Followers

Monday, 3 November 2025

 കനവുകളുടെ നക്ഷത്രങ്ങളടർന്ന് നിലം പൊത്തിയതും കാവൽക്കാർ നടന്നകന്നതും എന്തു വേണ്ടതെന്നറിയാതെ മുറിവിൽ കയ്യമർത്തി സഞ്ചാരി മിഴിച്ച് നിന്നതും!


അങ്ങനെ എത്രയാണ്!


പോയ ആറു വർഷങ്ങളുടെ കിതപ്പും മിടിപ്പും പേറി ഇന്നുവരെയുള്ള മണ്ണിന്റെ ആകാശം പിന്നിലേക്ക് മറയും; പകരം ഭൂമിയിലെനിക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ട നീലവാനം, ചെമ്പൻ ചിറകുകളനക്കാതെ പറക്കുന്ന പരുന്തുകൾ! ഇരുളും പകലും വെയിലും മഴയും ഏറെ മനോഹരമാകുന്ന കണിച്ചുകുളങ്ങരയിലെ വീട്, അമ്പലം, നാട്ടുവഴികൾ, ചെടികൾ, മരങ്ങൾ, ചെമ്പകപ്പൂമണം, കാറ്റ്! 

മല, മനുഷ്യർ..


ഭാവി ചിലവിടുമെന്ന് കണക്കാക്കിയിരുന്ന അംബരചുംബികളുടെ കോട്ടമൈതാനം ഓർക്കാപ്പുറത്ത് 'അന്ന് അങ്ങനെ' എന്ന മഞ്ഞഭിത്തിയിൽ കോർക്കുമ്പോൾ

ഏറെയുണ്ടെനിക്ക് ചിരകാലം സൂക്ഷിച്ചു വയ്ക്കാൻ.

ചിലത് ചില്ലിട്ടു വയ്ക്കാൻ,

പലവ മറവിയടുപ്പിലിട്ട് പുകച്ചൊടുക്കാൻ.


തിരിച്ചു പോരുമ്പോഴും, മറ്റു രണ്ടു വർഷങ്ങൾ ചുമന്ന് വീണ്ടുമൊരു വെക്കേഷന് മാനം കയറുമ്പോഴെല്ലാം കൂട്ടിനുണ്ടായിരുന്ന സ്വപ്നങ്ങൾക്ക് കൂറ്റൻ മലനിരകളുടെ ഉയരമായിരുന്നു.


തീർച്ചയായും നനുത്തൊരു വിങ്ങലിൽ നേർത്ത നനവ് കണ്ണിലും നെഞ്ചിലുമുണ്ട്; 


ഒരുപാട് കൂട്ടലും കിഴിക്കലുമൊക്കെയായി സമയം കണ്ടെത്തിയിരുന്ന അബ്ദുള്ള ബിൽഡിംഗിലെ അഞ്ഞൂറ്റിപ്പതിനാറിലെ കിടക്ക, തിരിഞ്ഞും മറിഞ്ഞും രാത്രിയുരുട്ടി, റൂം മേറ്റ് സിയയോട് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചും കഥ പറഞ്ഞുമെല്ലാം ഉറക്കം നീക്കി നിർത്തിയ സമയം, ചിരിയും കണ്ണുനീരും കണ്ട മുറി, സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ, കുശുമ്പിന്റെയെല്ലാം പെണ്ണടയാളങ്ങൾ തീർത്ത അപ്പോഴത്തെ ഒരേയൊരു ഇന്ത്യക്കാരിയെ അവൾ മറക്കുന്നുണ്ടാവില്ല.


ജീവിതത്തിൽ ഇനി ഞാൻ കാണുമോ എന്നുറപ്പില്ലാത്ത മുഖങ്ങൾ..


ഇത്രയെന്തിത്രയെഴുതാനിരിക്കുന്നുവെന്നോർത്താലും എത്രയോ എണ്ണിയാൽ തീരുന്നില്ലെന്ന് എനിക്കും.


ദുബായ്.

നീയെനിക്കൊരു സ്വപ്നഭൂമിയായിരുന്നു. എന്റെ അന്നം!


അന്നത്തെ ഇരുപത്തിനാലുകാരിയുടെ കച്ചിത്തുരുമ്പും പിടിവള്ളിയുമെല്ലാം നിനക്കു മേലായിരുന്നു.


നിന്നെ ആദ്യം കാണുന്ന ഡിസംബറിലെ അവസാന പകലിൽ കുളിർന്ന് വിറച്ച എന്നിൽ നിന്ന് വേനലിന്റെ പൊള്ളലിൽ എന്നേക്കുമായി മറുകര താണ്ടാനൊരുങ്ങുന്ന എനിക്ക് നീ തന്ന ആനന്ദങ്ങളും ആത്മധൈര്യവും സങ്കടങ്ങളുമൊന്നും ഒട്ടും ചെറുതല്ല!


ആദ്യം കണ്ട എന്നെ നീ ഓർക്കുന്നുണ്ടോ? ആ എട്ടും പൊട്ടും തിരിയാത്ത, പാകമാകാത്ത ഷൂവിൽ പാദം തിരുകി നടക്കാൻ ആയാസപ്പെട്ടു വേദനിച്ച, മനസ്സിൽ വരുമെങ്കിലും ഇംഗ്ലീഷ് വായിൽ കുതിരാത്ത മുറിമുടിക്കാരിയെ?


ഷാർജയിൽ നിന്ന് കരാമയിലേക്കവൾ വന്നിറങ്ങിയ ആ തണുത്ത പകൽ? ഓർമ്മയുണ്ടോ? കുന്നായ്മയും ഏഷണിയും നിറഞ്ഞ കോർപ്പറേറ്റുലകം കണ്ട് തരിച്ച് നേരം വിഴുങ്ങാൻ വെപ്രാളപ്പെട്ട അവളെ നീ മറന്നുകാണില്ല.


നരകകവാടമെന്ന് വിശേഷിപ്പിച്ച ഓഫീസ് ഫ്ലോറിലേക്ക് ലിഫ്റ്റ് തുറക്കുമ്പോഴൊരു യന്ത്രം പോലെ ചിരി പിടിപ്പിച്ച് ഇന്നിനി എന്തു നാടകം കെട്ടണമെന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെ ഞാനും വിസ്മരിച്ചിട്ടില്ല.


