Followers

Thursday, 21 March 2019

തിരികെ നോക്കുന്ന മാത്ര മടങ്ങാനൊക്കണം കുട്ടിക്കാലത്തേക്ക് ചെന്ന് നിൽക്കാനൊക്കണം
പഴയ പാവാടക്കാരിയിലേക്ക്.
പടർന്ന പുരികങ്ങളുള്ള, ഉണ്ടക്കണ്ണിയിലേക്ക്.

അവളിലേക്ക് ഒരു ജന്മത്തിന്റെ ദൂരമുണ്ടെന്ന് തോന്നിപ്പോകയാണ്.
പക്വമല്ലാ കാഴ്ചയാണവളുടേതെങ്കിലും നേർത്തു തെളിഞ്ഞൊരെന്ത്‌ നിഷ്കളങ്കതയാണ് വെള്ളക്കണ്ണുകളിൽ!

പ്രേമത്തോടെ, അത്യന്തം സ്നേഹത്തോടെ ചുറ്റിലും നോക്കി സംശയലേശമെന്യേ കഴിയാനവൾക്ക് കഴിഞ്ഞിരുന്നു.

എണ്ണ മിനുങ്ങുന്ന തലമുടിയെ പൊക്കി-മുറുക്കിക്കെട്ടി, പൗഡറിൽ മുഖം പൊത്തി കണ്ണുകളിൽ വാരിയെഴുതിയ മയ്യിൻ കറുപ്പും നെറ്റിയലങ്കരിക്കുന്ന ശിങ്കാറിൻ അഞ്ചാറു കുത്തുകളും!

അവൾക്കലങ്കാരങ്ങൾ അത്ര തന്നെയുള്ളൂ.

എനിക്ക് പോരാ നിറമെന്ന്- ഇത് പോരായത് പോരാ എന്നെന്നു നിരീക്കാത്ത, കത്തണ പകലുകളുടെ രാജകുമാരി!

പോയ നാളിൽ വർണ്ണങ്ങളിൽ ഇനിയേത് നിറമാണ് ബാക്കിയെന്ന് അങ്കലാപ്പ് മനസിൽ ഉഴറുമ്പോഴെല്ലാം അവൾക്കങ്ങനെയൊന്നുമില്ല.

നിറമുറ്റ ബാല്യമായിരുന്നവൾക്ക്. 

ഇല്ലാത്തണൽ കുളിർമകളെ അന്നവൾക്ക് പരിചിതമല്ല.

ഓണത്തിന് അച്ഛനിട്ട ഊഞ്ഞാലിൽ, "ഇനി മതി, ഇന്നി ഞാനാടട്ടെന്ന് " പറയലുകൾ കേൾക്കാനില്ലാതെ മടുക്കുവോളം ആടിമരിച്ചവൾ!

ടിവിപ്പെട്ടിയിലെ ഓണക്കാഴ്ചകൾ കണ്ട്, പൂക്കൂടയേന്തിപ്പോകാ-പ്പൂപറിക്കലുകൾ, കൂട്ടരോടൊത്ത് അത്തപ്പൂവിടാൻ, അക്കാണും കാഴ്ചവട്ടങ്ങൾ, നീളൻ വിരി സദ്യകൾ!
അതൊക്കെ കണ്ട്, മൂന്ന് നാക്കിലകൾ നാണിച്ചു ചെറുങ്ങനെ കിടന്ന കിടപ്പിൽ ചത്തുവീഴാൻ ആശിച്ചിരിക്കണം.

വിഷുവിനും മാറ്റമില്ല. ടിവിപ്പെട്ടിക്കകത്ത് നിന്ന് നിരാശക്കനലുകൾ ഊതനിറമുള്ള ഉടുപ്പിട്ട് പാറുകയായി..

അവൾക്ക് പറയാനില്ലാതെയായിപ്പോയി മേടമാസപ്പൊന്ന് പൂത്ത കഥകൾ..

കേമൻ തറവാട്ടിലെ മുത്തശ്ശിയമ്മ തന്റെ പേരക്കുട്ടിയെ സർവ്വവും ചമച്ച കണി കാട്ടുന്നു..പൊത്തിയ കൈകൾക്കിടെ അവൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.

അഷ്ടലക്ഷ്മിത്തട്ടും പട്ടുഞൊറി വിരിപ്പും പാലക്കാമാലയും, കണ്ടമാത്ര കാരുണ്യക്കടലിൻ കണ്ണിണ മുനയിൽ കോർക്കുന്ന കുട്ടിക്കൃഷ്ണനും!
ഓട്ടുരുളിവായിൽ നിൽക്കയില്ലായെന്ന് പറഞ്ഞ് പുറത്തേക്ക് കണ്ണോട്ടയെറിയുന്ന പഴ-പ്പച്ചക്കറിക്കായ്കൾ..

