സാഹചര്യത്തോട്‌ ഇണങ്ങിച്ചേരാൻ നമ്മെ സമ്മർദ്ദത്തിലാഴ്ത്തി പ്രേരിപ്പിക്കും.
സഹികെട്ട് ഒരുവിഭാഗം ഉപേക്ഷിച്ച് ഓടുമെങ്കിലും ഭൂരിഭാഗം പേരും ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.
അതിനോടകം നമ്മൾ പരസ്പരം പരിചയപ്പെട്ടുതുടങ്ങും.
ഓരോ ടീച്ചേഴ്സും വന്നു ഓരോരുത്തരുടെയും പേരും ഡീറ്റൈൽസും ചോദിക്കുന്നതിലൂടെ കിട്ടുന്ന അറിവിനുമപ്പുറം നമ്മൾ അടുത്ത സൗഹൃദങ്ങളിലേക്ക് കൂടു കൂട്ടും.
ഹോംവർക്ക് കോപ്പി ചെയ്തും മിസ് ക്ലാസ്സെടുക്കുമ്പോൾ അടക്കം പറഞ്ഞും കൊള്ളാവുന്ന ചുള്ളന്മാരെയും ചുള്ളികളേയും കണ്ണോട്ടയെറിഞ്ഞും ചില ക്ലാസ്സുകളിൽ ഉറങ്ങിയും മറ്റുചിലതിൽ ബുൾസൈ പുഴുങ്ങിയ കണ്ണുകളുമായും ആ കൂട്ട് ഒരു ഗ്യാങായി രൂപാന്തരം പ്രാപിക്കും. 
ആമ്പിള്ളാരുടെ അസൈൻമെന്റെഴുത്തുകാരുടെ പിറവിയും കൂടെ നടന്നിരിക്കും.
അലമ്പും കലപിലയും കൂട്ടുകാരുടെ സ്നേഹവും കുശുമ്പും പൊടിപ്പും തൊങ്ങലും നിറഞ്ഞ ഗോസിപ്പുകളും അല്ലറ ചില്ലറ പ്രണയങ്ങളും ഒന്നോ രണ്ടോ ബുജികളും അത്യാവശ്യം പഠിപ്പിസ്റ്റുകളും ലൈബ്രറി കാണാത്തവരും പുസ്തകപ്പുഴുക്കളും ബാക്ക് ബെഞ്ചേഴ്സുമുൾപ്പെടുന്ന ക്ലാസ് റൂം പിന്നീട് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിത്തുടങ്ങും.
കൂട്ടത്തിലെ കലാകാരന്മാരെയും കലാകാരികളെയും തിരിച്ചറിയുന്നത് ആദ്യ വർഷത്തിൽ നടക്കുന്ന പരിപാടികൾക്കാണ്.
അതുവരെ അടുത്ത സീറ്റിലിരുന്ന മിണ്ടാപ്പൂച്ച കലങ്ങൾ കുറേ തട്ടിയുടയ്ക്കും.
രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് ക്ലാസ്സിൽ മാവേലിയാകുന്ന മറ്റു കൂട്ടർ.
പൊട്ടിപ്പോകുന്ന പ്രേമവും വിരഹത്തിന്റെ കണ്ണുനീരും സൗഹൃദത്തിന്റെ ഊഷ്മളതയും അതിനിടയിൽ വന്നുപോകുന്ന ഇന്റേർണൽസും മോഡലും യൂണിവേഴ്‌സിറ്റി പരീക്ഷകളും.
തലേ രാവിൽ ഉറക്കമൊഴിച്ചുള്ള പഠിപ്പ്, കംമ്പയിൻ സ്റ്റഡി,പഠിപ്പികളുടെ ബുക്കുമായി ഫോട്ടോസ്റ്റാറ്റിനായുള്ള പരക്കം പാച്ചിൽ..
ഒടുക്കം കോക്രി കാട്ടിയും കഥകളി കാണിച്ചും ശരിയാക്കുന്ന വൺ വേഡ് ഉത്തരങ്ങൾ.
ഗ്യാസ് അടിച്ചുവിടുന്ന എസ്സേകൾ.
പരീക്ഷ തീരുന്നതിന് മുമ്പുള്ള അഞ്ചുമിനിട്ടുകൊണ്ട് വെപ്രാളത്തിൽ നേടിയെടുക്കുന്ന മാറ്റി വച്ച ചോദ്യങ്ങൾക്കുള്ള വക, പരീക്ഷയ്ക്കൊടുവിൽ സംഘം ചേർന്ന് നടത്തുന്ന ചോദ്യപ്പേപ്പർ പോസ്റ്റുമോർട്ടം അഥവാ ചത്ത കൊച്ചിന്റെ ജാതകം നോക്കൽ..
മാർക്കിന്റെ പേരിലുള്ള സങ്കടവും പോട്ടെ പുല്ല് എന്ന ഭാവവും കാണാൻ പറ്റുന്ന മുഖങ്ങൾ.
കണ്ണടച്ചുതുറക്കുന്നതിനുള്ളിൽ ദിവസങ്ങളോടി മറയും. ഫ്രഷേഴ്‌സ് സീനിയേഴ്സ് ആയി മാറും. സെമ്മുകൾ അതിവേഗം കടന്ന് സൂപ്പർ സീനിയേഴ്സ് ആയി മാറി അവസാന വർഷം അരങ്ങിലെത്തും.
നമ്മൾ നവാഗതർക്ക് സ്വാഗതമരുളും.
പണ്ട് നമ്മൾ വന്ന കാലമോർക്കും.
ഭിത്തിയിലും തൂണുകളിലും കോറിവരഞ്ഞ പേരുകൾ കണ്ണീർ വാർക്കുന്നുണ്ടോ?

