ഞാനില്ലാതെ എങ്ങനെയാണ് നീ മാത്രമുണ്ടാവുക?
നീയില്ലായിരുളിൽ എത്രയെന്നുവച്ചാണ് എനിക്ക് പതുങ്ങിയിരിക്കാനാവുക?
മാതളപ്പൂത്തൊണ്ടുകളടങ്ങിക്കിടന്ന, വക്കുകൾ പൊട്ടിപ്പരുവമായ പഴമയുടെ എല്ലാ നോട്ടങ്ങളോടുകൂടിയും ചില്ലുപാത്രം അന്നത്തെ മഴയിൽ വെള്ളക്കെട്ടിലാണ്ടുപോയി.
ചോർന്നൊലിക്കുന്ന ഇടവപ്പാതിക്ക് നിന്നെയവസാനം കാണുമ്പോൾ, പതിവില്ലാവണ്ണം എന്തൊരു പുഞ്ചിരിയായിരുന്നു നിനക്ക്?
മുഖം നിറയെ ഉദയചന്ദ്രന്റെ പ്രഭ!
ഉമ്മറത്ത് മുറ്റമധികമില്ലെന്ന പരാതി നേരിൽ ബോധ്യപ്പെട്ടത് അന്നുമാത്രമാണ്. അതിന്നു മുമ്പ്, പൂച്ചെടികൾക്കോരത്ത്, മുറ്റമതാകെയും വല്യ പലേ പലേ മരങ്ങൾ നടണമെന്നും ഞാറയും ചാമ്പയും ചെമ്പകവുമെല്ലാം വളർന്ന് പന്തലിക്കുമ്പോൾ അത്തണലിൻ കീഴിൽ കസേരമേലിരുന്ന് കാറ്റുകൊള്ളണമെന്ന് നീ പറയാറുണ്ടായിരുന്നില്ലേ?
ആലപ്പുഴേന്ന് കൊണ്ടന്ന സപ്പോട്ടപ്പഴങ്ങളൊക്കെ പഴുപ്പിക്കാൻ വച്ച ഇറയത്താണ് ഞാനിപ്പോൾ ഇരിക്കുന്നത്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ അവ പഴുത്തു. എന്തൊരു പ്രേമത്തോടെ നീയത് പൊളിച്ചെടുത്ത് കഴിക്കുമ്പോൾ, ഇതിന്നുമാത്രം കരുകരുപ്പ്, എവിടെയൊളിച്ചിരിക്കുന്നുവെന്ന് ഏറെത്തവണ നീ ചോദിക്കുകയുണ്ടായി.
എന്തൊക്കെ സംശയങ്ങളാണ്!
പിന്നെ നീ പേരത്തൈച്ചോട്ടിൽ സപ്പോട്ടക്കുരു കുഴിച്ചിട്ടു.
പെനെട്രേഷൻ പെട്ടെന്ന് നടക്കാൻ നെടുതായൊന്ന് പൊട്ടിച്ചിടണമെന്നൊക്കെ വായിച്ചുപഠിച്ച് തഴക്കമുള്ള കൃഷി ജ്ഞാനിയെപ്പോലെ!
പെനെട്രേഷൻ പെട്ടെന്ന് നടക്കാൻ നെടുതായൊന്ന് പൊട്ടിച്ചിടണമെന്നൊക്കെ വായിച്ചുപഠിച്ച് തഴക്കമുള്ള കൃഷി ജ്ഞാനിയെപ്പോലെ!
എത്രയാഗ്രഹത്തോടെ എന്തെല്ലാം ചെടികൾ വച്ചു നനച്ച് മേൽമണ്ണും അടിമണ്ണും കിനിഞ്ഞു വെള്ളമിറങ്ങുന്നത് നോക്കി, മരം പെയ്യുന്ന 'ടിന ടിന ' ശബ്ദത്തെ സശ്രദ്ധം കേട്ടുനിന്നു.
മഴകൊള്ളാനും മഞ്ഞിൽ കുളിക്കാനും കാറ്റിനോടൊത്ത് പറക്കാനും കുഞ്ഞിവെയിലിനോടൊത്ത് കഥ പറയാനും നിനക്കെന്ത് ഇഷ്ടമായിരുന്നു..
പേരറിയാക്കിളികളെല്ലാം, തന്റെ മുറ്റത്ത് പഴങ്ങൾ തിന്നാൻ വരണമെന്ന് നീ വളരെയേറെ ആശിച്ചു. അവകളുടെ കൂജനങ്ങളിൽ മതിമറന്നുനിന്ന് എത്ര മുഗ്ദ്ധയായി..
പോകണ്ടേ?
ആ നദിവക്കിലേക്ക്..
പുഴക്കരെ വരാറുള്ള കാറ്റ് നിന്നെ തേടുമല്ലോ..
ചോറ് കൊടുക്കാറുണ്ടായിരുന്ന കുഞ്ഞിമീനിന് പക്ഷേ ഒന്നുമറിയാതെ തുള്ളിച്ചാടി ഒഴുകി നടക്കാം.
നിശ്ചലമായ നിന്റെ മിഴിയിണകളെന്താണ് ഇവ്വിധം അടഞ്ഞുതന്നെയിരിക്കുന്നത്?
എന്താണ്, "എപ്പോൾ വന്നൂവെന്ന്" ചോദ്യമില്ലാതെ, കണ്ട മട്ടില്ലാതെ ഒരേ കിടപ്പങ്ങു കിടക്കുന്നത്?
ഇമകളെന്താണ് ചലിപ്പിക്കാത്തത്?
ഒന്നും മിണ്ടുകയില്ല എന്നുണ്ടോ?
മഴ പിന്നേയും തിമിർത്ത് പെയ്യുകയാണ്. നിന്നെക്കാണാൻ ആളുകൾ വന്നുകൂടി കറുത്ത കുടകളുടെ വലിയൊരു കൂട്ടം.
മൂകമായിരിക്കേണ്ട അവസ്ഥയിലും മഴയെന്തിനാണ് പാട്ട് പാടുന്നത്?
ഒടുവിലത്തെ യാത്രയ്ക്ക് നിന്നെ ഒരുക്കാൻ തുടങ്ങുന്നുവല്ലോ..
ഒടുവിലത്തെ യാത്രയ്ക്ക് നിന്നെ ഒരുക്കാൻ തുടങ്ങുന്നുവല്ലോ..
തിരിച്ചുവരില്ലാത്ത, എന്നെക്കൂട്ടാണ്ട് നീ മാത്രം പോകുന്ന യാത്രയെന്തിനാണ് തിടുക്കപ്പെട്ട് ഏർപ്പാടാക്കിയത്?
ഇരുളിറങ്ങിത്തുടങ്ങുന്നു. കാറ്റിന് മുമ്പില്ലാത്ത ശാന്തത..!
വഴിവക്കിലെ വൈദ്യുത ദീപങ്ങൾ ഇപ്പോൾ ഇങ്ങോട്ടേക്കെത്തിനോക്കാറാവും..
നീയില്ലാതെ ഞാൻ മാത്രവും എങ്ങനെയാണ് ഉണ്ടാവുക!!!

No comments:
Post a Comment