Followers

Tuesday, 4 June 2019

8.
കണിച്ചുകുളങ്ങരയിലെ, പഴയ കെട്ടിടങ്ങളിലന്ന്, വാടക തരാത്ത താമസക്കാരുണ്ടായിരുന്നു. തോന്നുന്ന കണക്കെ, വന്നുംപോയും സകുടുംബമായി ജീവിക്കുന്നവർ കുറച്ചൊക്കെ അല്ലലും തന്നിരുന്നു.
ക്ലാസ്സ്‌ സമയത്ത് അപ്പിയിട്ടും പറന്നുനടന്നും മേൽക്കൂരയ്ക്ക് ഇടകളിലിരുന്നവർ കുറുകി. കൂടുകൾ മാറിമാറി സ്‌ഥാപിച്ച് അപ്പിയിടാൻ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തി.

വെളുവെളുത്ത കുമ്മായത്തിൽ സുന്ദരിയായിരുന്ന ഭിത്തിക്ക് അവിടവിടെ കൊച്ചുകൊച്ച് നീലപ്പൊട്ടുണ്ടായിരുന്നുവെന്നല്ലാതെ മറ്റു ഹാനിയൊന്നും ഉണ്ടായിരുന്നില്ല. പോകെപ്പോകെ ഭിത്തിയിലെമ്പാടും ചിത്രകലയുടെ പലപല ഭാവങ്ങൾ തെളിഞ്ഞു തുടങ്ങി. പിന്നിരയിലെ ഡെസ്കിലും ബഞ്ചിലുമെല്ലാം വീണ, വെള്ളച്ചായത്തിന്റെ സൗരഭ്യം നാസികകളെ അതിതീക്ഷ്ണമായി ഉണർത്തി!

ഗോപിപ്പൊട്ടും ചുരുണ്ടമുടിയിഴകളും ഓർമയിൽ അകമ്പടി സേവിക്കുന്ന, സ്നേഹം വിളയുന്ന മുഖമായിരുന്നു സയനടീച്ചർക്ക്.
10 സി യുടെ അമരക്കാരിയാകും മുന്നേ ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മിക്കപ്പോഴും ക്ലാസ്സിനുമപ്പുറം കുട്ടികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്ന ടീച്ചറായിരുന്നു.

കണക്ക് പഠിപ്പിച്ചും പഠിച്ചും, പുകയുയർന്ന തലകളെ കുളിർപ്പിച്ച മഞ്ഞായിരുന്നു അത്തരം വർത്തമാന ഇടവേളകൾ!
പ്രാവുകളുടെ ശല്യത്തെക്കുറിച്ച് ആവലാതിപ്പെട്ടപ്പോൾ ടീച്ചറാണ് പറഞ്ഞത്.

"കണിച്ചുകുളങ്ങര സ്കൂളിലെ കുട്ടികളൊക്കെ ജീവിതത്തിലെ ഏതവസ്‌ഥയിലും പിടിച്ചുനിൽക്കും. ഒരിക്കലും വെയിലത്ത് വാടാത്ത തീയിൽ കുരുത്തവരാക്കാൻ ഈ ക്ലേശകാലമൊക്കെ നിങ്ങൾക്ക് കരുത്തുപടർത്തും"

അത് വാസ്തവമായിരുന്നു. മോശപ്പെട്ട അവസ്ഥകളൊന്നും തന്നെ ഞങ്ങളുടെ വിലയുള്ള സമയത്തെ കാർന്നുതിന്നില്ല. ക്ലാസ്സിലിരിക്കാൻ പറ്റാത്ത സാഹചര്യങ്ങളെ, മുറ്റത്തെ മരത്തണലിലേക്ക് പറിച്ചുനട്ടു. അധികം വൈകാതെ അന്തേവാസികൾക്കുള്ള നടപടികളും കൂടൊരുക്കലും നടന്നു. 

വർഷങ്ങൾക്കിപ്പുറം, ടീച്ചർ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറായിട്ട് മാത്രമായിരുന്നില്ല 10 സിയിലേക്കെത്തുന്നത്. കുരുത്തക്കേടുകൾക്ക് ശാസിക്കുന്ന അമ്മയായും, വർത്തമാനങ്ങളിലെ മുതിർന്നൊരു ചേച്ചിയായും, കൂട്ടുകാരിയായുമൊക്കെ വാത്സല്യപ്പെരുമഴയിൽ കുട തരാതെ, ഞങ്ങളെ നിർത്തി നനച്ചിട്ടുണ്ട്.

ക്ലാസ്സീന്ന് ടൂറിന് പോകാൻ ഒരാളൊഴികെ എല്ലാവരും പേരുകൊടുത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, എല്ലാവരും പോകുമ്പോൾ ഒരാൾ മാത്രമെന്തേ എന്നാരാഞ്ഞ്, പൈസയില്ലായ്മയിൽ നിന്നൊലിച്ച മനീഷയുടെ സങ്കടം തുടച്ചുനീക്കിയപ്പോൾ അവളുടെ ചിരിക്കെന്ത് മിനുസമായിരുന്നു!