കൈനീട്ടം തരാൻ മത്സരിക്കുന്ന അമ്മാവന്മാർ!
പൊന്നേയെന്നെടുത്ത് ഉമ്മവയ്ക്കുന്ന അപ്പൂപ്പൻമടിമേലിരുന്ന് കണി 
കണ്ടാർത്തു ചിരിക്കുന്ന കുട്ടിയെ കണ്ട് വെള്ളം നിറഞ്ഞ മിഴികൾ..

ചുമരിന്മേലിരുന്ന ഫോട്ടോയിൽപ്പെട്ട ചിലരത് കണ്ട് വിങ്ങിയോ എന്തോ!

പച്ചയുടുത്ത പാടവരമ്പത്ത് തത്ത വരുന്നോ എന്ന് നോക്കണ്ടേ?
കിളിമകൾ തൻ പാട്ട് കേൾക്കയുണ്ടോ?

കടിഞ്ഞൂൽപ്പൊട്ടിക്ക് നെറയെ അമ്മാവന്മാരില്ല.
പാടില്ലാ പാടില്ലാ പാടാൻ അണ്ണനില്ല..

കണ്ണുരുട്ടാൻ, വാത്സല്യമൂട്ടാൻ അക്കയുമില്ല.
അവൾക്ക് അണ്ണനും അക്കയുമെല്ലാം അവൾ തന്നെ..

അത്രയില്ല കൂട്ടരും മാളോരും കൂട്ടിന്ന് പ്രായക്കാരുമില്ല തീരെ..
അവൾടെ പാടിന്, കൂട്ടായ കിളികളേം മരങ്ങളേം പൂക്കളേം ഓണക്കാലത്തെ 
കത്തും പകലുകളേം ചേർത്തുവച്ചു.

അന്നവൾക്ക് ഇന്നിനേക്കാൾ സൗന്ദര്യമുണ്ട്..
അവൾ കണ്ട പകലും രാത്രിയും..
കുടിച്ച കഞ്ഞീം പയറും..
നിലാവു പെയ്ത മുറ്റം, 

അച്ചാമ്മയുടെ പുന്നാരക്കുട്ടി, ആയമ്മക്കൈത്തണ്ടയിൽ മുറുക്കെപ്പിടിച്ച് നടന്നുപോകയാണ്..

അച്ചാമ്മയുടെ കൂട്ടുകാരത്തി കമലാക്ഷി വേലിവാതിൽക്കൽ ചിരിക്കുന്നു..

"ആരിത് കുട്ടിപ്പെണ്ണാ? വാ മോളെ...''

അരിമുറുക്ക് വായിൽ പറ്റാവുന്നത്ര കുത്തിത്തിരുകി ചിരിക്കണം ഈഈന്ന്..
അച്ചാമ്മയുടെ മെലിഞ്ഞ കൈപ്പത്തിയ്ക്ക് പുറത്തെത്താൻ മുഴച്ച ഞരമ്പുകളിൽ കണ്ണോടിക്കുമ്പോൾ വേണേൽ മുറ്റത്തെ മുല്ലപ്പൂക്കളെ ഞെറുക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തണമെന്ന് വിചാരിക്കും.

കമലാക്ഷിയമ്മയുടെ മുറ്റത്ത്, അന്ന് ആഞ്ഞിലിയുണ്ട്, പ്ലാവുണ്ട് പേരമരമുണ്ട്..

ആഞ്ഞിലിച്ചക്ക പറിച്ചുതരാൻ, അവിടത്തെ അണ്ണനോട്‌ പറയേ വേണ്ടൂ..
മരത്തെക്കേറണോ?
തോട്ടി കൊണ്ടെ കുത്തണോ!

അവരാരും കാണാണ്ട്, വടക്കേ മുറ്റത്തെ കിണറ്റിങ്കരയിലേക്ക് ഓടും.
എത്രവെള്ളമെന്ന് ഏന്തിവലിച്ചാലും കാണാൻ കിട്ടില്ല. 

അടുക്കവാതിലിലേക്ക് എപ്പോൾ വേണേലും അണ്ണന്റെ അമ്മ വന്നേക്കും.
ആരാണിത്ര വെള്ളം ഇതിലൊഴിച്ചുവച്ചത്..

പാവാടക്കാരിക്ക് അപ്പടി സംശയങ്ങളാണ്..
നീട്ടിപ്പിടിച്ചാ പാവാടപ്പെണ്ണ് ഓടുന്നു..

എനിക്കോടാൻ വയ്യല്ലോ.. ഓടിയിട്ടുമോടിയിട്ടും എത്തുകയില്ലാ ഓട്ടം തീരില്ലെന്നാവാം..


6 comments: