Followers

Tuesday, 4 June 2019

3.
വട്ടക്കണ്ണട മൂക്കിൽ ഒന്നുകൂടി ഉറപ്പിച്ചു നിർത്തി ടീച്ചർ എന്നോട് ചോദിച്ചു.
ഞാനമ്മയെ നോക്കി. എന്നിട്ട് തൊണ്ട ശരിയാക്കി പറഞ്ഞു.

"അർച്ചന ടി ആർ "

ക്ലാസ്സിലേക്കുള്ള വഴി പറഞ്ഞു തന്ന് ടീച്ചറുടെ പക്കൽ നിന്ന് ഞങ്ങൾ ഓപ്പോസിറ്റ് കാണുന്ന ക്ലാസ്സ്‌ മുറിയിലേക്ക് വരാന്തയിലൂടെ നടന്നു.
ക്ലാസ്സ്‌ തുടങ്ങുന്നിടത്ത് അമ്മ നിന്നു.
"കയറിക്കോ,ഞാനേ വൈകിട്ട് വരാ"ന്ന് പറഞ്ഞു അമ്മ നീങ്ങി.

എന്തുചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ ഒരു കുട്ടി എന്നെ, "വാ ഇവിടെ വായെ"ന്ന് കൈ കാട്ടി വിളിച്ചു.
എനിക്ക് അവളെ കണ്ടുപരിചയമുണ്ട്.
ഓർത്തോർത്ത് ഞാനവളെ കണ്ടുപിടിച്ചു.
ശരണ്യ !
സൗമ്യ അക്കയുടെ അടുത്ത വീട്ടിലെ കുട്ടി. അവളുടെ വീട്ടിൽ പശുക്കളും മുറ്റത്ത് കൂവളമരവും, പൂർവികന്മാരുടെ അസ്‌ഥിത്തറയുമുണ്ടായിരുന്നു. അക്കയുടെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം ചെമ്പകമരങ്ങൾ പൂത്തുനിൽക്കുന്ന വേലിക്കപ്പുറത്ത്, പെറ്റിക്കോട്ടിട്ട ഒരു കുട്ടി തന്റെ നീളൻ മുടി കോതാറുണ്ടായിരുന്നു.

അവൾ എനിക്കായി സ്‌ഥലം പിടിച്ചിട്ടുണ്ട്.
എനിക്ക് സന്തോഷായി.
ധൃതിയിൽ, ഇനി ആരേലും വന്നിരിക്കോയെന്ന് പേടിച്ച് ഞാനങ്ങോട്ടേക്ക് നടന്നു. 
ബഞ്ചിലാകെ തിക്കും തിരക്കുമാണ്.
ടീച്ചറിനിയും വന്നിട്ടില്ല.
ശരണ്യ കിണഞ്ഞു പരിശ്രമിച്ചിട്ടും അവളിരുന്ന സ്‌ഥലവും കടന്ന് അവളൊഴുകിപ്പോകയാണ്..
ഇതെന്ത് കൂത്ത്.. 
ഞാനപ്പുറത്തെ വശത്തേക്ക് നോക്കി.
മെലിഞ്ഞു വെളുത്ത ഒരെണ്ണമിരുന്ന് തിക്കിക്കളിക്കയാണ്.
അഹങ്കാരി.
അവൾക്ക് മാത്രമിരുന്ന് സുഖിച്ചാൽ പോരല്ലോ.
ഒരു വിധികർത്താവിന്റെ ധാർഷ്ട്യത്തോടെ അവളിരിക്കുന്നിടത്തേക്ക് നടന്നുചെന്ന് "നീങ്ങിരിക്കെടീ " ന്ന് പറഞ്ഞൊരു പിച്ചും വച്ചുകൊടുത്തു.
അയ്യോടാ..
തിക്കലുപെണ്ണതായിരുന്നു കരയുന്നു.
ഏങ്ങി ഏങ്ങി ഇപ്പൊ ചാവുമെന്ന മട്ടിലവൾ കരച്ചിൽ തുടരുമ്പോൾ ക്ലാസ്സ്‌ ടീച്ചർ, അമ്മിണി ടീച്ചർ ക്ലാസ്സിലേക്ക് ചുവപ്പിൽ സ്വർണ്ണ വരകളുള്ള സാരിയുടുത്ത് കയറി വന്നു.
കരച്ചിലുകാരി ജോലിയുടെ വേഗത ഉച്ചത്തിലാക്കി.
എന്റെ ന്യായമൊന്നും വിലപ്പോയില്ല.
ഇരിക്കാൻ സീറ്റ് തരാത്തോണ്ടാണെന്ന് പറഞ്ഞിട്ടൊന്നും ടീച്ചർക്ക് ബോധ്യായില്ല.
ചൂരൽക്കഷായച്ചൂട് ആദ്യ ദിനത്തിൽ തന്നെയേറ്റ് വാങ്ങി.
നാശം പിടിക്കാൻ.
ഞാനാ മോങ്ങിപ്പെണ്ണിനെ പ്രാകി.
അവളായിരുന്നു അഞ്ജലി.
അവളും അക്കയുടെ അയൽവാസിയാണ്. 