അക്കാലത്ത്, മേദിനി ടീച്ചറിൽ തുടങ്ങിയ അദ്ധ്യാപകവൃന്ദം നവ്യനാമ്പുകൾ മുളപൊട്ടിയ വലിയൊരു പൂച്ചെടിയായി മാറിക്കൊണ്ടിരുന്നു. താന്താങ്ങളുടെ ശൈലി കൊണ്ടും കുട്ടികളോടുള്ള പെരുമാറ്റം കൊണ്ടും ഹൃദയത്തിലേക്ക് നേരിട്ടോടിച്ചെല്ലുന്ന പാതകൾ അവരോരുത്തരും മത്സരിച്ചു വെട്ടിത്തെളിച്ചു. 

വളരെ പഠിക്കുന്ന കുട്ടികളെ മാത്രം സ്നേഹിക്കുകയും അല്ലാത്തവരെയെല്ലാം തൃണവത്കരിക്കുകയും ചെയ്യുന്ന ചുരുക്കം ചില ടീച്ചേഴ്സേ ഉണ്ടായിരുന്നുള്ളൂ.

അത്തരത്തിൽ എന്നോട് പ്രിയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ട ടീച്ചറായിരുന്നു, നെറ്റിമേൽ വല്യൊരു സിന്ദൂരസൂര്യനെ ചാർത്തി, സ്വർണ്ണഫ്രെയിമിന്റെ കണ്ണട വച്ച  ശാരദാമണി ടീച്ചർ. ജീവശാസ്ത്രവും ഇംഗ്ലീഷുമെല്ലാം ടീച്ചർ പഠിപ്പിച്ചുപോന്നു. കേൾക്കാനിമ്പമുള്ള സ്വരത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള പീരിഡുകളിൽ ക്ലാസ്സെടുക്കാനെത്തിയാൽ, പിന്നെ ഉറക്കത്തോട് പടപൊരുതിവേണം ക്ലാസ്സിലിരിക്കാൻ. നേരെ കണ്ണിൽ വയ്ക്കാതെ കണ്ണട മൂക്കിൻപാലത്തോട് താഴ്ത്തി വച്ച്, കാകദൃഷ്ടിയോടെയാണ് ടീച്ചർ പഠിപ്പിക്കുക.
ശ്രദ്ധിക്കാത്തവരെ ഉടനടി പൊക്കും. അങ്ങനെ പൊക്കിപ്പിച്ച് ടീച്ചർക്കും എഴുന്നേറ്റ് എനിക്കും മടുത്തുതുടങ്ങിയ കാലത്താണ് ടീച്ചറെ ഞാൻ കുറേക്കൂടി ഇഷ്ടപ്പെട്ടു തുടങ്ങിയത്.

ടീച്ചറുടെ സ്നേഹമുള്ള വാക്കിനുവേണ്ടിയും ഞാൻ പഠിച്ചു. കിട്ടിയ മാർക്കുകൾ കാണാതെ ടീച്ചർ പക്ഷേ കിട്ടാത്ത മാർക്കിനെ ചൂണ്ടിക്കാണിച്ചോടിപ്പിച്ചു. വീണിടത്തൂന്ന് എഴുന്നേറ്റോടാനും ഒരല്പമെങ്കിലും വാശിയോടെ ജീവിക്കാനും ആദ്യമായി പറയാതെ പറഞ്ഞ ഒരാളായിരുന്നു ടീച്ചർ. തരാതെപോയ ചിരികളിലും അവർ ചിരിച്ചിരുന്നുവെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം!

സ്നേഹത്തേക്കാളുപരി, കടുത്ത വാത്സല്യം കൊണ്ട് ചേർത്തുപിടിച്ച, നൈർമല്യതയുടെ ആൾരൂപമായിരുന്നു വിനയകുമാരി ടീച്ചർ. പേരുപോലെ വിനയമുള്ള, ചരിത്രം പഠിപ്പിക്കാൻ ഇത്രകണ്ട് മികവുറ്റ അദ്ധ്യാപിക വേറെയിനി സ്കൂളിൽ വരികയില്ല!

എഴുതുമെന്ന് ഞാനും എഴുതിപ്പിക്കാമെന്ന് ആശ ടീച്ചറും തിരിച്ചറിഞ്ഞ് കലോത്‌സവക്കാലങ്ങളിൽ ഓടിത്തുടങ്ങുമ്പോൾ, വാസനയെ ഒരിക്കലും നശിപ്പിച്ചുകളയരുതെന്നും, വിട്ടുകളയാതെ കൂടെക്കരുതണമെന്നും നിത്യം പറയാറുണ്ടായിരുന്നു. പഠിപ്പിക്കുമ്പോൾ സർവ്വവും ലയിച്ചിട്ടാവും പാഠമെടുക്കുക!

ചരിത്രമെന്നും ഒരു പരിധിക്കപ്പുറത്തേക്ക് കണ്ണുകളിൽ കനം വയ്പ്പിക്കും.
ഏറ്റോം മുന്നിലെ ബഞ്ചിൽ, ടീച്ചറുടെ വായിലിരുന്നുറങ്ങിയാലും, അതൊന്നുമറിയാതെ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരുന്നു. അഥവാ കണ്ടാലും സ്‌ഥായീഭാവമായ ചിരിയിൽ അതെല്ലാമലിയിപ്പിച്ച് ഒഴുക്കിക്കളയും.