സ്നേഹവശാൽ ധനികരായിരുന്ന പത്തു മനുഷ്യർ പാർത്തിരുന്ന നാഞ്ഞൂറ്റിയൊന്നിലെ സ്വർഗ്ഗമായിരുന്നു ആകെയുള്ള സന്തോഷവും സമാധാനവും.

വ്യാഴാഴ്ച കലാപരംഗം വിട്ട് എട്ടുമണിക്ക് വീടുപിടിക്കുമ്പോൾ കിട്ടുന്ന സ്വസ്ഥത.

രാവേറെച്ചെന്നും കൂട്ടമായിരുന്ന് കാണുന്ന പ്രേതപ്പടവും പ്രേതാനുഭവങ്ങളുടെ പ്രത്യേക പരിപാടിയും.

 

വെള്ളിയാഴ്ച വൈകിട്ട് പുറത്തു നിന്നാവും അത്താഴം; അപ്പൊഴെന്ത് ഓർഡർ ചെയ്യുമെന്ന് ശങ്കിച്ച് ഉറക്കം പോലുമില്ലാതെ ലിറ്റി ആലോചന തുടരും. ഇവിടെ മാത്രമൊരിക്കലും ഒറ്റച്ചിന്തയുടെ കണിക തരിമ്പും കലരില്ല. ചിക്കൻ ബിരിയാണിയിൽ എനിക്കുള്ള പ്രേമമെല്ലായിടവും അങ്ങാടിപ്പാട്ടായിരുന്നു.


വശപ്പെടാത്ത ജോലിയിലെ മുഷിപ്പ് മുഴുവൻ കുടഞ്ഞിട്ട് വെള്ളി പോകെ അടുത്ത ആഴ്ചയിലേക്കുള്ള ഭാരവണ്ടി മുന്നിൽ വന്നു നിൽക്കും. വീണ്ടുമതേ വിചാരങ്ങൾ. വിചാരണകൾ! 


മറികടക്കാനാവാത്ത ആ ദുർഘടസന്ധി തരണം ചെയ്ത് ഒരു കാലയളവില്പിന്നീട് പറന്നുതുടങ്ങുമ്പോൾ പഴയ കൂടുണ്ടായിരുന്നില്ല ചേക്കേറാൻ.

കിളിക്കൂടുടഞ്ഞു പോയിരുന്നു.

പക്ഷികൾ മിക്കതും പുതിയ ചില്ലയിലേക്കും പുത്തൻ വാനവിതാനങ്ങളിലേക്കും പറന്നു പോയിരുന്നു.


Wednesday, 10 September 2025


ഊട്ടിയെന്നാൽ സ്കൂൾജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്. അന്നത്തെ മിക്ക ടൂർ പാക്കേജുകളും ചാർട്ട് ചെയ്യുന്നതിൽ രണ്ടു സ്ഥലങ്ങളിലൊരുസ്ഥലം ഒന്നേൽ ഊട്ടിയോ അല്ലെങ്കിൽ കൊടേക്കനാലോ ആയിരിക്കും. മറ്റൊന്ന് കന്യാകുമാരിയോ വയനാടോ ആവും.

പഠിച്ച എല്ലാ ക്ലാസ്സുകളീന്നും മുടങ്ങാതെ ടൂറിനു പേരുകൊടുക്കുന്ന കുട്ടിയെന്ന ബഹുമതി എനിക്ക് സ്വന്തം. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഊട്ടിയിലേക്ക് പോകുന്നത്..

കലപിലകൾ ഉയരുന്ന,പാട്ട് സംഘം അന്താക്ഷരി പാടുന്ന ഓർമകളുടെ കെട്ടുമായി ബസ് വളഞ്ഞുപുളഞ്ഞ് ഹെയർപിന്നുകൾ താണ്ടി കോട്ടഗിരിക്കുന്നുകൾ കയറിയിന്നും മനസിലോടുന്നു.

പാലക്കാട്ടുന്ന് കോട്ട കണ്ട് മടങ്ങുമ്പോൾ  നീലനിറമുള്ള മലകൾക്ക് പിന്നിൽ സൂര്യൻ ചെഞ്ചായം കൊണ്ട് മാനം പൂശിക്കൊണ്ടിരുന്ന ധൃതിയിലായിരുന്നു. വിൻഡോ സീറ്റിലടുത്തിരുന്ന് ആപ്പിൾ കഴിക്കുന്ന ഇന്ദുലേഖയോട് വർത്തമാനം പറഞ്ഞ് ഗ്ലാസ് നീക്കിവച്ച് പാലക്കാടൻ രാക്കാറ്റേറ്റ്‌ ഞാനിരുന്നു.
വഴിനീളെ മലകൾ ഏറിയും കുറഞ്ഞും ഞങ്ങളോടൊപ്പം നീണ്ട് നീണ്ട് വന്നൊടുവിൽ ഇരുട്ടിനോടൊത്തിരുണ്ടുപോയി.

ബസിലെ ഡപ്പാംകൂത്തുകാരൊക്കെ ഉറക്കത്തിന്റെ പിടിയിൽ ഈ കാഴ്ചകൾക്കൊന്നും കണ്ണുനൽകാതെ ചലിക്കാതെ ഇരുന്നു. ഇടയ്ക്കൊക്കെ മയങ്ങുമ്പോൾ ഗ്ലാസിനുപുറത്തുപോകുന്ന എന്റെ തലയെ ഇന്ദു കൃത്യമായകത്തേക്കെടുത്ത് വലിച്ചുവച്ചു. തണുപ്പ് സഹിക്കാതെ വന്നപ്പോൾ ഗ്ലാസ് അടച്ച് ഞങ്ങളും ഉറങ്ങി. ഗോപി സാറിന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറക്കുന്നത്..

