Followers

Tuesday, 4 June 2019

5.
അവളെപ്പിടിച്ച് ഇക്കിളിയാക്കി മുഖം ചുവക്കണ വരെയും ചിരിപ്പിച്ചു.
അവളെന്നെ പിടിക്കാൻ തിരിഞ്ഞോടാൻ തുടങ്ങി.
വെപ്രാളപ്പെട്ട് ബഞ്ചു ചാടിക്കടന്ന് ഓടുന്നതിനിടയിൽ നിലത്ത് നോക്കാൻ ഞാൻ വിട്ടുപോയി.

പീ........ന്ന് ഞാനൊറ്റ വീഴ്ചയാണ്.
അമിലാജി നിരത്തി വച്ച സ്കെച്ചുപെന്നുകളിലാണ് ഞാൻ കാൽ വച്ചോടാൻ നോക്കിയത്.
താടി ചെന്ന് നിലത്തടിച്ചു.
മുഖമടിച്ചു വീണ എന്നെ ശ്രീലക്ഷ്മിയും അമിലാജിയും ചേർന്ന് പിടിച്ചു.
ശ്രീയെന്റെ താടി പിടിച്ചുയർത്തി.
അവളുടെ കൈയ്യിൽ ചോര പുരണ്ടു.
അപ്പോഴാണ് പൊട്ടിയെന്നറിഞ്ഞത്.
ആരൊക്കെയോ ടീച്ചറിനെ വിളിച്ചുകൊണ്ട് വന്നു.
രുഗ്മിണി ടീച്ചർ എന്റെ താടി കഴുകി.
"കുറേ കരയുമെന്നാണ് കരുതിയത്, പിടിച്ചുനിൽപ്പുണ്ടല്ലോ കുട്ടി "യെന്ന്
ശ്രീലത ടീച്ചറോട് രുഗ്മിണി ടീച്ചർ പറഞ്ഞു.
പിന്നെ നേരെ ചാരങ്കാട്ട് ആശുപത്രിയിലേക്ക് എന്നേം കൊണ്ട് ഓട്ടോ പിടിച്ചു.
അവിടെച്ചെന്നപ്പോൾ നീറ്റലുള്ള മരുന്നെടുത്ത് എന്റെ താടിയിൽ വച്ചു ഞെക്കി.
കരുണ എന്തെന്നുപോലുമറിയാത്ത നഴ്സിനെ ഞാൻ ദേഷ്യപ്പെട്ട് നോക്കി.
ഇതൊക്കെപ്പോരാഞ്ഞിട്ട്, സൂചീമെടുത്ത് എന്നോട് കമിഴ്ന്നു കിടക്കാൻ പറഞ്ഞു.
കണ്ണീന്ന് നീർച്ചോല ഒഴുകിയിറങ്ങി.
എന്റെ കണ്ണീർ ടീച്ചർ കാണല്ലേന്ന് പ്രാർത്ഥിച്ചു!.
മുറിവിൽ കരയാത്ത ഞാൻ വെറുമൊരു സൂചിയിൽ കരഞ്ഞാൽ നാണക്കേടല്ലേ!.

ശ്രീലക്ഷ്മി നന്നേ ഭയന്നുപോയിരുന്നു.
തിരികെ ക്ലാസ്സിലെത്തിയപ്പോൾ ഇനി നമുക്കീ കളി വേണ്ടെന്ന് പറഞ്ഞവൾ താടിയിലൊട്ടിച്ച പ്ലാസ്റ്ററിൽ തഴുകി.

ഉച്ചയ്ക്കന്ന് മഴ തകൃതിക്ക് പെയ്യലാണ്. ഗിരിജ ടീച്ചറും രുഗ്മിണി ടീച്ചറും ക്ലാസ്സിലേക്ക് കയറിവന്നു.

ശാസ്ത്രമേളയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗിരിജ ടീച്ചർ തന്നെ ഓരോരുത്തരെ തിരഞ്ഞെടുത്തു.
അശ്വതിക്ക് പേപ്പർ കൊണ്ടുള്ള കലാവസ്തുക്കളുണ്ടാക്കുന്നത് കിട്ടി.  കുറേയൊക്കെ അവൾക്ക് തന്നെയറിയാമെങ്കിലും ബാക്കി പഠിക്കാമെന്ന് ടീച്ചർ പറഞ്ഞു. പൂവും തൊട്ടാൽ ചാടുന്ന തവളയുമൊക്കെ അവൾ ഉണ്ടാക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നില്ക്കും.

