Followers

Saturday, 22 July 2017



ഭാഷയിലെ വൈരുദ്ധ്യതയേക്കൊണ്ട് വായിക്കപ്പെടാൻ പരിചിതമല്ലെങ്കിൽക്കൂടിയും നീയില്ലായ്മയിൽ നിന്നൊരു കടലാഴത്തിന്റെ കഥയിൽ ഒരലയെന്നപോലെ തീരത്തേക്കാഞ്ഞടിച്ച്, കരയെ തന്നോട് ചേർത്തുനിർത്തി,വീണ്ടും വീണ്ടും ചുംബിച്ച്, പുണർന്ന്,സ്നേഹത്തിന്റെ വരിയെ ഗർഭമേന്തിയവളെപ്പോലെ രാവ് നിശബ്ദയാവുമ്പോൾ..

നീയില്ലായ്മയെന്ന ശൂന്യതയിൽ നിന്ന്, മറു ശൂന്യതയിലേക്കുള്ള യാത്രയിൽ കേൾക്കപ്പെടാനേറെയുള്ള ഇന്നലെകളെ ചെപ്പിലടച്ചു വച്ച്, വീണ്ടും കടലാഴങ്ങൾക്കുമടിത്തട്ടിൽ നീലയിൽ പല വർണ്ണങ്ങളേന്തി,

ഇനിയും ഖനനം ചെയ്തെടുക്കാത്ത രത്നങ്ങളുണ്ടോയെന്നു നോക്കി നെടുവീർപ്പിടുന്ന ഈ ചിന്തയെ,

വ്യസനങ്ങളുടെ മരുഭൂമിയിൽ പെയ്തൊഴിയാൻ കാത്തിരുന്ന മഴയെ,
ഇല്ലാത്തൊരു പച്ചപ്പുണ്ടെന്നു കനവ് കണ്ട, ഘന ഗംഭീരമായൊരു ശബ്ദത്തെ,

ഇനിയധികമില്ലാത്ത എണ്ണിയാലൊടുങ്ങുന്ന ദിനങ്ങളെ..
നമുക്ക് വീണ്ടും കണ്ടുമുട്ടാം...

എന്റെ കണ്ണുകളിലേക്ക് നോക്കി പ്രിയമെന്ന് പറഞ്ഞവനേ...
മറ്റാരേക്കാളും സ്നേഹമെന്ന വാക്കിനെ മാറ്റുരച്ചുനോക്കി, ഒരുപക്ഷേ എന്റെ അറിവിന്നുമപ്പുറം നിങ്ങളെന്തായിരുന്നുവെന്ന ആകാംക്ഷയോടെ ആ കഥയറിവാൻ ഞാൻ നോക്കിയിരിപ്പാണ്.

നിങ്ങളെ കേൾക്കാൻ..

നിങ്ങളാരാണ്,എന്തായിരുന്നു എന്നറിയാൻ, കാതോർത്ത് നിൽപ്പാണ്...
നമുക്ക് മുന്നിൽ നീണ്ടുകിടക്കുന്ന വീഥികൾ.. പരസ്പരം പറഞ്ഞറിയാതെ

അതിദ്രുതം വീശുന്ന കാലത്തിന്റെ കടൽക്കാറ്റിൽ കൈവിട്ടകലും മുന്നേ, നിങ്ങളെന്റെ മിഴികളിൽ നിന്നും മായും മുന്നേ, സംവത്സരങ്ങളുടെ ദൂരം പറഞ്ഞുതീർക്കാനുണ്ട്..

അതിന്നുമപ്പുറം, അവളെവിടെ,അവൾക്കെന്ത് സംഭവിച്ചുവെന്ന് കേൾക്കപ്പെടുവാനാണ്..

നിങ്ങളിലിരുൾ വീഴാതെയിരുന്നാൽ മാത്രം..


No comments:

Post a Comment