പതുപതുത്ത പട്ടൊച്ചയിൽ, മഴ പെയ്തൊഴിയാത്ത, ഒരു വൈകുന്നേരത്താണ് ചക്രവാതങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്നത്. മഴയിലും മിന്നിച്ചുനിൽക്കാൻ ടീച്ചർ ആകുന്ന ശബ്ദത്തിൽ ക്ലാസ്സെടുത്തു. മറ്റുക്ലാസ്സുകളിൽ നിന്ന് ടീച്ചറുടെ ക്ലാസ്സിന് മാത്രമായി ചില സവിശേഷതകൾ ഉണ്ടായിരുന്നു.
യാത്രകളെ ഏറെയിഷ്ടപ്പെടുന്ന, ടീച്ചർ പോയ സ്‌ഥലങ്ങളുടെയെല്ലാം വിവരണം പറഞ്ഞുതരും.

പിൽക്കാലത്തേക്കായി,പോയിടങ്ങളുടെ ഓർമ തുരുമ്പിക്കാതിരിക്കാൻ അവിടെനിന്നെല്ലാം എന്തെങ്കിലുമൊരു വസ്തു, കൂടെക്കരുതുന്ന ശീലത്തെ കേട്ടപ്പോൾ തന്നെ, ഞാൻ എന്നിലേക്ക് എടുത്തുവച്ചു.

സ്കൂളിലെ അധ്യയന വർഷങ്ങൾ പെട്ടെന്നോടിപ്പോയി. ഞങ്ങളിറങ്ങിയുടനെ ശാരദാമണി ടീച്ചറും വിനയകുമാരി ടീച്ചറും വിരമിച്ചു. അതിൽപിന്നെ, ഒരുത്സവത്തിന് ശാരദാമണി ടീച്ചറെ കണ്ടതല്ലാതെ വിനയകുമാരി ടീച്ചറെപ്പറ്റി ഒരറിവുമില്ല.

അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷദ്ധ്യാപകരായിരുന്നു അജിമോൻ സാറും പത്മാവതി ടീച്ചറും. ഞങ്ങൾ കണ്ടുതുടങ്ങുമ്പോൾ പത്മാവതി ടീച്ചർക്ക് നരയുള്ള കാലമായിരുന്നു. മേലെ, അടുക്കിയിട്ട ഓടും, ഭിത്തിയും ചേരുന്നിടത്തെ വിടവിൽ കാണുന്ന മാനക്കീറിൽ, എപ്പോഴെങ്കിലും പറന്നേക്കാവുന്ന പരുന്തുകളേം പ്രതീക്ഷിച്ച് മിഴിയർപ്പിച്ചിരിക്കുന്നിടെ, ടീച്ചർ ചൂരൽമുനയോണ്ട് മുന്നിലെ ഡെസ്കിൽ രണ്ടടിയടിക്കും. അതോടെ ചിന്തയാവിഷ്ടയായ ശ്യാമള, അനുസരണയുള്ള കുട്ടിയായി മാറും. 

പിണക്കിയാൽ അജിമോൻ സാറ് പക്ഷേ ഒന്നുപറഞ്ഞ് രണ്ടിന് അടിയാണ്. സാറിന്റെ ക്ലാസ്സിൽ ചിന്തിച്ചിരിക്കാനുള്ള ധൈര്യം, രൗദ്രത നേരിൽക്കണ്ട നാളോടെ എന്നീന്നിറങ്ങിപ്പോയി. സാറായിരുന്നു അന്നത്തെ ക്ലാസ്സ്‌ ഇൻ ചാർജ്.

ആറാം ക്ലാസ്സിൽ ഇംഗ്ലീഷിന് ദീപ ടീച്ചറെത്തി. പദസമ്പത്ത് വർദ്ധിപ്പിക്കണമെന്നും ഇംഗ്ലീഷിലെ വായന കൂട്ടണമെന്നുമൊക്കെ ദീപ ടീച്ചറാണ് ആദ്യം പറയുന്നത്. ജിലേബിയുടെയും, മടിയനായ ജിമ്മിയുടെയും പാറ്റയെക്കൊണ്ട് അവനുപറ്റുന്ന അമളികളുമൊക്കെ ടീച്ചറുടെ സ്വരത്തിൽ കേൾക്കാൻ എത്ര മാധുര്യമായിരുന്നു!
രസ്ന ടീച്ചർക്കായിരുന്നു അക്കൊല്ലം ഞങ്ങളുടെ ചുമതല. അതേ കൊല്ലത്തിലാണ് ടീച്ചറുടെ കല്യാണം നടന്നതും.

വീട്ടിൽ നിന്നൊരൊറ്റയോട്ടത്തിന് എത്താവുന്ന അകലമേ അഞ്ചാം ക്ലാസ്സിലേം ആറിന്റെ പാതി വരെയുമുള്ള കെട്ടിടത്തിനുണ്ടായിരുന്നുള്ളൂ. ഓരോ കൊല്ലം കഴിയുമ്പോഴും ക്ലാസ്സ്‌ റൂമുകൾക്കൊപ്പം കെട്ടിടങ്ങളും മാറിമാറി വന്നു.