കയ്യിലെ നോവ് ആരേം കാണിക്കാതെ ശരണ്യയുടെ അടുക്കൽ തന്നെ ഞാൻ വന്നിരുന്നു.
ഇപ്പുറത്തിരുന്ന ഉണ്ടക്കണ്ണി എന്നെ നോക്കി ചിരിച്ചു.
അവരൊക്കെ ഒന്നിച്ചു ട്യൂഷൻ പഠിച്ചവരാണ്.
അതോണ്ട് ഒറ്റ ബഞ്ചിൽ എല്ലാരൂടെ ഇരുന്നതാണ്.
ഉണ്ടക്കണ്ണിയുടെ കൈയ്യക്ഷരം വടിവൊത്ത് അവളുടെ കണ്ണ് പോലെ ബുക്കിൽ ഉരുണ്ടിറങ്ങി.
ആ പേര് ഞാൻ വായിച്ചു.
ശ്രീലക്ഷ്മി.
പിന്നേം കുറേപ്പേരെ പരിചയപ്പെട്ടു.
ഇന്റെർവെല്ലിലെ കല്ലുകൊത്തിക്കളിയിൽ പരിചയപ്പെട്ട സൗമ്യ, ചിത്ര, നാലാം ക്ലാസ്സിലെ ശിശുദിനത്തിന് പോലീസായി വന്ന അശ്വനി, അവളുടെ കൂടെ എപ്പോഴും കാണുന്ന ശ്യാമിലി..
ചിത്രയും സൗമ്യയും ഞാനും കൂടിയാണ് ആദ്യം കല്ലുകൊത്തിക്കളിച്ചത്. മുറ്റത്ത് നട്ടുവളർത്തിയ ബന്തിച്ചെടിയിൽ നിന്ന് ആരും കാണാതെ പൂവുകളിറുത്തത്.
ചിത്രയുടെ കയ്യിൽ പല വർണ്ണത്തിലുള്ള വളപ്പൊട്ടുകളുമുണ്ട്.
കല്ല് മടുത്താൽ വളപ്പൊട്ട്. മണ്ണിട്ട് മൂടിയ കിണറിന്റെ വായിലും ചുറ്റിലുമൊക്കെ ഞങ്ങളെത്ര കളികൾ കളിച്ചു.

എന്തൊരാക്രാന്തമായിരുന്നു കല്ല് കളിക്കാൻ!

കല്ലുകളോടുള്ള കമ്പം പതുക്കെ പനക്കൻ ചേട്ടന്റെ കടയിലെ അടുക്കിവെച്ച ടിന്നുകളിലെ അരിയാസ് വട്ടുകളിലേക്ക് വഴുതിമാറി.

