Followers

Friday, 14 September 2018


എത്രവേഗമാണ് ഓർമകൾ കുന്നുകൂടുന്നത്..
മനുഷ്യർ മണ്മറയുന്നത്..

കാൽ തൊട്ട് കണ്ണിൽ വയ്ക്കുമ്പോൾ തമ്മിലിനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് മണി അച്ഛൻ പറഞ്ഞത് ഇന്ന് അന്വർത്ഥമായി.
പ്രായമുള്ളയാളാണ്,മരിക്കേണ്ടതാണ് എന്നൊക്കെ പറയാമെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്ന നോവ് ഭീകരമാണ്. അതേതു പ്രായത്തിൽ മരിച്ചാലും വേദനയാണ്..

മണി അച്ഛൻ എനിക്ക് ,സ്നേഹിച്ചുകൊതിതീരും മുന്നേ എന്നെവിട്ട് പോയ അച്ചാമ്മയുടെ  ജീവിച്ചിരിക്കുന്ന പ്രതിരൂപമായിരുന്നു.

മണ്മറഞ്ഞുപോയിട്ടും അച്ചാമ്മയെ ഞാൻ കണ്ടുകൊണ്ടിരുന്ന മുഖം.
അമ്മാവന് കൂടുതലാണെന്നുള്ള അച്ഛന്റെ മെസേജ് പിന്നീട് അമ്മാവൻ മരിച്ചു എന്നായി മാറി.

അച്ഛനയച്ച ആ രണ്ട്‌ വാചകങ്ങളെ ഏറെ നേരം നോക്കിയിരുന്ന് ഒടുവിൽ കണ്ണുനീർ വീണ് മാഞ്ഞുപോയി. അവ വെറും അക്ഷരങ്ങൾ തുന്നിച്ചേർത്ത വാക്കുകളായിരുന്നില്ല...
വിവരിക്കാനാവാത്തൊരു വേദന അവയിൽ വിങ്ങി നിൽപ്പുണ്ട്.

ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളെല്ലാം പടിപടിയായി ഓർമയിലേക്ക് ഒഴുകിയെത്തി.
അസുഖം കൂടിയെന്ന് കേട്ടപ്പോൾ തൊട്ട് ഞാൻ അസ്വസ്ഥയായിരുന്നു.പുലർച്ചയ്ക്ക് പതിവില്ലാതെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ആലോചിച്ചത് കൂടുതലും മണി അച്ഛനെക്കുറിച്ചാണ്.

മരിക്കുന്ന നേരം മണി അച്ഛന്റെ ആത്മാവ്  എന്നെക്കൊണ്ട് ഓർമിപ്പിച്ചതാവണമെന്ന് പിന്നീട് തോന്നി.

പ്രായം കൊണ്ട് അവശനായി തുടങ്ങുന്ന സമയത്താണ് ഞാൻ ദുബായിലേക്ക് പോരുന്നത്.ഇടയിൽ ചെന്നപ്പോൾ അസുഖം കൂടിയും കുറഞ്ഞും ഇരുന്നു.
2005 ൽ മാമന്റെ കല്യാണത്തിന് എത്ര ചുറുചുറുക്കോടെ ഓടിനടന്നയാളാണ്.

ഓർക്കാനിപ്പോൾ ഒരുപിടി ഓർമചിത്രങ്ങൾ കോറിയിട്ടു മണി അച്ഛനവിടെ ചേതനയറ്റ് കിടപ്പുണ്ടാവും.
ഉത്സവത്തിന് വീട്ടിൽ വന്നിരുന്ന് വർത്തമാനം പറഞ്ഞൊക്കെ ഇന്നലെയെന്നത് പോലെയുണ്ട് മനസിൽ.

പ്രായാധിക്യം മണി അച്ഛനെ കുറച്ചൊന്നു നോവിച്ചു. ഓർമ പതുക്കെ മങ്ങിയെങ്കിലും പിന്നെയിടയ്ക്ക് മറവിയുടെ മാറാല നീക്കി പുറത്ത് വരും. നടക്കുമ്പോൾ വീഴുന്നുവെന്ന് അമ്മ പറഞ്ഞുകേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും. നടക്കരുതെന്ന്  പറഞ്ഞാലൊന്നും കേൾക്കില്ലെന്ന് മാത്രമല്ല കണ്ണ് തെറ്റിയാൽ പറമ്പിലേക്ക് ഓടിക്കളയുകയും ചെയ്യും. വയസായാൽ കുട്ടികളെക്കാൾ കുസൃതി കൂടുമെന്നുള്ളത് എത്ര ശരിയാണ്.

കാറിലെത്ര കയറിയാലും മതി വരാതെ, ആഗ്രഹത്തോടെ നോക്കി നിൽക്കുന്ന മണി അച്ഛൻ പടിയത്ത് വീട്ടിലെ വരാന്തയിൽ അങ്ങനെ തന്നെ നിൽപ്പുണ്ട്.

മണി വൈദ്യർ മരിച്ചുപോയെന്ന് നാട്ടുകാർ പറഞ്ഞിരിക്കും.

ഇല്ലല്ലോ എന്ന് വിചാരിക്കുമ്പോഴെല്ലാം കണ്ണ് നിറയും.പക്ഷേ തൊണ്ണൂറുകളുടെ വൈഷമ്യതകളിൽ നിന്നുള്ള മോചനം മണി അച്ഛന് അനിവാര്യമായിരുന്നു.

വേദനകൾ കനച്ച ലോകത്ത് നിന്ന് അപ്പൂപ്പനും അമ്മൂമ്മയും അച്ചിച്ചനും അച്ചാമ്മയുമെല്ലാം പിരിഞ്ഞുപോയി.

എന്റെ ഹൃദയത്തിൽ വിരിഞ്ഞ താമരപ്പൂക്കളായിരുന്നു അവരെല്ലാവരും.
ഒരുകാലത്തും വാടാത്ത താമരപ്പൂവുകൾ...


No comments:

Post a Comment