സോഷ്യൽ സയൻസിനും ഹിസ്റ്ററിക്കുമൊക്കെയായി വിനയകുമാരി ടീച്ചർക്ക് പിൻഗാമിയായി ദീപ്തി ടീച്ചറും, ജിജി ടീച്ചറും കണക്കിന് ശ്രീജ ടീച്ചറുമെല്ലാം കടന്നുവന്നു.
ദീപ്തി ടീച്ചറും, അദ്ധ്യാപനത്തിന് പുറമേ കഥകൾ പറയും. ടീച്ചറിന്റെ അച്ഛൻ, കുഞ്ഞിലേ ടീച്ചറെ 'കൊച്ചുണ്ട' എന്നായിരുന്നു വിളിക്കുന്നതെന്ന് പറഞ്ഞുകേട്ടതിൽപ്പിന്നെ കാണുമ്പോഴെല്ലാം ആ ദിവസവും ചിരിയുമെല്ലാം വീണ്ടും കണ്ണിൽ തെളിയും.

സയൻസിന്റെ പതിവുമടുപ്പുകളുടെ തൂവലടക്കിപ്പിടിച്ചിരുന്ന, കിളിക്കുഞ്ഞുങ്ങളിൽ ആലസ്യമുറങ്ങുന്നത് പോലെയായിരുന്നു. സൂര്യവെളിച്ചമായി, വന്നെത്തി തണുപ്പിന്റെ അടരുകളകറ്റി ശാലിനി ടീച്ചറാണ്, ആ തൂവലുകളെ കൊഴിച്ചുകളഞ്ഞത്. ഒറ്റമൂലികളും, നാടൻ പൊടിക്കൈകളുമെല്ലാം പറഞ്ഞുതന്ന് ടീച്ചർ ഞങ്ങളെയെല്ലാം സുന്ദരികളാക്കാൻ പരിശ്രമിച്ചു. ശരിക്ക് പറഞ്ഞാൽ, ക്ലാസ്സിനുമപ്പുറം, ഒടുവിലത്തെയീ വാൽക്കഷ്ണമാണ് അന്നേറെപ്രിയം.

കൂടിയ വേഗത്തിലും കുറഞ്ഞ ശബ്ദത്തിലും പഠിപ്പിച്ചിരുന്ന ജിജി ടീച്ചർക്കൊപ്പമെത്താൻ ഞങ്ങളിൽ പലരും ആയാസപ്പെട്ടു. ക്ലാസ്സെടുക്കുന്നതിലുള്ള പോരായ്മ, വളരെപ്പെട്ടെന്നൊരു പരാതിയായി മാറപ്പെട്ടു. നേരിൽ പറഞ്ഞാൽ മതിയായിരുന്നതിനെ ഹെഡ് മാസ്റ്റർ വഴിയറിഞ്ഞ സങ്കടം ടീച്ചർ ക്ലാസ്സിൽ പറഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലയെന്ന കുറ്റബോധത്തിന്റെ കരിന്തിരി പിന്നെയുമുലഞ്ഞു, പുക പടർത്തി. 
തിരുത്തലുകളെ ടീച്ചർ ഇരുകൈയ്യാലെ സ്വീകരിച്ചു. പിന്നെക്കണ്ട ജിജി ടീച്ചറെയായിരുന്നു ഞങ്ങൾക്കും വേണ്ടിയിരുന്നത്.

മലയാളം സെക്കന്റിലാണ് ലീലാമ്മ ടീച്ചറിനെയും ആശ ടീച്ചറെയും കാണുന്നതെങ്കിലും വിഷയത്തോടുള്ള പ്രേമം നിമിത്തം അവരുടെ നിഴലായി ഞാൻ പരിവർത്തനം ചെയ്യപ്പെട്ടു. ലീലാമ്മ ടീച്ചറാണ് പരീക്ഷപേപ്പറൊക്കെ നോക്കാറ്. ഞാനൊക്കെ മരിച്ചുകിടന്നെഴുതി തകർത്തു വച്ചിരിക്കും.

വായിച്ചുനോക്കാൻ സമയപരിമിതി കൊണ്ടാണോ എന്തോ ടീച്ചർ, എഴുത്തിന്റെ നീളം സ്കെയിൽ കൊണ്ടളന്നാണ് മാർക്കിടുക! ഞാൻ നീട്ടിപ്പിടിച്ചെഴുതി, ആലങ്കാരിക ആഖ്യാനങ്ങളുടെ ചാതുര്യം വാങ്മയ ചിത്രങ്ങളാക്കിയിട്ടതെല്ലാം പേപ്പറിൽ ആരാലും കാണാതെ ഉറങ്ങിക്കിടന്നു..!
ഉത്തരാദ്യത്തിലും ഒടുവിലുമായി ചോദ്യം തന്നെ തിരിച്ചും മറിച്ചുമെഴുതി നടുവിൽ സിനിമാപ്പാട്ടെഴുതിവച്ച കേമികളുമുണ്ടായിരുന്നു.

പരീക്ഷയ്ക്ക് നോട്ടത്തിനായി ലീലാമ്മ ടീച്ചർ വരാനായി എല്ലാവരും ദൈവവിളിയിലേർപ്പെടും. ഉലാത്തലുമുറക്കവുമൊക്കെയായി ടീച്ചർ നേരമുരുട്ടുമ്പോൾ കുട്ടികളെല്ലാം കഥകളിയാടും!