പല നിറങ്ങളിൽ, ഗ്ലാസ്സോണ്ടുണ്ടാക്കിയ വട്ടിന്നുള്ളിൽ ത്രിമാനാകൃതിയിൽ, വൈരപ്പുളികളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്തു എങ്ങനെ കുത്തിനിറച്ചു എന്നത് അക്കാലത്തെ ഒരത്ഭുതം തന്നെയായിരുന്നു.

പല വലിപ്പത്തിൽ പഴയ സോഡാക്കുപ്പീന്ന് കിട്ടണ കറുത്ത് തിളങ്ങുന്നതും, പുതിയ വഴുക്കൻ വട്ടുകളുമൊക്കെച്ചേർന്ന് വല്യൊരു ശേഖരം എനിക്കുമുണ്ടായിരുന്നു. നിധി പോലെ ഏറെക്കാലം ഞാനത് കൊണ്ടുനടന്നു.

പാടം നികത്തിയാണ് വല്യച്ഛൻ വീട്‌ വച്ചത്. അത് ലോപിച്ച് ലോപിച്ച് പാടമെന്നത് അവരുടെ വീട്ടുപേര് പോലെയായി.
പാടത്തൂന്ന് അക്കയും അണ്ണനും വീട്ടിലേക്ക് വരുമ്പോഴെല്ലാം അഭിമാന പുരസ്സരം ഞാനതെല്ലാം കൊണ്ടുവന്നുകാണിക്കും.
വട്ടുകളുടെ പേഴ്‌സൊന്ന്.
വളപ്പൊട്ടുകളുടെ വേറൊന്ന്.

കോർത്തേലീലെ അക്കമാരുടെ കുപ്പിവളകൾ പൊട്ടാൻ വേണ്ടി ഞാനേറെ  പ്രാർത്ഥിച്ചു. കാണുമ്പോഴൊക്കെ പൊട്ടിയാൽ എനിക്ക് തന്നെ തരണമെന്ന് ചട്ടം പുതുക്കി.

നാലാം ക്ലാസ്സിലെ ശിശുദിനത്തിന് ശ്രീലക്ഷ്മി ഇന്ദിര ഗാന്ധിയാണ്. മുടിയൊക്കെ നരയിട്ടിട്ടുണ്ട്. ഓമനത്തമുള്ള അയൺ ലേഡിയെ ഞാൻ മിഴി ചിമ്മാണ്ട് നോക്കി.
ഹരികൃഷ്ണനാണ് ചാച്ചാജി. അവന്റെ വെള്ളയുടുപ്പിൽ ഒരു റോസാപ്പൂവ് കുത്തിവച്ചിട്ടുണ്ട്. ടീച്ചറെഴുതിക്കൊടുത്ത പേപ്പർ നോക്കി അവൾ പ്രസംഗിക്കുന്നത് കണ്ടുകൊണ്ട് ഞാനും കൂട്ടുകാരും മുന്നിലുണ്ട്.

ഇനി പ്രച്ഛന്ന വേഷ മത്സരമാണ്.
ചെസ്റ്റ് നമ്പർ ലിസ്റ്റ് ഉഷ ടീച്ചറിരുന്നുറക്കെ വിളിക്കുന്നുണ്ട്.
ഒരു നമ്പർ മൂന്ന് തവണ വിളിച്ചിട്ടും വരുന്നില്ല.
എന്താണ് പറ്റിയതെന്ന് നോക്കുമ്പോൾ തിടുക്കത്തിൽ, കൂടിയിരിക്കുന്ന കുട്ടികളെയെല്ലാം ലാത്തികൊണ്ട് വകഞ്ഞു മാറ്റി അശ്വനി ഓടി വരുന്നുണ്ട്.
അവൾ ശരിക്കും പോലീസ് ആയി വരികയെന്നാണ് എനിക്കപ്പോ തോന്നിയത്.
ഇത്ര ചെറിയ പ്രായത്തിൽ പോലീസായോ..!എങ്ങനെ ജോലി കിട്ടി!