അസഹനീയമായ തണുപ്പിൽ, പുറത്തെ കൊച്ചുവെളുപ്പാൻ വെട്ടത്തിൽ ഞാനാദ്യമായി ഊട്ടിയെ കണ്ടു.. കിടുകിടാ വിറച്ച് ബാഗും പിടിച്ച് ബസിറങ്ങുമ്പോൾ തണുത്ത കരങ്ങളും ഉടലും കൊണ്ട് ഊട്ടിയെന്നെ കെട്ടിപ്പിടിച്ചു. നിലയ്ക്കാതെ വീശുന്ന കാറ്റിൽ കുളിർന്ന് ഒരുവിധം റൂമിലെത്തിയിട്ടും തമ്മിലടിക്കുന്ന വാ നിയന്ത്രിക്കാനാവാതെ കുറേ നേരം പണിപ്പെടുമ്പോഴാണ് ഗോപി സാറിന്റെ അടുത്ത നിർദേശം വരുന്നത്. വെളുപ്പിനെ ഏഴിന് എല്ലാവരും റെഡിയാവണമെന്ന് പറഞ്ഞ് സാറ് താഴേക്ക് പോയതോടെ ബാഗൊക്കെ മാറ്റിവച്ച് പുതപ്പിനടിയിലേക്ക് ചത്ത മീനുകൾ കൂട്ടംകൂട്ടമായി കിടക്കുന്നതുപോലെ ഞങ്ങൾ കിടന്നു.

സമയമടുത്തപ്പോൾ ആരുടെയോ ഫോൺ അലറിപ്പാടി.
വീണ്ടും കലപിലകൾ.. 

തുടർന്ന് സമയബന്ധിതമായുള്ള പല്ലുതേപ്പും കുളിയും.

അനുവദീനയമായതിൽക്കൂടുതൽ സമയം എടുക്കാൻ യാതൊരു നിർവാഹവുമില്ലാത്തതിനാൽ, പുറത്ത് നിൽപ്പുള്ളവരുടെ വാതിലിൽ തട്ട് സഹിക്കാനാവാതെ ധൃതിയിലാണ് ഓരോരുത്തരും ഇറങ്ങിവരിക.
ഒന്നൊന്നര മണിക്കൂറൊക്കെ എടുത്ത് വിശാലമായി കുളിക്കുന്ന എന്നെയായിരുന്നു പിള്ളേർക്ക് പേടി.
അതുകൊണ്ട് തന്നെ വിദ്യ കെ വി ഇറങ്ങിയ പുറകെ ഞാൻ ടക്ക്ടക്കുന്ന് കുളിച്ച് മാതൃകയായി.
അടുത്തതായി വരുന്നവർക്ക് വേണ്ടി ചൂടുവെള്ളം കരുതണമെന്ന ചട്ടവും പാലിച്ച് ശ്യാമിലിക്ക് ഉപകാരിയുമായി. അവൾ കുളിച്ചുതീർന്നതോടെ ചൂടുവെള്ളവും തീർന്ന് ബാക്കിയുള്ളവർ തണുത്തവെള്ളത്തിൽ രോമാഞ്ചകഞ്ചുകിതരായി തുള്ളിക്കുളിച്ചു.
രാത്രിയിലെ തണുപ്പൊന്നും രാവിലെ തോന്നിയില്ല.

ഏഴുമണിയോട് തന്നെ ഞങ്ങളെല്ലാം തയ്യാറായി പുറത്തേക്കിറങ്ങുമ്പോൾ മധുരിമ ടീച്ചർ താഴെ നിന്ന് കൈവീശി..
ലേശം തണുത്തയന്തരീക്ഷത്തിൽ ഗോപി സാറിന് പിന്നാലെ ഉറുമ്പിൻവരി പോലെ ഞങ്ങൾ നടന്നു. ഓർമയിലിന്നും സാർ വാങ്ങിത്തന്ന നെയ്‌റോസ്‌റ്റ് രുചിക്കുന്നുണ്ട്.

ഊട്ടിയെന്നുമോർമകളിലേക്കുള്ള മഞ്ഞു പൊഴിയുന്ന യാത്രയാണ്.
സ്കൂൾ കാലത്ത് ഇവിടേക്ക് വന്നതുപോലെയല്ലാതെ മറ്റൊരിടത്തേക്കും ഞങ്ങൾ യാത്ര ചെയ്‌തുകാണില്ല.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മഞ്ഞപ്പ്‌ കലർന്നിട്ടെങ്കിലും ബൊട്ടാണിക്കൽ ഗാർഡനും ലേക്കും അന്ന് നടത്തിയ ഷോപ്പിങ്ങും എല്ലാം ഇന്നലെയെന്നത് പോലെയുണ്ട് മനസിൽ.

അന്നുമിന്നും സ്കൂൾ കാലഘട്ടത്തിൽ വച്ച് കിട്ടിയ കൂട്ടുകാർ തന്നെയാണ് എല്ലായ്പ്പോഴുമാദ്യം ഓർമയിൽ പൊന്തിവരിക.

ഇപ്പോഴും വല്യ മാറ്റോന്നൂല്ലാത്ത സ്കെയിൽ പോലും തോറ്റ് തുന്നം പാടുന്ന ശരീരമുള്ള അച്ചു എന്ന അശ്വതിയും, നമ്മുടെ പഴ്യ കഥയിലെ ചുരുളൻ മുടിക്കാരി സജിതയും അവളെ തോണ്ടിക്കൊണ്ടിരുന്ന ഉണ്ടക്കണ്ണി ഞാനും കൂട്ടത്തിലെ ട്യൂബ് ലൈറ്റ് അഞ്ജലിയും ചേർന്നതായിരുന്നു അന്നത്തെ എന്റെ വിശ്വ മഹാമങ്കം.

ഇന്നുമൊരു വിളിപ്പാടകലെ ഇവരൊക്കെയുണ്ട് എന്നതാണ് എക്കാലത്തേയും സമ്പാദ്യം. മൂന്നാൾക്കുള്ള സീറ്റിൽ എനിക്കൂടെ ഇരിക്കാൻ പറ്റാത്തതിനാൽ ദുഃഖമില്ലെന്നഭിനയിച്ച് നേരെയുള്ള ഡബിൾ സീറ്റിലിരുന്ന ഇന്ദൂനോട് കണ്ണുരുട്ടി വിൻഡോ സൈഡ് വാങ്ങി പ്രകൃതി ഭംഗി കണ്ട് ഞാൻ ആശ്വസിച്ചു.

രാവിലെ മുഴുവൻ ഗാർഡൻ നടന്ന് ഓരോന്ന് കണ്ട് അന്തംവിട്ടും ചിലർ ക്യാമറയിലാക്കീം ഞങ്ങളൊരുവിധം കഴിച്ചെടുത്തു. പേരറിയാത്ത ചെടികളും മരങ്ങളും പൂക്കളും നോക്കിനിന്ന് നിർവൃതിയടയുകയെന്ന ഒരിക്കലും മാറാൻ പോവുന്നില്ലാത്ത ഹോബിയുടെ കൈയ്യും പിടിച്ച് ലേക്കിലേക്ക് എത്തുമ്പോഴേക്കും സന്ധ്യ നന്നേ ക്ഷീണിച്ച് കുങ്കുമാഭ പുരണ്ടവളായി ഇരുളിനെ നോക്കി വിവശയായി നിന്നു.

നേരമത്രയും വെട്ടംകെട്ടതിനാൽ ഷോപ്പിങ് നടത്തി തിരിച്ചുപോകാമെന്ന് കേട്ടതേ ഇന്ദുലേഖയോടുന്നത് കണ്ടു. അണിയണിയായി തുടരുന്ന കടക്കൂട്ടങ്ങളിലലിഞ്ഞു ഞങ്ങൾ നടന്നുനീങ്ങി. വയലറ്റ് നിറമുള്ള റോസാപ്പൂവിൽ കണ്ണുടക്കി, ദീർഘനേരം തമ്മിലന്യോന്യം തമിഴിൽ വാക്പയറ്റ് നടത്തി അശ്വതിയതെനിക്ക് നൂറ്റമ്പതിൽ നിന്ന് നൂറിലേക്കെത്തിച്ച് നേടിത്തന്നു.
കടക്കാരൻ മുറുമുറുക്കുന്നതിനിടെ അടുത്ത കടകളിൽ നിന്നും മാർക്കറ്റിങ് വിളികൾ തുടർന്നു. നെടുനീളത്തിലുള്ളയോരോ വരിയും പിന്നിട്ട് മടങ്ങാൻ നേരമായപ്പോൾ ഉണ്ണികൃഷ്ണൻ സാർ എണ്ണമെടുക്കാൻ തുടങ്ങി. അപ്പോഴാണ് കൈനിറയെ ആപ്പിളും,കാരറ്റ് കൂടകളുമായി എന്റെ സീറ്റ്മേറ്റ് ഓടിക്കിതച്ചെത്തുന്നത്. അവളുടെ മുഖം പോലും കാണാനാവാത്തവിധം മറച്ച നിലയിൽ എങ്ങനെയോ തത്തിപ്പിടിച്ച് ബസിലേക്ക് കയറാൻ പാടുപെടുന്ന ഇന്ദുലേഖയിപ്പോഴും മനസിലെ ബസിൽ കയറികയറിയില്ലെന്ന മട്ടിൽ നിൽപ്പാണ്.

ആരെല്ലാമെന്തെല്ലാം വാങ്ങിയെന്ന കണക്കെടുപ്പുമായി വിദ്യ കെ വി ഓടിച്ചാടി നടക്കുന്നതിനിടേൽ റൂമിലേക്ക് പോയി ബാഗുമായി വരാനുള്ള നിർദ്ദേശം വന്നു.
പോവാനുള്ള മട്ടൊക്കെ ബസിലേക്കാക്കിയതിനുശേഷം അത്താഴത്തിനും ക്യാമ്പ് ഫയറിനുമായി വീണ്ടും പുൽത്തകിടി വിരിച്ച, നേരെ നോക്കിയാൽ മലകളുടെ നീലനിറം കാണാവുന്ന,വെള്ളനിറമുള്ള പഞ്ഞികണക്കെ ഉലയുന്ന ചെടിയുള്ള പാടത്തിനരികെ ഞങ്ങളിരുന്നു. ഗായകരുടെ വകയുള്ള വെറുപ്പിക്കലും അല്ലറ ചില്ലറ മിമിക്‌സും ഒക്കെക്കഴിഞ്ഞു ചപ്പാത്തിയും ചിക്കനും കൊണ്ട് അന്നത്തെ രാവിന് വിടയോതി, ഊട്ടിയോടും ടാറ്റ പറഞ്ഞു ആപ്പിളുമായി മല്ലിടുന്ന ഇന്ദുലേഖയ്ക്കരികിലിരുന്ന് ഞാൻ ഗ്ലാസ് നീക്കിവച്ച് കണ്ണിൽനിന്നകലുന്ന ഊട്ടിയെ നോക്കി വ്യസനിച്ചു...

എനിക്കുമിന്ദുലേഖയ്ക്കും പിറകിലെ സീറ്റിലെ ശ്യാമിലിയോടും വിദ്യ കെ വി യോടും കുറേനേരം വർത്താനം പറഞ്ഞും ബഹളം വച്ചും ആർത്തുചിരിച്ചും ഏതോ സിനിമ ഇടുന്നതുവരെ ഞങ്ങളെല്ലാമാക്ടിവായിരുന്നു.
എന്ത് സിനിമയെന്നിപ്പോഴോർമയില്ലെങ്കിലും എല്ലാവരുമതോടെയുറങ്ങിത്തുടങ്ങി. ഇടയ്ക്കൊരു കുലുക്കത്തിലുണർന്നു ആരേലും ഇത്‌ കാണുന്നുണ്ടോയെന്ന് നോക്കുമ്പോൾ ഉണ്ണികൃഷ്ണൻ സാർ മാത്രം കണ്ണുംതുറന്ന് കാര്യമായി കണ്ടുകൊണ്ടിരിക്കുന്നുണ്ട്. വിൻഡോയിൽ വന്നുപോകുന്ന കാഴ്ചകൾ പലകുറി വന്നെന്നെ വിളിച്ചിട്ടും ഉറക്കത്തിന്റെ പിടിയിലകപ്പെട്ട് അങ്ങനെ ഊട്ടിയുടെ ചരിവുകളോരോന്നായിറങ്ങിത്തുടങ്ങി..

