Followers

Saturday, 9 December 2017


ട്രെയിനിലെ അഴികളെല്ലാം തുരുമ്പിച്ചു തുടങ്ങുന്നു. ചലനവേഗതയും കുറവാണ്. ഞരങ്ങിയും മൂളിയും എങ്ങനെയൊക്കെയോ ദൂരം താണ്ടുന്നുവെന്നല്ലാതെ പഴയ ചുറുചുറുപ്പ് വീണ്ടെടുക്കാനാവുമെന്നു തോന്നുന്നില്ല. ഓടിത്തുടങ്ങുമ്പോൾ മാസ്മരിക വേഗമായിരുന്നു.
കിതപ്പലുകളില്ല.
തളർച്ചകളില്ല..
അതിവേഗം ബഹുദൂരം മുന്നോട്ടോടി.
ഈ ട്രെയിനും ഞരങ്ങി ഞരങ്ങി നിന്നുപോകുമെന്നുള്ളത് മൂന്നുതരമാണ്.എങ്കിലും യാത്രയും ജാലകച്ചതുരത്തിലെ ഇട്ടാവട്ടക്കാഴ്ചയും ഞാൻ ഉപേക്ഷിച്ചിരുന്നില്ല. തന്റേതല്ലാത്ത ടിക്കറ്റിൽ സ്വന്തമല്ലാത്ത ചിലതും പേറിയാണ് പോക്കെങ്കിലും അവസാന അഴിയും തുരുമ്പെടുത്ത്, ബോഗികൾ വിട്ട് പോകുന്നത് വരെ ഞാനിവിടെയിരിക്കും.
ഇടയ്ക്കിടെ പാളത്തിൽ നിന്ന് വഴുതി മാറി, തെന്നിനീങ്ങി, ഒരു ക്രാന്തദർശിയെ കണക്കെ ട്രെയിനോടുമ്പോൾ ഞാൻ പിന്നെയുമൊരു ശീതമാരുതപ്രവാഹത്തിലമരും. ഓർമകളിലേക്ക് കണ്ണോട്ടയെറിയുമ്പോൾ ദ്രവിച്ച്, നാശമായിപ്പോയ ചിലത് തെളിഞ്ഞുവരും. അത് സ്വന്തം പേരിലെടുത്ത ടിക്കറ്റും ലക്ഷ്യസ്‌ഥാനമുള്ള യാത്രയും പറഞ്ഞുവച്ച ട്രെയിനായിരുന്നു. ഇതേപോലെ അധികം ഇഴച്ചിലൊന്നും കൂടാതെ,കൂവിപ്പായാതെ, പുകച്ചുരുളുകളാൽ മറ തീർക്കാതെ, നോവിന്റെ പേരറിയാ മരങ്ങൾ തീർത്ത തണലിൽ അന്ത്യവിശ്രമം കൊള്ളുന്നു.
എന്നവസാനിക്കുമെന്ന ബോധ്യമില്ലാതെ, യാതൊന്നും സ്വന്തമായിക്കിട്ടാത്ത ഈ യാത്രയിലെ ഊടുവഴികളിൽ ശ്വാസോച്ഛ്വാസങ്ങളെ മറന്ന് ജീവിതത്തിന്റെ എറങ്കോണിപ്പുകൾ ബാക്കിയാക്കി അങ്ങനെ...
നേരം സന്ധ്യയോടടുക്കുന്നു. ഇരുൾ കനം വച്ചുതുടങ്ങുന്നുണ്ട്. ചില വീടുകളിൽ നിന്ന് നിലവിളക്കിന്റെ തിരിവെട്ടം കണ്ണുചിമ്മുന്നുണ്ട്. 

നക്ഷത്രങ്ങൾ തുന്നിയ കറുത്ത കമ്പളവിരിയിൽ പൊന്നമ്പിളി പുഞ്ചിരി തൂകി. കാറ്റ് നൃത്തം വച്ചു. മുല്ലമൊട്ടുകൾ വിരിയുന്നതിന് മുന്നേ ഞാനെത്തുമായിരിക്കും. വെട്ടിത്തിരിച്ചിട്ടും മുറിഞ്ഞുപോകാത്തത്രയും ആഴത്തിൽ  ഹൃദയഭിത്തിയിൽ വേരോടിയ ഭൂതകാലം കണ്ണാടിത്തളങ്ങളിൽ മുഖം നോക്കുന്നു.
താന്താങ്ങളാൽ വിരചിതമായ വിഷാദകാവ്യം വിൽക്കാൻ വച്ചിരുന്നോ?
അതിന്ന് വഴിനീളെ പറന്നു നടപ്പുണ്ടായിരുന്നു. കണ്ടുകിട്ടിയാൽ കൊണ്ടെത്തരാം. വീണ്ടുമൊരു സന്ധ്യയിൽ കണ്ടുമുട്ടി, ബാക്കി വന്ന വാർത്തകൾ അപ്പോൾ പറയാം..

No comments:

Post a Comment