"അവളുടെ ചിറ്റപ്പൻ പോലീസ് അല്ലേ, ആ ഉടുപ്പാവണം" സൗമ്യ കണ്ടുപിടിത്തം നടത്തി.

അന്തം വിട്ടിരുന്ന എന്നെ മറികടന്നു അവൾ സ്റ്റേജിൽ കയറി ആരോ പഠിപ്പിച്ച പോലെ സ്റ്റേജിന്നിരുവശവും അങ്ങോട്ടുമിങ്ങോട്ടും നടന്നും നിന്നും കാണിച്ചു ഇറങ്ങി.
ആളുകൾ കയ്യടിച്ചു.

"ഇയ്യോ അവൾ മത്സരിക്കാൻ വന്നതാണ്. മണ്ടി.." ചിത്രയെന്നെ കളിയാക്കിച്ചിരിച്ചു.
എനിക്കപ്പോഴാണ് മണ്ടത്തരം മനസിലായത്.

കല്ലുകളീം വളപ്പൊട്ടും മറികടന്ന് ഞങ്ങൾ കുടകളടുക്കി ചേർത്ത് വിതർത്ത് വച്ച് കോഴീം കുറുക്കനും കളിച്ചു. കോഴിയായി ഒരാൾ കുടക്കൂടിനകത്തും കുറുക്കനായി ഒരാൾ പുറത്തും. കോഴിയെ കുറുക്കൻ പിടിക്കണം. കോഴിയെ പിടിക്കാതിരിക്കാൻ കോഴിയുടെ കൂടെയുള്ളവർ ശ്രദ്ധിക്കും.

പിന്നെയുള്ളത് കബഡിയാണ് .
ഇരു ടീമായി തിരിഞ്ഞു, എതിർ ടീമിലെ കളിക്കാൻ വരുന്നവളുടെ കാലിലേക്ക് ഞാനാഞ്ഞു വീണു. ആവേശത്തോടെ ഞങ്ങൾ കബഡി കബഡിയെന്നുറക്കെ അലറി മണ്ണിൽ കുളിച്ചു. പാവാടകൾ പൊങ്ങി കാലുകാണുമോയെന്നത് അപ്പോൾ ഓർക്കില്ലെങ്കിലും പിന്നീട് ആമ്പിള്ളേർ കണ്ടുകാണുമോയെന്നോർത്ത് നീറി.

സ്കൂൾ മുറ്റത്ത് തണൽ വിരിച്ചുകൊണ്ട് ഒരു മാവുണ്ടായിരുന്നു. തടിയൻ ശാഖകളിൽ തളിരിലകൾ തളിർക്കുന്നതും നോക്കി മഴ പെയ്യുമ്പോൾ ഞാൻ തൂണിൽ ചാരി നിൽക്കും.
വലിയ ജനാലകളിലിരുന്ന് പുറംമാനത്തേക്ക് കണ്ണെറിയും. ആൺകുട്ടികൾ ചാടിക്കേറി പറിച്ചുകൊണ്ടുവരുന്ന മാങ്ങ തിന്നാൻ കൊതിയോടെ കാത്തിരിക്കും.

ഞങ്ങളിറങ്ങണ വരെയും നല്ലൊരു ചുറ്റുമതിലില്ല. പാതി പൊട്ടിയടർന്ന മതിൽ ചാടിക്കടന്ന് കുട്ടികൾ ഗേറ്റിനെ വെല്ലുവിളിച്ചു.
മൂത്രപ്പുരയ്ക്ക് വാതിലുമില്ല.
നിവൃത്തിയുണ്ടെങ്കിൽ ഞങ്ങളാരും അങ്ങോട്ടേക്ക് പോവില്ല.
ഗതികെടുന്ന നേരങ്ങളിൽ രണ്ടുപേർ ചേർന്ന് പാവാട വിതർത്ത് പിടിച്ചിട്ടാണ് മറ കൊടുക്കുക. എനിക്കവിടത്തെ മണം അറച്ച് ഒരു സ്കൂളിലേം മൂത്രപ്പുരയിലേക്ക് നിർവാഹമുണ്ടേൽ ഞാൻ പോവില്ല. വീടെത്തണ വരെയും പിടിച്ചുനിൽക്കാനുള്ള കെല്പ് എനിക്കുണ്ടായിരുന്നു.