മൂന്നുമണിയോടെ കണിച്ചുകുളങ്ങര അടുക്കുമെന്ന നിർദേശം വന്നതേ,എല്ലാരും വീട്ടിൽ വിളിച്ചറിയിച്ചുകൊണ്ടിരുന്നു.
സ്കൂൾ ഗ്രൗണ്ടിലേക്ക് ബസ് കിതച്ചെത്തി നില്ക്കുന്നതിന് മുന്നേ കണ്ടു കണ്ണുനട്ട് നിൽക്കുന്ന അച്ഛനമ്മമാരുടെ കൂട്ടം.

മിഴികൾ പരതിയെടുക്കുമ്പോഴേക്കും അശ്വതിയുടെ അച്ഛനോടൊപ്പം അച്ഛൻ നിൽക്കുന്നത് കണ്ടു.
ബസിലെ കലപില  വളരെപ്പെട്ടെന്ന് ഗ്രൗണ്ടിൽ നിറഞ്ഞ് പൊട്ടിച്ചിരികളിലേക്കും ഉറക്കക്ഷീണത്തിലേക്കും വഴുതിമാറി.

കൂട്ടുകാരോട് യാത്ര പറഞ്ഞു നീണ്ടൊരു കോട്ടുവായോടെ അച്ഛന്റെ സൈക്കിളിൽ ബാഗും പിടിച്ചിരുന്നു ഞാൻ നീങ്ങുന്നതോടെ യാത്രയിലെ ഒടുവിലത്തെ ചിത്രവും വരഞ്ഞു തീരുകയാണ്...

വർഷങ്ങൾക്കിപ്പുറത്ത്, ഞാൻ വീണ്ടും പലതവണ ഊട്ടിക്ക് വന്നുമടങ്ങിയെങ്കിലും അന്നത്തെ ഗൃഹാതുരത്വം ഇനിയൊരിക്കലും തിരികെക്കിട്ടില്ല.

അന്ന് കാറ്റിൽ മണത്ത യൂക്കാലിപ്സിന്റെ ഗന്ധത്തിന്‌ പോലും പഴയകാലത്തിലേക്ക് നടക്കാനാവില്ല.

ഇനിയെത്ര കണ്ടുമടുത്താലും ഈ മഞ്ഞിന്റെ താഴ്വര, നിന്നെ ആദ്യം കണ്ട മനോഹാരിതയെ വെല്ലില്ല ഒരു വിനോദയാത്രയും...

അന്നത്തെ തമാശകൾ,
വികൃതികൾ..

സർവ്വോപരി ഞങ്ങളുടെ എത്രെയെത്ര ഓർമകൾ ജീവിക്കുന്നിടമാണ് നീ..


Wednesday, 1 September 2021

നീയില്ലയെങ്കിലെന്ന് എനിക്കന്ന് ഓർക്കാനേ വയ്യായിരുന്നു.. 

നീയെന്നെ വിട്ടകലുമെന്നോ, ജീവിതത്തിൽ 'ഇനി' എന്നൊരു വാക്കിനുപോലും അർത്ഥമില്ലാത്തവണ്ണം മാഞ്ഞുപോകുമെന്നോ എനിക്ക് അക്കാലത്ത് സങ്കല്പിക കൂടി വേദനിപ്പിക്കുന്ന, കരൾ പകുക്കുന്ന ചിന്തയാണ്. 

എന്നുമെല്ലാക്കാലത്തും ആ കയ്യോട് കൈ കോർത്ത്, നെഞ്ചോട് ചേർന്നുറങ്ങി, വീർത്തുപൊന്തിയ കൈപ്പത്തിയിലെ ഞരമ്പിൽ ഉറുമ്പിന്റെ വരി തീർത്ത് ഞാനങ്ങനെ ജീവിച്ചിരിക്കെ.. ആ ഞാൻ അവിടെ തന്നെ നില്ക്കയാണ്.. 

എന്നെ കാണുന്നുണ്ടോ നീ? 
എന്റെ കണ്ണുനീർ കാണുന്നുണ്ടോ? 

ഒടുവിൽ നീ മണ്ണായി മടങ്ങിയിടത്ത് ഞാൻ നമ്മുടെ വൈകുന്നേരങ്ങളിൽ പൂക്കാറുണ്ടായിരുന്ന ചെമ്പകം നട്ടുവളർത്തി. എന്റെ എല്ലാ സന്ധ്യകളും മിക്കപ്പോഴും നീ കാറ്റായി വരുമെന്ന് ആശിച്ചാണ് ഒടുങ്ങുക..
ഇന്നും നീ അവിടെത്തന്നെ, നമ്മുടെ വീട്ടുവളപ്പിൽ ഉറങ്ങുന്നുണ്ടെന്ന് ഞാൻ കരുതാറുണ്ട്.. നിനക്കറിയോ.. ഞാനെത്ര വളർന്നുവെന്ന്..!
എത്ര ദിവസങ്ങൾ!
എത്ര വർഷങ്ങൾ നാം പിരിഞ്ഞിട്ട്..

പോയകാലത്തെ പാൽക്കിണ്ണം നീ മാഞ്ഞ രാത്രിക്ക് മാനത്തിന്റെ വക്കത്ത് വീണുടഞ്ഞു ശിഥിലമായി... 
ദിനസൂര്യന്മാർ പകൽക്കല കൊണ്ടെന്നെ കുത്തി നോവിച്ചിട്ടും നീ നോവിച്ചതിനേക്കാൾ അവർക്കെന്നെ ഒന്നും ചെയ്യാനായില്ല..ഇനി തമ്മിലൊരിക്കലും കാണുകയില്ലായിരുന്നെങ്കിൽ നമുക്ക് ഇത്രമേൽ സ്നേഹിക്കേണ്ടിയിരുന്നില്ല..! 
ഇത്ര അഗാധമായി നീയെന്തിനെന്നിൽ, എന്റെ ഹൃദയാന്തരങ്ങളിൽ കുടി വച്ചു? 