കവിതകൾ ഈണത്തിൽ നീട്ടിച്ചൊല്ലുന്ന ആശ ടീച്ചറെ കേൾക്കാൻ മലയാളം ക്ലാസ്സിൽ, ആരും കാണാതെയോടിച്ചെന്നിരുന്നിട്ടുണ്ട്.  സംസ്കൃതം കുട്ടിയായ എനിക്ക് മലയാളം സെക്കന്റിലെ കഥകളല്ലാതെ, കവിതകളെ കേൾക്കാൻ നിർവ്വാഹമുണ്ടായിരുന്നില്ല. മലയാളത്തോടുള്ള സ്നേഹം, പഠിപ്പിക്കാതിരുന്നവരായിട്ടും എല്ലാ മലയാളമദ്ധ്യാപകരോടും ഞാൻ പുലർത്തിപ്പോന്നു.

ആശ ടീച്ചറെയോർക്കുമ്പോഴെല്ലാം, കുനുകുനാ കുഞ്ഞക്ഷരങ്ങളിൽ ഓട്ടോഗ്രാഫിലെഴുതിയ വാക്കുകളോർമ വരും,
സ്കൂളിൽ നിന്നിറങ്ങാൻ വൈകി, ബസിൽ തൂങ്ങിയാടി, 

ഏറ്റോമൊടുവിലെത്തുന്നവരായി സ്‌കൂളുകളിലേക്കോടുന്ന നമ്മളെ ഓർമ വരും,

''അവസാനം വന്നാലും ഫസ്റ്റ് കൊണ്ടൊവുമല്ലോ'' ടീച്ചറെന്നുള്ള സഹദ്ധ്യാപകരുടെ കുശലങ്ങൾക്കിടയിൽ അഭിമാനത്തോടെ എന്നെ നോക്കിയ മുഖമോർമ വരും..
പൊന്നിൻ തൂവല് കൊണ്ടല്ലാതെ എനിക്കെന്റെ ടീച്ചറെക്കുറിച്ചെഴുതാനാവില്ലല്ലോ...!!

ആശടീച്ചർക്കൊപ്പം ഉയർന്നുവന്ന മറ്റൊരു പൗർണമിയായിരുന്നു നിഷ ടീച്ചർ.

കാലങ്ങൾക്കിപ്പുറത്തും എന്നെ വായിക്കുന്ന, അഭിനന്ദനപ്പൂച്ചെണ്ടുകൾ സദാ വാട്സാപ്പിലേക്കിടുന്ന, ഇംഗ്ലീഷ് അദ്ധ്യാപിക കൂടിയായ നിഷ ടീച്ചറുടെ കാറിലമർന്നിരുന്ന് ഞങ്ങളെത്ര സ്കൂളുകളിൽ പോയി!
"ആശയെയാണിവൾക്ക് എന്നാലുമിഷ്ടമെ"ന്ന് കുശുമ്പോതുന്ന കുസൃതി ടീച്ചറായും എനിക്ക് മുന്നിൽ നിഷ ടീച്ചർ ചിരിയോടെ നില്പുണ്ട്.

നിഷ ടീച്ചറുടെ ബുധനാഴ്ചകളിലെ സ്പെഷ്യൽ ക്ലാസ്സുകളിൽ, അടുത്തയാൾ വായിക്കുന്ന പാരഗ്രാഫിൽ കേൾവിയുറപ്പിച്ച്, എന്റെയൂഴത്തിനായി ഞാനിരിക്കും. സാധാരണയായുള്ള ടീച്ചർ പട്ടങ്ങളെല്ലാം കൈവെടിഞ്ഞ്, ഞങ്ങളിലൊരാളായി ഓടി നടന്ന്, ആർപ്പുവിളിച്ച വല്യൊരു കുട്ടിയായിരുന്നു ടീച്ചർ. ഇംഗ്ലീഷിലേക്കുള്ള അടുപ്പച്ചരടിനെ മുറുക്കിക്കെട്ടി, ദൂരസ്‌ഥങ്ങളിലേക്ക് ടീച്ചറെന്നെ പറത്തിവിട്ടു.

ആശ ടീച്ചറെയും നിഷ ടീച്ചറെയും അദ്ധ്യാപകരായി ഞാനൊരിക്കലും ഓർമയിടങ്ങളിൽ ഒതുക്കിവയ്ക്കില്ല. എനിക്കൊപ്പം എന്നുമുണ്ടായിരിക്കുന്ന നിഴലുകളായി നിങ്ങൾ നിലനിൽക്കട്ടെ!

ഓർക്കുമ്പോഴെല്ലാമുള്ളിൽപ്പേറുന്നൊരു ചെറിപ്പഴത്തിന്റെ നിറമാണ് മനസിലുതിരുക.