അമ്മിണി ടീച്ചർ, ഒന്നാം ക്ലാസ്സിന്റെ ആദ്യപാദാവസാനം സ്കൂൾ മാറിപ്പോയി. മഴയത്ത് കുട നഷ്ടപ്പെട്ട കുട്ടികളെപ്പോലെ ഞങ്ങൾ ദുഃഖിതരായി.
ടീച്ചറോടുള്ള സ്നേഹപാരവശ്യത്താൽ മാത്രം സ്കൂളിൽ വരുന്ന കുട്ടികളുണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, അശ്വതിയും ഞാനുമൊന്നിച്ച് ടീച്ചറെക്കാണാൻ വീട്ടിലെത്തിയപ്പോൾ ടീച്ചറതൊക്കെ പൊടിതട്ടി കുടഞ്ഞിട്ടു.
ടീച്ചർ, ബസിറങ്ങി വരുന്ന സമയം നോക്കി, കയ്യിലൊരു റോസാപ്പൂവുമായി സ്കൂൾ വാതിൽക്കൽ കാത്തുനില്ക്കാറുണ്ടായിരുന്ന അശ്വനിയുടെ ഏട്ടനെ ടീച്ചറെത്ര സ്നേഹത്തോടെ ഓർമിച്ചെടുത്തു!

എനിക്കും ഒരു പൂ കൊടുക്കാമായിരുന്നുവെന്ന അപകർഷതയോടെയാണ് ഞാനത് കേട്ടിരുന്നത്!.
ടീച്ചർ പോയ നോവ് ഏട്ടന്റെ മനസിന് പ്രയാസമായിപ്പോയപ്പോഴെല്ലാം ഫോണിലൂടെ സാന്ത്വനം പകർന്നുവെന്ന് പറഞ്ഞതൊക്കെ പിന്നീട് ഞാൻ അശ്വനിക്ക് വാട്സാപ്പ് ചെയ്തു.

പുറത്തേക്ക് നോക്കിയാൽ കപ്പിലുമാവുകൾ അതിരിടുന്ന ആകാശമായിരുന്നു രണ്ടാം ക്ലാസ്സിലെ ജനാലകളിൽ.
മെലിഞ്ഞു, നല്ല പൊക്കത്തിൽ വലിയ പകിട്ടുകളില്ലാത്ത സാരിയുടുക്കുന്ന ഉഷ ടീച്ചറായിരുന്നു സൈന്യാധിപ.
വിശേഷാവസരങ്ങളിൽ ടീച്ചർ മക്കളെ സ്കൂളിൽ കൊണ്ടുവരും.
ആതിര വാവേം അക്ഷര വാവേം കൊണ്ടുനടക്കാനും കൈപിടിക്കാനുമെല്ലാം ഞങ്ങൾ മത്സരമാണ്. ഒരു മിഠായി,രണ്ട് മിഠായി ലേലം വിളികൾക്കിടയിൽ കുഞ്ഞുങ്ങൾ കണ്ണ് തള്ളി നിൽക്കും. ജൂനിയേഴ്സ് കുട്ടികളുടെ ഇടക്ക് കയറൽ മറ്റൊരു തലവേദന. ഞങ്ങളെടുത്തിട്ട് എടുത്താൽ മതിയെന്ന് കണ്ണുരുട്ടി, പരസ്പരമുള്ള അടി കളഞ്ഞ് ഞങ്ങളൊറ്റക്കെട്ടാകും.