ഇന്നേക്ക് നീ പോയ നാളാണ്.. 
വർഷങ്ങൾക്ക് മുന്നേ നിന്നെ തീനാളങ്ങൾ ചുംബിച്ച രാത്രി. 

ഈ നേരം അന്നാ നേരത്ത് നീയും ഞാനും എരിഞ്ഞടങ്ങുകയാണ്... 

നീ മൃതപ്പെട്ടും, ഞാനോ??. 




Friday, 27 August 2021

കാരണമവൻ കള്ളനാണ്. 

കള്ളനെന്നുവച്ചാൽ നല്ലൊന്നാന്തരം ഐറ്റം. വേലിപ്പുറത്തെ വാസുവും മറ്റും, തേങ്ങ കക്കാൻ ഇരുട്ടത്ത് തെങ്ങിന്മേൽ പതുങ്ങിക്കയറുന്ന പോലൊന്നുമല്ല. 

പണിക്ക് പോയിടത്തൂന്നൊക്കെ എന്തെങ്കിലുമൊക്കെ കട്ട് ഉള്ള പണീം പോയി, എന്നുമുതലാണ് അവൻ പെണ്ണുങ്ങളുടെ അടിയുടുപ്പ് കട്ടു, തുടങ്ങിയതെന്ന യഥാർത്ഥവശം ആർക്കും വലിയ പിടിയില്ല. 

എട്ടിൽ പഠിക്കുമമ്പോ അയലത്തെ വീട്ടിൽ നിന്നാദ്യം പിടിച്ചു.

അത് പറയുമ്പോൾ ക്ലാര, താൻ കല്യാണം കഴിച്ചുവന്ന വർഷമാണ് അതെന്ന് പറയും!

ചുറ്റുവക്കത്തൂന്നെല്ലാം പെണ്ണുങ്ങൾ ആവലാതിയോടെ പരാതിപ്പെട്ട് തങ്ങളിൽ തന്നെ പടർപ്പ് തല്ലി. നകുലിനെ അതിൽപ്പിന്നെ ആർക്കും കണ്ടുകൂടാ. 
അവന്റെ നോട്ടത്തിലും ഉണ്ട് ലക്ഷണക്കേട്. പെണ്ണാണെന്ന് കണ്ടാൽ മൊലേന്മേലേക്ക് അവന്റെ കണ്ണുകൾ ആഞ്ഞുരുളും..

അവന്റെ തള്ളയോട്, കണ്ടുപിടിക്കപ്പെട്ട ആ സന്ധ്യയ്ക്ക് തന്നെ അടുത്ത വീട്ടിലുള്ളവർ ചെന്ന് സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയിട്ടും ചെക്കന്റെ നിലനിൽപ്പിനുള്ള വേലത്തരത്തിൽ പിടിച്ചിട്ടോ, സ്വന്തം ബോധമില്ലായ്മ കൊണ്ടോ അവരത് വാദിയെ പ്രതിയാക്കി ഉറഞ്ഞുതുള്ളി. 

അസൂയയിലും അഹങ്കാരത്തിലും ആൾരൂപമായ അവരോടും നാട്ടുകാർക്ക് നല്ല മതിപ്പില്ല. നാട്ടിലെ സഞ്ചരിക്കുന്ന ബി ബി സി കളിലെ തിരക്കുള്ള സ്ത്രീരത്നവും, പരദൂഷണ- ഏഷണി- നുണക്കഥ പ്രചാരണത്തിന്റെ മുഖ്യ സംഘാടകയുമായ അവരോട് മല്ലിട്ട് ഇല്ലാക്കഥകളിലെ വേഷം കെട്ടാനോ സംസ്കാരമില്ലാത്തവരുമായി വാക്കുതർക്കത്തിനേർപ്പെടാനോ അയൽവാസികളെല്ലാം ഒന്നടങ്കം മടിച്ചു.. അപ്രിയത്തിന് പാത്രമാകുന്നവരെ ശപിക്കുന്ന കൊള്ളുകേലാത്ത സ്ത്രീയായി ജനമവരെ ഇകഴ്ത്തിപ്പാടി. 

നകുൽ തരം പോലെ കട്ടു. 

ആളും തരവും, ഒളിവും മറവും, ഇരുളും തെളിവും നോക്കി, അങ്ങേയറ്റം ശുഷ്കാന്തിയോടെ അവൻ തന്റെ ജോലി വെടിപ്പായി ചെയ്‌തുകൂട്ടി.. ഒരിക്കൽപ്പോലും തൊണ്ടിമുതലോട് കൂടിയോ, അല്ലാതെയോ വെളിച്ചത്ത് പിടിക്കാനാവാത്തകൊണ്ട് അവനാണെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത ഗതികേടിന്റെ കാറ്റുപിടിച്ച ദിവസങ്ങൾ..

നിധി കാക്കുന്ന ഭൂതങ്ങളായി പെണ്ണുങ്ങൾ സൂക്ഷിച്ചാലും, ഏതെങ്കിലും രീതിക്ക് സമയം അവനെ തുണയ്ക്കും. 

അങ്ങനെയുള്ള, നകുൽ ഏത് തരക്കാരനാണ് എന്നറിയാവുന്നതിനാൽ അവനെക്കുറിച്ച് എത്ര മോശപ്പെട്ട വാർത്ത കേട്ടാലും അതെല്ലാം സ്വാഭാവികമേന്നെ പറയാനുണ്ടാകൂ.. 

തുണിമോഷണത്തിന് പിന്നാലെയാണ് ഇരുളിലേക്ക് ഓടിമറയുന്ന മെലിഞ്ഞുനീളമുള്ള ഒരാളെക്കുറിച്ച് കേട്ട് തുടങ്ങുന്നത്. 

മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക്, ഗംഗയുടെ ഭർത്താവിന്റെ ഉറക്കമളക്കാനും ആഴം കൂട്ടാനും അറിയുന്ന പോലെ പെണ്ണുങ്ങൾ കുളിക്കാറാകുമ്പോൾ ഈ മെലിഞ്ഞ് പൊക്കമുള്ള ശരീരത്തിന്നുടമ, ഒളിക്കണ്ണുകൾ പ്രവർത്തിപ്പിക്കാൻ വരുന്നതിന്റെ വരവ് പോക്കുകൾ കൂടി, ആകെ പ്രശ്നമായപ്പോൾ എങ്ങനേം പിടിക്കാൻ തന്നെ അവിടത്തുകാർ ഉറപ്പിച്ചു. 

നകുലിന് നല്ല തടിയും ഉയരക്കുറവും ഉണ്ടായിരുന്നിട്ടും മിന്നൽപ്പിണർ പോലെ മോഷണം നടത്തി ഓടുന്ന കഴിവ് കാരണം അവൻ തന്നെയെന്ന് പെണ്ണുങ്ങൾ കരുതി. 

ശാന്തയുടെ വീട്ടിലെ പിന്നാമ്പുറത്തെ കുളിമുറിക്കടുത്തൂന്ന് വേപ്പുമരമറ പറ്റി നിന്നയാളെ ആളുകൾ മുണ്ടുകൊണ്ട് ചുറ്റിപ്പിടിച്ച് ഇടിയും തൊഴിയും കൊടുത്ത് പിടിച്ചു.. 

ആൾക്കൂട്ടം അട കണ്ട ഈച്ച പോലെ പെരുകി. 

പരശ്ശതം കണ്ണുകൾ ഒരാളിലേക്ക് ഉറ്റുനോക്കി. 

ആരോ മുണ്ട് പിടിച്ചു വലിച്ചു.. 

ഒരു നിമിഷാർദ്ധത്തേക്ക് ഏവരും പകച്ചുപോയി.. സത്യമോ മിഥ്യയോ എന്നറിയാത്ത പോലെ മിഴിച്ചുനോക്കുമ്പോൾ 

അതാ നാട്ടിലെ മാന്യതയുടെ നിറകുടമായ മനുഷ്യനായിരുന്നു. 

നാട്ടിലെ നന്മമരം!

പദവികൊണ്ടും പണം കൊണ്ടും പ്രമാണിത്തം കൊണ്ടുമെല്ലാം ശ്രേഷ്ഠനായ ഒരാളാണോ പെണ്ണുങ്ങളുടെ കുളി കാണാൻ ഒളിച്ച്!!! 

ഇതിൽപ്പരം മാനഹാനി വേറെയില്ല..

 നാട്ടുകാരെല്ലാം അന്തംവിട്ട് വാ പൊളിച്ച്, മൂക്കത്ത് വിരൽ വച്ചപ്പോൾ ഭൂമി പൊട്ടിപ്പിളർന്നന്തർധാനം ചെയ്യാൻ അയാളാ നിമിഷം മോഹിച്ചിരിക്കണം..

തെറിവിളികൾ!

ഏറും ഇടിയും തൊഴിയും!!

നകുൽമാർ പലവിധമുണ്ടെന്ന് ആ രാത്രി ഇരുളിലൂടെ ഇരച്ചു പറയുകയാണ്..

ആ ഇരുൾ വീണ് രാവ് മായുമ്പോൾ ചിലയിടങ്ങളിൽ മാത്രം ഇരുട്ട് കനക്കുന്നുണ്ടാവണം..



മനസ്സിന്നകത്തെ ആരും കാണുകയോ കേൾക്കയോയില്ലാത്ത അഭ്രപാളിയിൽ ഞാൻ തന്നെ കഥയും തിരക്കഥയും രചിച്ച്, അഭിനയിച്ച്, സംവിധാനവും ചെയ്‌ത ഒട്ടേറെച്ചിത്രങ്ങൾ മനക്കോട്ടയുടെ കൊട്ടകയിൽ നൂറുദിനങ്ങൾ തികച്ച് ഓടിപ്പോയി. 

എന്റെ തന്നെ ആത്മസംവദനത്തിനായി നിർമിച്ച പളുങ്കു സിനിമകൾ. വാസ്തവികതയുടെ രാജ്യത്ത് നിന്നവ ഏറെ ദൂരമകന്ന് നിന്നുകൊണ്ട് പ്രദർശനം തുടർന്നു. അനേകവേഷങ്ങളുടെ ചമയം മാറിമാറി ഞാനണിഞ്ഞു. 

അടൂർ ഗോപാലകൃഷ്ണൻ സിനിമകളോടാണ് ആദ്യം അഭിനിവേശപ്പെട്ടത്. നാലുപെണ്ണുങ്ങളിലെ പെണ്ണുങ്ങളെല്ലാം, എന്റെ മനസിന്നുമ്മറത്ത് തഴപ്പായ വിരിച്ചുകിടന്നുകൊണ്ട് വർത്താനം പറഞ്ഞ് ചിരിച്ചു. 

കച്ചവടസിനിമകൾ ചിരിക്കാനും നേരമ്പോക്കാനും ചിലവഴിച്ചപ്പോൾ, കലാമൂല്യമുള്ള കഥയുള്ള, കഴമ്പുറ്റ അവാർഡ് പടങ്ങളിൽ ഞാനെന്നെ കോർത്തുകെട്ടി. 

പ്ലസ്ടുക്കാലത്താണ്, ഒന്നും മനസിലായില്ലെങ്കിലും നിർബന്ധിത കാഴ്ചയായതിനാൽ 'എലിപ്പത്തായം' ആദ്യം കാണുന്നത്. കരമന ജനാർദനൻ നായരും ശാരദയുമെല്ലാം ഇഴഞ്ഞിഴഞ്ഞു മത്സരിച്ച് അഭിനയിച്ചത് നോക്കിയിരുന്നത് കൊണ്ടാവണം, സിനിമ കഴിഞ്ഞപ്പോൾ ഞാനുമേറെക്കുറെ സ്ലോ ആയിപ്പോയത്. ഒന്നുരണ്ട് നിമിഷത്തേക്ക് വാക്കുകൾ, ബാക്കടിച്ച സ്ലോ മോഷൻ ഡയലോഗ് പോലെ നീണ്ടുപോയി. 