പ്രേമിക്കുന്നവർ ഭാവിയെക്കുറിച്ച് ആലോചനയിലാണ്ട്, തേപ്പുകിട്ടിയവർ ജൂനിയേഴ്‌സ് പിള്ളാരെ വീഴ്ത്താൻ ശ്രമിച്ച്, മച്ചാന്മാർ പാർട്ണർഷിപ്പ് ബിസിനസ് നടത്തുന്നതിന്റെ പ്രാരംഭ ചർച്ചകളിൽ മുഴുകി, പഠിപ്പികൾ ഉപരിപഠനത്തിന് എവിടെ ചേരുമെന്ന് സംശയിച്ച് തലയിൽ നിന്ന് പുകവിട്ട്, ഉഴപ്പുസംഘം ജയിക്കുമോ അതോ എന്നുഴറി നിൽക്കുമ്പോഴും ബാക്ക് ബെഞ്ചേഴ്സ് മാത്രം അപ്പോഴും അടിച്ചുപൊളിക്കുന്നുണ്ടാവും.

കലാലയത്തിലെ അവസാന ദിവസവും വന്നുചേരും.ഓർമകളിൽ മധുരം നിറച്ച ഇൻഡസ്ട്രി വിസിറ്റാണ് ഏറ്റവും തിളങ്ങുന്ന സ്മരണ.
തമ്മിലിനി കാണുമോയെന്നുപോലും നിശ്ചയമില്ലാതെ വിട പറയുന്ന കൂട്ടുകാർ..
സജീവമായിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വല്ലപ്പോഴും മാത്രം അനങ്ങുന്ന അവസ്ഥ.
അവസാന പരീക്ഷയുടെ പേപ്പർ കൂട്ടിക്കെട്ടി റൂം വിടുന്ന ഓരോരുത്തരും ചിലപ്പോഴെങ്കിലും ഒന്ന് നെടുവീർപ്പിട്ടിരിക്കും.
കുറച്ചുകൂടി നന്നായി പഠിക്കാമായിരുന്നുവെന്നോർത്ത്,
തുറന്ന് പറയാൻ മടിച്ച പ്രേമത്തെയോർത്ത്..
കൂട്ടുകാരെപ്പിരിയുന്ന വിഷമം കൊണ്ട്..
പഠനം, അതിനുശേഷം കിട്ടുന്ന ജോലി, മെച്ചപ്പെട്ട ഒരു ജീവിതം..
വഴികൾ പലതായി പിരിഞ്ഞൊഴുകിയങ്ങനെ അങ്ങനെ...
സഹപാഠികളിൽ ചിലരുടെ കല്യാണങ്ങൾ മറ്റൊരു ഒത്തുകൂടലിന് കാരണമാകും.
ആമ്പിള്ളാർ ചങ്ക്സ് ചേർന്ന് പൊളിപ്പൻ ട്രിപ്പ് പോയേക്കാം.
പി ജിക്ക് പോകുന്നവർ, യു ജി കഴിഞ്ഞയുടൻ കല്യാണം കഴിഞ്ഞവർ, ലാസ്റ്റ് ഇയറിൽ പ്രണയം നിമിത്തം ഓടിപ്പോയവർ,