രണ്ട് വാവമാരിലേതെന്നറിയില്ല, തുറവൂർക്ക് പഠിക്കണ സമയത്ത് വൈകിട്ടുള്ള ബസിൽ ചേർത്തലേന്ന് കയറും.
ഇടയിൽ എന്റടുത്ത് ബസിൽ നിന്നപ്പോൾ കൗതുകത്തോടെ ഞാൻ മോളെ തൊട്ടുവിളിച്ചു.
പണ്ട് കൂട്ടുകാരോട് അടികൂടി, പുന്നാരിപ്പിച്ച് എടുത്തുകൊണ്ട് നടന്ന കുട്ടിയാണ്. എന്നെയവൾക്ക് ഓർമ ഉണ്ടായിരുന്നില്ല. ലേലം വിളിക്കുന്ന ചേച്ചിമാരെ കുട്ടി കുറേ കണ്ടിരിക്കുന്നല്ലോ. ടീച്ചറെ അന്വേഷിച്ചൂന്ന് പറയാൻ പറഞ്ഞ് ഞാൻ ചിരിച്ചു. പേര് ചോദിക്കാൻ സന്തോഷാധിക്യത്തിൽ വിട്ടുംപോയി. പതിനൊന്നാം മൈൽ കഴിഞ്ഞുള്ള ഇട സ്റ്റോപ്പിൽ കനമുള്ള ബാഗ് തോളേന്തി വാവയിറങ്ങിപ്പോയി.

സങ്കലനവും ന്യൂനവും പഠിച്ച്, മൂന്നിലെത്തിയപ്പോഴാണ് പണ്ട് കണ്ട വട്ടക്കണ്ണടക്കാരി രുഗ്മിണി ടീച്ചറെ അടുത്ത് കാണുന്നത്.
പിന്നെ ഞങ്ങളുടെ അധികാരി ടീച്ചറായി.
മൂന്നാം ക്ലാസ്സിലന്ന് ഗുണനം പഠിപ്പിക്കലാണ്. അത് കഴിഞ്ഞു ടീച്ചർ ഇംഗ്ലീഷെടുത്തു.
ടെസ്റ്റ് പേപ്പറും നടത്തി.
മുഴുവൻ മാർക്കും കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ പേപ്പർ വന്നപ്പോൾ പത്തിൽ എനിക്ക് എട്ടും അശ്വനിക്ക് മുഴുവൻ മാർക്കും.
ഞാൻ ടീച്ചറോട് ആവലാതി അറിയിച്ചു.  തെളിവിന്, ടീച്ചറെ കാണിക്കാനെന്ന് കേട്ടപ്പോൾ മാർക്ക് കുറയുമെന്ന് പേടിച്ച അശ്വനിയിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത അവളുടെ പേപ്പറും എന്റെ പേപ്പറും മേശയിൽ നിവർത്തി വച്ചു.
ഉത്തരങ്ങൾ ഒന്നല്ലേയെന്ന് സമർഥിച്ചു.

ഞാനെഴുതിയതിലൊരിടത്തും വാചകാവസാന അറിയിപ്പ് കാണിക്കുന്ന കുത്തുണ്ടായിരുന്നില്ല.

അവൾ പക്ഷേ എല്ലായിടത്തും നിറയെ കുത്തിട്ട് ആശയം വ്യക്തമാക്കി.
അതാണ് മാർക്ക് കുറയാൻ കാരണം.

അമ്പടീ.. വാചകമവസാനിക്കുമ്പോൾ കുത്തിടമെന്ന് നിനക്കാര് പറഞ്ഞുതന്നു.
എനിക്കത് പുതിയ അറിവാണ്.