വർഷങ്ങൾക്കിപ്പുറത്ത്, വീണ്ടും എലിപ്പത്തായം കാണുമ്പോൾ മനസ്സിലാകായ്മയുടെ കൂട്ടിന്നുള്ളിൽ നിന്ന് അനങ്ങാച്ചിന്തകൾ ഇഴയാൻ തുടങ്ങും. 

എന്തൊരു മരവിപ്പാണന്നേരം തലയ്ക്ക്. അക്കാലഘട്ടത്ത് തന്നെ, ഇംഗ്ലീഷ് പുസ്തകത്തിൽ നിന്നിറങ്ങിവന്ന് പാഥേർപാഞ്ചാലിയും മനസിലാവാത്ത ഭാഷയിൽ ക്ലാസ്സ്മുറിയിലെ സ്മാർട്ട്‌ ശീലയിൽ നിറങ്ങളില്ലാത്ത മനുഷ്യരെ കാണിച്ചുതന്നു. 

ബംഗ്ലാ ഭാഷയായിരുന്നിട്ടും, പഥേർ പാഞ്ചാലിയെ എനിക്ക് കാണാനിഷ്ടമായി. എലിപ്പത്തായത്തോട് തോന്നിയ വിരക്തി ഇതിനോട് ഉണ്ടായില്ലെന്നുമാത്രമല്ല, അപ്പുവിനെ എടുത്ത്, ദുർഗ്ഗയുടെ കയ്യുംപിടിച്ച് ഞാൻ അവരുടെ നാടായ നിശ്ചിന്ദിപ്പൂരിലേക്ക് പോയി..പ്രണബിനെ, അപർണ്ണാ ദേവിയെ, സർവ്വജയയുടെ പൗത്രൻ അഞ്ചുവയസ്സുകാരൻ കാജലിനെ, എല്ലാവരെയും ഞാൻ കണ്ടു. 
അപരാജിതനും അപുവിന്റെ ലോകവും വായിച്ചു. അങ്ങനെ, എഴുത്തുകാരൻ ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ലീലാ സർക്കാരും എനിക്ക് പ്രിയപ്പെട്ടവരായിമാറി. 

നീലത്താമരയിൽ, രാത്രികളിൽ വേദന കൊണ്ട് പിടയുമ്പോൾ ഭാഗവതരുടേതെന്ന് കേൾപ്പിക്കുന്ന, അവളുടെ ജനാലയ്ക്കൽ നിലാവ് കൊണ്ടുചെന്നുവയ്ക്കുന്ന അകാരത്തെ, ഇത്രേം നേരമിതെവിടെയേത് ചെപ്പിലാണ് അടച്ചുവച്ചിരുന്നത്!


നിർമാല്യം കാണുമ്പോഴെല്ലാം, കടുത്ത ദാരിദ്ര്യത്തിൽ പൊള്ളുന്ന വെളിച്ചപ്പാടിനെയാണ് ഓർമയിലാദ്യം പൊന്തിവരിക. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നേർസാക്ഷ്യങ്ങൾ അനുഭവസാക്ഷിപ്തങ്ങളുടെ നെടുവീർപ്പുകൾ ചുമന്നുകൊണ്ട് പോകുന്നു.. 


Sunday, 27 September 2020

താന്താങ്ങളാൽ പണി തീർത്ത ദേവശില്പങ്ങളാണ്  അവരെന്തുവിചാരിക്കുമെന്നുള്ള മനോവിചാരങ്ങൾ!  ഏറെപ്പാരമ്പര്യമഹിമയോതുന്ന നെടുങ്കൻ പ്രതിമകൾ!

മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, ഹനിക്കുന്നില്ലാത്ത പക്ഷവും വേണമെന്നുണ്ടായിരുന്ന പലതും ആ ശില്പസൃഷ്ടിയിൽ ശിലയായിപ്പോയിട്ടുണ്ടാകും!

എപ്പോഴാ മതിൽക്കോട്ടയുടെ പടിക്കെട്ട് താണ്ടി, ഉടച്ചമർന്ന ചിന്തയുടെ നൂലിഴകളെ അതിജീവിക്കുന്നുവോ, ഈ നിമിഷം നിങ്ങളെങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നോ, അത് പൂർണ്ണമായും ജീവിച്ചുതീർക്കുക. പലനാൾ നഷ്ടപ്പെടുത്തിയ ഭംഗിയുള്ള നേരങ്ങൾ നിങ്ങളിലേക്കായി മടങ്ങി വരും. 

അവനവന്റെ ശരികളെ, അവനവന്റെ സമാധാനത്തെ നിതാന്തമായി ചുംബിച്ച് സ്വസ്ഥമായി.. 

അല്പക്ഷണികമായ ജീവിതത്തിൽ നമുക്കെന്തിനീ ദേവശില്പങ്ങൾ!!

Saturday, 19 September 2020

എന്റെ വീടിന്നിറയത്ത്, ഒരു തുലാമാസ രാവിൽ, ചന്നം പിന്നം പെയ്യുന്ന മഴയും കണ്ട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞുചിരിച്ച്, അമ്മ കൊണ്ടുത്തന്ന കട്ടൻകാപ്പിയും അരിമുറുക്കും പങ്കിട്ട്, പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുമ്പോൾ അവിടെയപ്പോൾ നീയുമുണ്ടായിരുന്നെങ്കിലെന്ന് ഞാനാശിക്കാറുണ്ട്. 

നീ നട്ട വരിക്കപ്ലാവിൻചുവട്ടിൽ, മേലെ ഇലക്കുത്തുകൾക്കുമപ്പുറം എത്ര സൂര്യചന്ദ്രന്മാരാണ് വന്ന് മാഞ്ഞുപോയത്! 

ആ ഇറയത്ത് നീയില്ലായ്മയുടെ ഇരുൾ വേണ്ടുവോളമുണ്ട്. നമ്മളെന്ന കാലം കടന്നുപോയെന്ന് ഞാനിപ്പോഴും കരുതാറില്ല. 

വരും, നീയെന്നെങ്കിലും പഴയപോലെ നമ്മൾ ജീവിക്കുമെന്നൊക്കെ മനോയാത്രകൾ ചെയ്ത്... 

എവിടെയാണ് നീ?