പ്രിയപ്പെട്ടൊരദ്ധ്യാപികയുടെ മകളായിട്ടാണ് ആദ്യമറിയുന്നതെങ്കിലും, മെലിഞ്ഞുകൊലുന്നിട്ട്, നീളൻ മുടിയാട്ടി ക്ലാസ്സിലേക്ക് വന്നത് പത്താം ക്ലാസ്സിലെ, രാകേഷിനെയും, രാകേഷിന്റെ അപ്പൂപ്പനെക്കുറിച്ചും അവരുടെ ചെറിമരത്തെപ്പറ്റിയും പറഞ്ഞുകൊണ്ടായിരുന്നു.
അതുവരെ കാണാത്ത, വേറിട്ട ശൈലികൾ കൊണ്ട്, അതിവേഗമാമരം പടർന്നുപന്തലിച്ചു. ബസാറിൽ നിന്ന് രാകേഷ് വാങ്ങിയ ചെറിപ്പഴം, അപ്പൂപ്പന് കൊടുക്കാതെ അവൻ തിന്നുതീർത്ത്, തുപ്പിക്കളഞ്ഞ കുരുവിൽ നിന്നാദ്യമുള പൊട്ടിയത് പോലെയാണ് മധുരിമ ടീച്ചർ ഞങ്ങളുടെ മനസിലേക്ക് ഇഷ്ടത്തിന്റെ കണികയെ പകർന്നുവച്ചത്. രാകേഷിനെപ്പോലൊരു മരം നടാനും, അതിനെപ്പരിപാലിച്ച്, ആദ്യത്തെ ഇലയും പൂവും കായുമെല്ലാം വരുന്നതും തടി വണ്ണം വയ്ക്കുന്നതുമെല്ലാം നോക്കിയിരിക്കണമെന്ന് ഞാനന്നേ തീരുമാനിച്ചു.

കുട്ടിക്കാലത്തെ ശീലങ്ങളും നിഷ്ഠയുമൊക്കെയാണ് നമ്മോടൊപ്പം വളരുക!
കുറ്റങ്ങളും കുറവുകളും, വളരുന്തോറും പോകയും, മറുവേള, കൂടെപ്പോരുകയും ചെയ്യും. അങ്ങനെ എനിക്ക് പോലുമറിയാത്ത എന്റെ നടപ്പിലെ ഞെളിവിനെ ആദ്യമെന്നോട് പറഞ്ഞുതരുന്നത് ബിന്ദുടീച്ചറാണ്. ഉച്ചകഴിഞ്ഞൊരു കെമിസ്ട്രി ക്ലാസ്സിന് ശേഷം, ടീച്ചറെന്നെ ഒറ്റയ്ക്ക് വിളിപ്പിച്ചാണ്, നടത്തത്തിലെ പോരായ്മ മാറ്റണമെന്നുള്ള നിർദേശം തന്നത്. എന്റെ ഞെളിഞ്ഞുള്ള നടപ്പുപോലെ, അശ്വതിയുടെ കൂനിയുള്ള നടപ്പും ടീച്ചർ കണ്ടുപിടിച്ച് പറയുകയുണ്ടായി..
ടീച്ചർ പറഞ്ഞതില്പിന്നെയാണ് എനിക്കങ്ങനെയൊരു കുഴപ്പമുള്ളത് ശ്രദ്ധിക്കാൻ തുടങ്ങിയത്. തോളൊതുക്കിപ്പിടിച്ച്, ഞെളിവിനെ മറയ്ക്കാൻ ശ്രമിച്ചിട്ടും, ഒഴിയാത്തൊരു ബാധ പോലെ അതിന്നുമെന്നോടൊപ്പമുണ്ട്.
ഫിസിക്സ്‌ പഠിപ്പിക്കാൻ രജനി ടീച്ചറും ബിന്ദു ടീച്ചറുമൊക്കെ മാറിമാറി വരും.
കുമാരി ടീച്ചറുടെ പേരുകേട്ടാലോ ആളെക്കണ്ടാലോ ആദ്യം അറിയാതൊന്ന് കൈവിരലിലേക്ക് നോക്കിപ്പോകും! നഖമുണ്ടേൽ നല്ലടിയാണ് സമ്മാനം. നഖം വളർത്താൻ അനുവാദമില്ലാതിരുന്നിട്ടും, ആഴ്ചയിലൊരിക്കൽ, അതും വെള്ളിയാഴ്ചയിലെ അവസാനക്ലാസ്സെന്ന സൗജന്യത്തെ മുതലാക്കി, നീളൻ നഖങ്ങളുമായി, പലനിറച്ചായം പൂശിയ ധൈര്യശാലികൾ ബ്ലേഡിനായി പരക്കം പാഞ്ഞോടി.
പി റ്റി അദ്ധ്യാപികയായ കുമാരി ടീച്ചറുടെ പീരിഡുകൾ ആദ്യമൊക്കെ രസമാണ്. കളിക്കാനുള്ള സമയത്തെ ചിലരാവേശപൂർവ്വം ചെലവഴിക്കുമ്പോൾ മറ്റുചിലർ വർത്തമാന വട്ടമേശ സമ്മേളനങ്ങളിലേർപ്പെട്ടു.
എക്സർസൈസൊക്കെ വൻ തമാശയാണ്. ഒരേപോലെ ചെയ്യേണ്ട, കയ്യും കാലുമൊക്കെ പൊക്കി, സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ചാടുന്നതൊക്കെയും ക്രമം തെറ്റിച്ചാകെ നാശലങ്കോലമായിത്തീരുകയാണ് പതിവ്.