ടീച്ചർ, പരിഭവിച്ച് പിണങ്ങി നിന്ന എന്നെ ചേർത്തുപിടിച്ചു.
"നീ ചോദ്യം ചെയ്തു വരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാ ഒന്നും മിണ്ടാതെ പേപ്പർ തന്നത്. വേണ്ടൊരു കാര്യമിന്ന് പഠിച്ചില്ലേ "ന്ന് ടീച്ചർ സമാധാനിപ്പിച്ചു.

എന്നാലും കിട്ടാതെപോയ മാർക്കിനെച്ചൊല്ലി എന്റെ മനസിൽ മാരിക്കാർ പീലി വിടർത്തി.

ആദ്യമൊക്കെ അമ്മയാണ് കൊണ്ടാക്കലും വിളിക്കാൻ വരലും.
പിന്നെപ്പിന്നെ തന്നെ പോവാൻ പഠിച്ചു.
ഒരിക്കൽ റോഡ് നോക്കാണ്ട് പ്രൈവറ്റ് ബസിന് വട്ടം ചാടിയതിന് അന്നപ്പുരക്കലെ ചായക്കടക്കാരൻ വഴക്കിട്ടതില്പിന്നെ ആ വശത്ത് നടക്കില്ല. രാവിലെ നടന്നുപോണമെന്നോർക്കുമ്പോൾ മടി വരും. വാശിപിടിച്ച് ഒടുവിൽ അച്ഛൻ സ്കൂളിലേക്ക് ആക്കിത്തരും.
എല്ലാദിവസവും ഇത് നടപ്പിൽ വരില്ല. തിരികെ വരാൻ കൂട്ടുകാരുള്ളത് കൊണ്ട് നടക്കാൻ ഉത്സാഹമാണ്.
മഴയത്ത്, കുട ചൂടാതെ നനയാനും, റോഡിൽ കാണുന്ന വെള്ളവട്ടങ്ങളിൽ ചാടിത്തെറിപ്പിക്കാനും കണ്ണിക്കണ്ട കായ പറിച്ചും വർത്തമാനം പറഞ്ഞു റോഡിന്റെ നടുക്ക് നടന്നും വൈകുന്നേരങ്ങൾ ആഘോഷമാക്കി.
അന്നും അച്ഛനാക്കിത്തരണമെന്ന് ബഹളം വച്ചപ്പോൾ സ്ട്രൈക്കിന്റെ പച്ച നിറമുള്ള കുപ്പി നീട്ടി, ഇന്നിതിൽ കൊണ്ടുപോയ്ക്കോ വെള്ളം കുടിക്കാനെന്ന തന്ത്രത്തിൽ വീണ് ഞാൻ നടന്നുപോയി.
മടി എന്നെ കുറേ ചീത്ത പറഞ്ഞു.
ഇഷ്ടമില്ലാഞ്ഞിട്ടും നടക്കുന്നതിൽ.
പക്ഷേ ആ കുപ്പിയെ എനിക്കൊത്തിരി ഇഷ്ടായി.
ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ ഗമയോടെ അച്ഛൻ തന്നതാണെന്ന് ആക്ഷൻ കാണിച്ചു ബഞ്ചിൽ വച്ചു.
അതിൽ ചുറ്റിയിരുന്ന തോലഴിച്ച് കുപ്പിയെ നാണിപ്പിച്ചു. 

വൈകിട്ട് വല്യ ബെല്ലടിച്ചപ്പോൾ ധൃതിയിൽ ബാഗ് തൂക്കി ഓടാൻ തയ്യാറായി.
ബാഗെടുത്ത് തോളിലിട്ടപ്പോഴാണ് കുപ്പി വയ്ക്കാത്തതോർമ വന്നത്. അപ്പോൾ തന്നെ ശ്രീലക്ഷ്മിയോട് പറഞ്ഞു ബാഗിൽ വയ്പ്പിച്ച് ആടിയും പാടിയും ഞങ്ങൾ നടന്നുപോയി.

വീട്ടിൽച്ചെന്ന് നോക്കിയപ്പോൾ എന്റെ കുപ്പി കാണാനില്ല!!


No comments:

Post a Comment