Followers

Wednesday, 12 September 2018

നീയൊരോർമയായി മാഞ്ഞുതുടങ്ങുന്നു എന്നറിയുന്നിടത്താണ് നാം വീണ്ടും ജീവിച്ചുതുടങ്ങുന്നത്...
അസ്തമിക്കപ്പെടുവാനായി മാത്രം നിറശോഭയോടെ പുനർജനിക്കുകയും  ചെഞ്ചായം കലർന്ന ആകാശത്ത് സൂര്യൻ വേദനയോടെ പുഞ്ചിരിക്കുകയും ചെയ്യും.
നഷ്ടപ്പെടുന്നതിന്റെ നോവാണോ അതെന്നെന്നോട് ചോദിച്ചാൽ ഇനിയൊരിക്കലും തിരികെ വരാത്ത ഈ സന്ധ്യയെന്നെ 

നോവിക്കുന്നുവെന്ന് പറയും.
ഞാനൊറ്റയ്ക്കാണ്.
വരാന്തയിൽ, കടൽക്കാറ്റ് കൊണ്ടിരുന്ന് ചോന്ന രത്നക്കല്ല് കെട്ടിയ കുളത്തിൽ മുങ്ങുന്ന സൂര്യനെ കണ്ടവസാനിക്കുന്ന എന്റെ സന്ധ്യകൾ..
അദൃശ്യമായ പാളികൾക്കപ്പുറത്ത്,എന്റെ കാഴ്ചയ്ക്കുമപ്പുറത്ത് നീയെന്നെ കാണുന്നുണ്ടോയെന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ വിചാരിക്കുന്നു.
എന്നെ നീ കാണുകയും കേൾക്കുകയും എന്നാലെനിക്ക് മറയപ്പെട്ടും,നീ കൂടെയുണ്ട് എന്ന ചിന്തയിലാണ് ഞാനെന്നെ ഭദ്രമാക്കിയിട്ടുള്ളത്.

ഓരോ അസ്തമയ സൂര്യനും ചോപ്പുരാശി പൂണ്ട് നിൽക്കുമ്പോൾ വേർതിരിച്ചറിയാനാവാത്തൊരു ദുഃഖമെന്റെ നെഞ്ചിലുരുണ്ട് കൂടും.
ഒരു മഴയിപ്പോൾ പെയ്താൽ മരിച്ചുവീഴാവുന്നത്ര കാർമേഘങ്ങളെ പേറിയുള്ള യാത്രയെനിക്ക് മടുത്തു.

തിരിഞ്ഞുനോക്കിയാലൊരുപക്ഷേ,ഒരു മാത്ര മിന്നിമാഞ്ഞു കാണാൻ,പാതിവഴിലെങ്ങാൻ നീയുണ്ടോവെന്ന് ഞാൻ തിരിഞ്ഞുനോക്കാറുണ്ട്.
ആഞ്ഞലയ്ക്കുന്ന തിരമാലകളെയല്ലാതെ മറ്റൊന്നും അവിടെ ശേഷിക്കയുണ്ടാവില്ല.
നാമൊന്നിച്ചു തുന്നിയ പട്ടുവിരിപ്പിലെ പൂമ്പാറ്റയെ ഓർക്കുന്നോ നീ..
അതിന്റെ ചിറകിൽ ഞാനിന്നും മഴവില്ലിനെ തേടാറുണ്ട്.
പറന്ന് പോകാൻ അതിനും മോഹമുണ്ടെന്ന് തോന്നുന്നു.
ചില രാത്രികളിൽ ഓർമകളെല്ലാം കൂടി എന്റെ തലയ്ക്കൽ വന്ന് ബഹളം പൂണ്ട് ആരാദ്യം, ആരാദ്യം എന്നൊച്ചവച്ച് മനസിലെ പിന്നിലേക്കുള്ള ജനാല തുറന്നിടും.. കണ്ണുനീർ വീണ് കുതിർന്ന്, തൊണ്ടയിൽ കുരുങ്ങിപ്പോയ കരച്ചിൽ നിന്റെ പേര് വിതുമ്പാറുണ്ട്. പോറിപ്പോയ, മങ്ങിയ ഒരു ചിത്രം ഹൃദയഭിത്തിമേൽ തൂങ്ങുന്നു..
ഏകാന്തത പിന്നെയും പെറ്റുകൂട്ടി,എനിക്ക് ചുറ്റുമവ പാട്ട് പാടുന്നു...
നൃത്തം വയ്ക്കുന്നു.
ഇനിയേത് ലോകത്ത് വച്ചാണ് നിന്നെയൊന്നു കാണാനാവുക..

സ്മൃതിതീരങ്ങളിലൊഴുകി ഊനമറിയാതെ ഉഴറുന്നൊരു തോണിയായി ഞാനും മാഞ്ഞുപോയൊരോർമയായി എന്നെ നീറ്റി നീയും..
പ്രിയപ്പെട്ടവളേ,
ഇനിയുമെനിക്ക് പകർന്നുതരാൻ സ്നേഹം ബാക്കിയായിരുന്നു.
പാതയോരമതാ നീളുന്നു.
ഞാനിനിയും യാത്ര തുടരട്ടെ..

No comments:

Post a Comment