കണക്കിന്റെ തലതൊട്ടപ്പനായിരുന്നു ഹെഡ് മാസ്റ്റർ കൂടിയായ ഗോപി സാർ.
പത്താം ക്ലാസ്സിന്റെ സ്പെഷ്യൽ ക്ലാസ്സുകളുടെ ഭാഗമായി അന്നൊരു ശനിയാഴ്ച കൂടി ഉച്ച വരെ ക്ലാസ്സ് വച്ചു.
ഒൻപതരയ്ക്ക് തുടങ്ങുന്ന ക്ലാസ്സിന് കൃത്യം ഒൻപതരയ്ക്ക് തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി.

ചെല്ലുമ്പോൾ മുറ്റത്തുതന്നെയാണ് ക്ലാസ്സ്‌. കുട്ടികളെല്ലാം സാറിന്റെ മുന്നിലുണ്ട്. അങ്ങുനിന്നെ സാറിനെ കണ്ട്, എന്തുകള്ളം പറയും വൈകിയതിനെന്ന് ആലോചിച്ചാലോചിച്ച് ഓടിയും നടന്നുമൊക്കെ അവിടെയെത്തി.
ഒന്നുനോക്കിയല്ലാതെ, കള്ളം പറയാൻ അനുവദിക്കാതെ സാറെനിക്ക് ഇരിക്കാൻ സമ്മതം തന്നു.
പഴയ മോഡൽ കുഞ്ഞനൊരു ഫോണുണ്ട് അന്നെനിക്ക്. അമ്മയാണ് ശരിക്കുള്ള അധികാരിയെങ്കിലും പക്ഷേ വകുപ്പ് കൈകാര്യം ഞാനേറ്റെടുത്തു.
അതിലൊരു പാമ്പിന്റെ ഗെയിമുണ്ട്.
പരീക്ഷയുടെയോ പഠിത്തത്തിന്റെയോ അസ്കിതകളേക്കാൾ ആ പാമ്പും തവളയും എന്നെ വഴിതെറ്റിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലാസ്സ്‌ തുടങ്ങി കുറച്ചായപ്പോൾ 'കിണി കിണി കിണി 'ന്നൊരു ശബ്ദം എന്റെ ബാഗിനുള്ളിൽ നിന്നുണ്ടായി.
മെസ്സേജ് വന്നതാണെന്നും എന്റെ ഫോണീന്നാണെന്നും മനസിലായെങ്കിലും, സ്കൂളിൽ ഫോൺ കൊണ്ടുവരുന്നത് നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ച, അടികളിൽ വെറൈറ്റി പരീക്ഷിക്കുന്ന മഹാരഥന്റെ മുന്നിലാണിരിക്കുന്നതെന്ന വിചാരത്തിൽ, ഒന്നുമറിയാത്ത നിഷ്കു ഭാവം വാരി മുഖത്തിട്ട് ഞാനിരുന്നു. 
ഒച്ചയുണ്ടാക്കിയിട്ടും തിരിഞ്ഞുനോക്കാത്തതിന്റെ പരിഭവമാണോ ഡോകോമോക്കാർക്ക് പ്രാന്തായിട്ടാണോ എന്നറിയില്ല ഫോൺ വീണ്ടും കൂവി.
ഇത്തവണ അരികിലിരുന്നവർ ഉറപ്പിച്ചുകാണണം കപ്പലിലെ കള്ളൻ ആരാണെന്ന്. അവരാരും, തലയനക്കിയോ നോക്കിത്തുറിപ്പിച്ചോ, എന്നെ അസ്വസ്‌ഥയാക്കാതെ സഹകരിച്ചു. അഞ്ജിത വായ്കൊണ്ട് സൈലന്റ് എന്ന് ആംഗ്യം കാണിച്ചു.

ഫോൺ കൈയിലെടുക്കാൻ പറ്റില്ല!
പിന്നാണ് സൈലന്റ്!!

ചോദ്യം ചെയ്യപ്പെടലോ ബാഗ് തിരയലോ ഉണ്ടായാൽ, കൊണ്ടുവന്നതിന് ഇവിടെന്നും വീട്ടീന്നും കിട്ടുമല്ലോന്നോർത്ത് ആധി കൊള്ളുമ്പോൾ  എവിടെനിന്നാണ് ശബ്ദം കേട്ടതെന്നറിയാതെ ഗോപി സാർ പോക്കറ്റിലുണ്ടായിരുന്ന ഫോണെടുത്ത് ഞെക്കിനോക്കി, തിരിച്ചതേ വേഗത്തിൽ പോക്കറ്റിലിട്ടു. ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സ്‌ തുടർന്നു.
ഭാഗ്യത്തിന് പിന്നെയെന്റെ ഫോൺ മൗനം പാലിച്ചു.

ഒരടിക്കാലം തലനാരിഴയ്ക്ക് അകന്നുപോയ ആശ്വാസത്തിൽ സജിതയെന്നെ കണ്ണുതള്ളി നോക്കി. നെടുവീർപ്പോടെ ഞാനും.