ജോലിക്ക് കയറിയവർ, വിധി വൈപരീത്യം കൊണ്ട് വിഷമാവസ്ഥയിലായവർ...
ഓരോരുത്തരും പല പല തട്ടുകളിൽ നിന്ന് ജീവിതം കരയെത്തിക്കാൻ നീന്തിക്കൊണ്ടേയിരിക്കും.
കേട്ട് മറന്നൊരു കവിത അന്വർഥമാക്കുന്ന വരികൾ.
" കാലമിനിയുമുരുളും,
വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെയോരോ ചെടിയിലും തളിർ വരും,പൂ വരും,കായ് വരും,
അപ്പോൾ ആരെന്തുമെന്തെന്നും ആർക്കറിയാം"

കലാലയ ജീവിതം മാറ്റങ്ങളുടെ തുടക്കമാണ്. കൂട്ടുകെട്ടിന്റെ ദൃഢതയും അതിജീവനത്തിന്റെ പാതയും ഇവിടെ നിന്നാണ് വേരുറച്ചുതുടങ്ങുന്നത്. ചിന്തകളുടെ, ആശയങ്ങളുടെ ഉച്ചസ്‌ഥിതി രൂപം കൊള്ളുന്നത്, വ്യക്തി വികാസം പാകപ്പെടുന്നത് ഒക്കെയും ഈ മണ്ണിൽ നിന്നാണ്.ക്യാംപസ് പ്രണയങ്ങളിൽ ചിലതെങ്കിലും മുന്നേറുമെങ്കിലും, ചങ്ങാത്തങ്ങളുടെ, ആത്മ സൗഹൃദങ്ങളുടെ മിഴിവും നിറവും അത് മറ്റൊന്ന് തന്നെയാണ്.
ജീവിതത്തിന്റെ ഗതിനിർണ്ണയം രേഖപ്പെടുത്തുന്നതിൽ തുടങ്ങി നീളുന്ന അനന്തമായ പട്ടിക.

ഇഷ്ടവിഷയങ്ങളിൽ
ഭാവി തീരുമാനങ്ങൾക്കാനുസൃതമായി കാര്യങ്ങൾ കരുപ്പിടിപ്പിക്കാൻ ഇവിടെ നിന്ന് ലഭിക്കുന്ന അദ്ധ്യാപക സമ്പത്ത് തീരെ ചെറുതല്ല. എഴുത്തുകാർ, രാഷ്ട്രീയക്കാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നു തുടങ്ങി ഭാവി വാഗ്ദാനങ്ങളെ പിറവി കൊടുക്കുന്നതിൽ ഓരോ കലാലയങ്ങളും വ്യക്തമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്നുണ്ട്. 

വരാനിരിക്കുന്ന നല്ല നാളെകൾക്ക് ഉതകുന്ന മികച്ചൊരു മുതൽക്കൂട്ടായിരുന്നു ആ അധ്യയന വർഷങ്ങൾ...