അഞ്ജലിക്ക് പച്ചക്കറി വട്ടത്തിൽ മുറിച്ച് ഡിസൈൻ ഉണ്ടാക്കണം.
ശരണ്യയ്ക്ക് പല കളർ മുത്തൊട്ടിച്ചുള്ള രൂപ നിർമാണവും ശ്രീലക്ഷ്മിക്ക് ചന്ദനത്തിരി നിർമാണവും എനിക്ക് കക്ക കൊണ്ടുള്ള രൂപ നിർമാണവും കിട്ടി.

ഗിരിജ ടീച്ചറുടെ വീട്ടിൽ വച്ചായിരുന്നു പ്രാക്ടീസ്. അച്ഛൻ ശേഖരിച്ചു തന്ന പല ആകൃതിയിലുള്ള കക്കകളടുക്കിയ കിറ്റുമായി ഒരു ശനിയാഴ്ച ഞാനവിടെയെത്തി.
എല്ലാവരുമുണ്ട്.
ഓരോരുത്തർക്കും ടീച്ചർ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുത്തു.
ടീച്ചർ തന്നെ എനിക്ക് കക്ക കൊണ്ട് ശലഭം, കോഴി തുടങ്ങി ഒരുപാട് ആശയങ്ങളെ പകർന്നുതന്നു. ടീച്ചർ കരുതിയ കക്കകളും.
പറയാതെയെന്തേ എന്റെ തലേൽ ഇതൊന്നും വന്നില്ലയെന്നോർത്ത് ഞാൻ അന്തിച്ചിരുന്നു.
ശരണ്യയ്ക്ക് വേണ്ടി ഞങ്ങളെല്ലാം മുത്തുകൾ കൊണ്ടുവന്നു കൊടുത്തു.
എല്ലാവരും പെൺകുട്ടികളായപ്പോൾ ഡ്രോയിങ്ങിന് അശ്വിൻ രാജ് മാത്രം ഏക ആൺതരിയായിയെത്തി. ടീച്ചർ തന്ന ചായയും പലഹാരവും കഴിച്ച് ഞങ്ങൾ വൈകിട്ടോടെ മടങ്ങി.
വരുന്ന തിങ്കളാഴ്ച വേണം മേളയ്ക്ക് പോകാൻ. ഒൻപതു മണിക്ക് എത്തണമെന്ന നിർദേശമനുസരിച്ച് ഞങ്ങളെല്ലാം അവശ്യ സാധനങ്ങളുമായി സ്കൂളിലെത്തി.
ഏറെ നേരം കാത്തിട്ടും അശ്വിനെ കണ്ടില്ല. സമയം തെറ്റുമല്ലോയെന്നോർത്ത് വണ്ടി പുറപ്പെട്ടു.
വിളിക്കാൻ നോക്കിയിട്ടും അവനെ കിട്ടിയില്ല.
ചാരമംഗലത്തെ ഒരു സംസ്കൃതം സ്കൂളിലാണ് മേള അരങ്ങേറുന്നത്.
വൈകിപ്പോയെന്ന പരിഭ്രമമേറി ഗിരിജ ടീച്ചറും സംഘവും ഞങ്ങളേം കൊണ്ട് അകത്തേക്ക് പാഞ്ഞു.

കല എന്നതെങ്ങനെ തലയിൽ വിരിയുന്നു എന്ന കാഴ്ച ചെളിയിലും മണ്ണിലുമെല്ലാം പല പല രൂപങ്ങളിൽ ദൃശ്യവിരുന്നായി നിറഞ്ഞുനിന്നു.

ചെളി കൊണ്ടുണ്ടാക്കിയ ഭീമൻ മുതല എന്നെ കുറച്ചുനേരം പിടിച്ചുനിർത്തി.
വേദികൾ നോക്കി നടക്കുന്നതിനിടെയാണ് പണ്ട് പിരിഞ്ഞുപോയ ഞങ്ങളുടെ സ്വന്തം മാലാഖയെ വീണ്ടും കാണുന്നത്.

പാടാതെ പോയൊരു താരാട്ട് പോലെ, സ്നേഹക്കടലിരമ്പിയാർത്ത് അമ്മിണി ടീച്ചർ!!

ടീച്ചറെക്കെട്ടിപ്പിടിച്ച് തീർത്ത വട്ടം, സമയമില്ലായ്മ വന്നു ഭേദിച്ചതോണ്ട് ഓരോരോ വേദികളിലേക്ക് ഞങ്ങൾക്കോടേണ്ടിവന്നു.

എല്ലാരേം സീറ്റിലിരുത്തി എന്റെ വേദി നോക്കി ഞാനും ഗിരിജ ടീച്ചറുമെത്തുമ്പോൾ ക്ലാസ്സ്‌ റൂം നിറയെ കുട്ടികൾ നിരന്നിരുന്നു.


No comments:

Post a Comment