കഥാ രചനയ്ക്ക്, ഗോപി സാറിന്റെ കയ്യീന്ന് കിട്ടിയ ധനലക്ഷ്മിയുടെ പടത്തിൽ നോക്കുമ്പോഴെല്ലാം അന്നത്തെ അസംബ്ലിയും, മുടിയിൽ തലോടി മറഞ്ഞ കാറ്റും എല്ലാത്തിനും എന്നോടൊപ്പം നിന്ന കൂട്ടുകാരെയും ഞാനോർക്കാറുണ്ട്!

വളരുന്തോറും ഞാനുമായി നിത്യമൊരു അകലം സൂക്ഷിക്കാൻ തുടങ്ങിയവളായിരുന്നു കണക്ക്. കുഞ്ഞുക്ലാസ്സുകളിലെ കടുത്ത പ്രേമത്തെ കടപുഴക്കിയെറിഞ്ഞവൾ എന്നെ തല്ലാൻ തുടങ്ങിയ കാലമാണ്.
അവൾ പറഞ്ഞതിൽ പാതിയേ ഞാൻ കേൾക്കുകയുള്ളൂ. മുഴുവൻ കേൾക്കാണ്ട് മാറിനിന്നത് ഷീബ ടീച്ചറോട് പറഞ്ഞുകൊടുത്ത് നല്ല ചീത്തയും അവളെനിക്ക് വാങ്ങിത്തന്നിട്ടുണ്ട്.
മുന്നേ പറഞ്ഞ പൂച്ചെടിയിലെ ഏറ്റോം വല്യൊരു പൂവായിരുന്നു ഷീബ ടീച്ചർ. ഷീബടീച്ചർക്ക് പുറമേ സുരേഖടീച്ചറും കണക്കെടുത്തു.

പത്താം ക്ലാസ്സിലെ, ഞങ്ങളുടെ ക്ലാസ്സന്ന് ബോയ്സ് സ്കൂളിലേക്കുള്ള ഗേറ്റിനടുത്ത മുറിയാണ്. പൈപ്പിൻച്ചോടും ഓഫീസ് കെട്ടിടങ്ങളുമെല്ലാം വളരെയടുത്ത്.
മഴ പെയ്‌തു തുടങ്ങിയാൽ ഒരക്ഷരം കേൾക്കാത്ത ഇരമ്പലിൽ മഴയെ മാത്രമേ കേൾക്കാനുള്ളൂ.

പത്മശ്രീ ടീച്ചറാണ് അന്നത്തെ ഹിന്ദി ടീച്ചർ. നന്നായി പഠിപ്പിക്കുകയും സ്നേഹവുമുള്ള കൂട്ടത്തിലായിരുന്നു.
ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ നോക്കലും മാർക്ക് കുറവുള്ളവർക്കുള്ള ഉപദേശവുമൊക്കെ കഴിഞ്ഞ്, ഒരുപാട് ചിരിപ്പിച്ചോർമയെ ടീച്ചർ വെളിച്ചത്ത് നിർത്തിയത്.
ചോദ്യപ്പേപ്പറിൽ ഒരു ചോദ്യം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യണം. ഏക് ബാർ, ജങ്കൽ എന്നൊക്കെയുള്ള വാക്കുകളൊക്കെ കണ്ടിട്ട് കാട്ടിലൊരു ബാറുണ്ടായിരുന്നുവെന്നെഴുതിയ ഉത്തരം വായിച്ച് ടീച്ചർ ഞങ്ങളെയും ചിരിപ്പിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാലഘട്ടമായിരുന്നു സ്കൂൾ ജീവിതത്തിലെ പത്തുവർഷങ്ങൾ!!

ഹൃദയത്തിന്റെ അടിത്തട്ടിൽ നുളയ്ക്കുന്ന തീവ്രസ്മരണകൾ ജീവിച്ചിരുന്ന കാലം!
ആയെപ്പിസോഡുകളാണ് ഒരുനാളും മായുകയില്ലാത്ത മനസിലോടുന്ന ചിത്രപരമ്പരകൾ!
പോയകാലങ്ങളുടെ, ശോകസമ്പൂർണ്ണമായ സ്വനങ്ങളെ ഇന്നുമെനിക്ക് കേൾക്കാം..
ജീവിതയാത്രയുടെ മൈൽക്കല്ലുകൾ താണ്ടി, വളരെ യോജന പിന്നിട്ട് നിൽക്കുമ്പോഴും,
അന്നുവീശി മറഞ്ഞ ഓർമകളുടെ കാറ്റിനോടൊത്ത്, അതിന്റെ തണുവേറ്റ്, ഒപ്പം പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..!

പോവാനായിരുന്നെങ്കിൽ, തിരികെ 'ചല ചല ' ഒച്ചവയ്ക്കുന്ന തണൽമരത്താഴെ, ഓർമകളിൽ ഗൃഹാതുരത ഗർഭം ധരിച്ച കുഞ്ഞൊന്ന് പിറന്നുവീണിരുന്നെങ്കിൽ!!!

ഒന്നുകൂടി പാടാമായിരുന്നല്ലോ...

"നീലാകാശം പീലി വിടർത്തും പച്ചത്തെങ്ങോല...
തെളിഞ്ഞ മഞ്ഞപ്പൂങ്കുലയാകെച്ചുവന്ന റോസാപ്പൂ..
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ,
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!. "


No comments:

Post a Comment